കണ്ണൂര്‍: സീറ്റ് നല്‍കാത്തതിലുള്ള പരിഭവം തുടർന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പൊതുപരിപാടികൾ ഒഴിവാക്കി വീട്ടിൽ തുടരുകയാണ് സുധാകരൻ. അണികളെയും തന്റെ മറ്റ് അനുയായികളെയും ചേര്‍ത്ത് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കാനാണ് സുധാകരന്റെ നീക്കം.
എന്നാല്‍ ഡല്‍ഹിയില്‍ വച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം മാത്രമെ മറ്റ് പ്രതികരണങ്ങള്‍ നടത്തുകയുള്ളൂ എന്നാണ് സുധാകരന്റെ തീരുമാനം.ഏത് ഫോര്‍മുല വച്ചാലും നിലപാടില്‍ നിന്ന് വ്യതിചലിക്കില്ലെന്ന തീരുമാനത്തിലാണ് സുധാകരന്.
കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ കണ്ണൂരുമായി തനിക്കുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് സുധാകരന് വിശദീകരിച്ചിരുന്നു. ഇത് കൂടാതെ മറ്റ് പ്രതികരണങ്ങളൊന്നും നടത്താന്‍ സുധാകരന് തയാറായിരുന്നില്ല. എന്നാല്‍ കണ്ണൂരില്‍ സുധാകരന് കൂടി താല്പര്യമുള്ള ഒരാളെ സ്ഥാനാർഥിയാക്കാമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.
പക്ഷെ ഈ ഓഫര്‍ സ്വീകരിക്കാൻ സുധാകരന് തയാറല്ലെന്നാണ് വിവരം. കണ്ണൂരില്‍ തന്നെ മത്സരിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് സുധാകരന്.
അതേസമയം കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സ്ക്രീനിംഗ് യോഗത്തില്‍ 20 സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായതായാണ് പുറത്തുവരുന്ന സൂചന.
Tags : assembly election kerala congress leader k sudhakaran