കണ്ണൂർ: നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി. പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടാൻ ആഗ്രഹമുണ്ടായിരുന്നത് കൊണ്ടാണ് നിയമസഭയിലേയ്ക്ക് മത്സരിക്കാൻ വിചാരിച്ചിരുന്നതെന്നും എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ മത്സരിക്കാൻ സാധിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.
"രാഷ്ട്രീയത്തിൽ എല്ലാം സ്വാഭാവികമാണ്. യാതൊരു നിരാശയുമില്ല. കിട്ടാവുന്ന സന്ദർഭങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എന്നും പാർട്ടിയോടൊപ്പമുണ്ടാവും. ഒരു ആവശ്യം അംഗീകരിച്ചില്ലെന്ന് വച്ച് പാർട്ടി വിടില്ല.'-സുധാകരൻ വ്യക്തമാക്കി.
താൻ മത്സരിക്കുന്നതിനെ ആരും എതിർത്തിട്ടില്ലെന്നും ദേശീയ നേതാക്കൾ പോലും തന്റെ ആവശ്യങ്ങൾ പരിഗണിച്ചിരുന്നുവെന്നും സുധാകരൻ പറഞ്ഞു. എന്നാൽ അവർക്കും പരിമിതികളുണ്ടായിരുന്നു. എംപിമാർ മത്സരിക്കേണ്ട എന്ന നിലപാട് ഹൈക്കമാൻഡ് എടുത്തത് കൊണ്ടാണ് സീറ്റ് കിട്ടാതെ ഇരുന്നത്. പാർട്ടി തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും സുധാകരൻ ആവർത്തിച്ചു.
"കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ നിയമസഭാ സീറ്റ് വാഗ്ദാനം ചെയിരുന്നില്ല. എന്നാൽ ഞാൻ പ്രതീക്ഷിച്ചിരുന്നു അങ്ങനെ കിട്ടുമെന്ന്. ഭരണം കിട്ടിയാൽ ഒരുപാട് കാര്യങ്ങൾ പ്രാദശികമായി ചെയ്യാനാകുമെന്ന് വിചാരിച്ചിരുന്നു. അതുകൊണ്ട് മാത്രമാണ് സീറ്റ് ആവശ്യപ്പെട്ടത്.'-സുധാകരൻ പറഞ്ഞു.
"വി.ഡി. സതീശനുമായി ഒരു പ്രശ്നവും. ഞങ്ങൾ ഒറ്റക്കെട്ടാണ്. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് ചിലർ വെറുതെ പ്രചരിപ്പിക്കുന്നതാണ്. യുഡിഎഫ് ഏറ്റവും വലിയ വിജയമാണ് നേടാൻ പോകുന്നത്. '-സുധാകരൻ പറഞ്ഞു.