കദെർ അത്തിയ.
കൊച്ചി: സംസ്കാരങ്ങളുടെ വൈവിധ്യാനുഭവങ്ങളാണ് കൊച്ചി സമ്മാനിക്കുന്നതെന്ന് പ്രമുഖ ഫ്രഞ്ച് കലാപ്രവർത്തകനും അധ്യാപകനുമായ കദെർ അത്തിയ.
കുടിയേറുന്ന സംസ്കാരത്തെ അതിന്റെ തനിമയോടെ നിലനിർത്തുന്നതില്‍ കൊച്ചി ലോകത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട അത്തിയ കൊച്ചിയിൽ മാധ്യമങ്ങളുമായി നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കൊളോണിയലിസം പ്രാദേശിക അറിവുകളിലേക്കുള്ള അധിനിവേശം കൂടിയാണ്. കൊച്ചിയില്‍ വ്യത്യസ്ത സംസ്കാരങ്ങളുടെ തനത് നേര്‍ക്കാഴ്ച ലഭിക്കും. കൊച്ചിക്കുള്ളത് ഏകമായ വ്യക്തിത്വമല്ല, വൈവിധ്യങ്ങള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
1970 ൽ ഫ്രാൻസിലെ ദുഗ്നിയിൽ ജനിച്ച കദെർ അത്തിയ നിലവിൽ ഹാംബർഗ് എച്ച്എഫ്ബികെയിൽ ടൈം ബേസ്ഡ് മീഡിയ പ്രഫസറാണ്. കലാപ്രതിഷ്ഠ, ശില്പം, ചലച്ചിത്രം, ഫോട്ടോഗ്രഫി, ആർക്കൈവൽ ഗവേഷണം എന്നിവയെ സമന്വയിപ്പിച്ചുള്ള തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും അൾജീരിയയിലുമായി ചെലവഴിച്ച ബാല്യവും കോംഗോയിലും തെക്കേ അമേരിക്കയിലുമുള്ള അനുഭവങ്ങളും തന്റെ കലാപ്രവർത്തനത്തെ ആഴത്തില്‍ സ്വാധീനിച്ചതായും അത്തിയ പറഞ്ഞു. നോവലിസ്റ്റ് എൻ.എസ്. മാധവൻ, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വി. വേണു, ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ട്, സിഇഒ തോമസ് വർഗീസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Tags : KhaderAthiya CulturalDiversity Biennale Kochi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash