കിഫ്ബി
തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും സമഗ്രമായി പരിശോധിച്ച് പുനഃസംഘടന നിർദേശിക്കുന്നതിനായി സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതോടെ കിഫ്ബി പദ്ധതികൾ മന്ദഗതിയിൽ.
നിലവിൽ ഏകദേശം 39,000 കോടി രൂപയുടെ വികസന പദ്ധതികൾ കിഫ്ബി വഴി പുരോഗമിക്കുന്നുണ്ട്. പുതിയ നിർദേശങ്ങൾ വരുന്നതുവരെയുള്ള ഒരു ‘ഇടക്കാല കാലയളവ്’ ഈ പദ്ധതികളുടെ ഫണ്ട് വിതരണത്തെയും വേഗത്തെയും ബാധിച്ചിരിക്കുകയാണ്. മൂന്ന് മാസത്തിനകം സമിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, മൂന്നു മാസം പിന്നിട്ടിട്ടും സമിതി ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല.
അടിസ്ഥാനവികസന പദ്ധതികള്‍ മാത്രമല്ല, വന്യജീവി ആക്രമണം തടയാനുള്ള പദ്ധതികളും പാതിവഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. പല പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുക്കലും മന്ദഗതിയിലായി. 90,473.64 കോടിയുടെ 1,190 പദ്ധതികള്‍ക്കാണ് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. ഇതില്‍ 42,526.17 കോടിയുടെ 775 പദ്ധതികള്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതില്‍ 39,540.71 കോടിയുടെ 697 പദ്ധതികളുടെ കരാര്‍ നല്‍കുകയും പല പദ്ധതികളും പണി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതികളിൽ ഫണ്ടിന്റെ വരവ് കുറയുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
കഴിഞ്ഞ പത്തു വര്‍ഷം ഇടതു സര്‍ക്കാര്‍ നടത്തിയ സകല ഇടപാടുകളും ഇഴകീറി പരിശോധിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ. കിഫ്ബിയെ തകർക്കുകയല്ല; പകരം കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു സർക്കാർ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. മൂന്നുമാസത്തിനുള്ളിൽ നൽകേണ്ട കിഫ്ബി റിപ്പോർട്ട് സമതി ഇതുവരെ സമർപ്പിക്കാത്തതാണ് പദ്ധതികളെ ബാധിക്കുന്നത്.
കിഫ്ബിക്കു സ്വന്തം നിലയിൽ വിപണിയിൽനിന്ന് വായ്പയെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ മാറ്റങ്ങളോടെ നഷ്ടമായേക്കുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. ഫണ്ടിനായി സർക്കാരിനെ പൂർണമായി ആശ്രയിക്കേണ്ടിവരുന്നതു വികസനവേഗം കുറച്ചേക്കുമെന്നാണ് ഇവർ പറയുന്നത്. എന്നാൽ, ഉയർന്ന പലിശനിരക്കിലുള്ള കടമെടുപ്പുകൾ (മസാല ബോണ്ട് പോലുള്ളവ) സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചതായി ധനകാര്യ ധവളപത്രത്തിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.
അഴിച്ചുപണിയിലൂടെ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ കണ്ടെത്താനും സംസ്ഥാനത്തിന്റെ സാമ്പത്തിക അച്ചടക്കം തിരികെക്കൊണ്ടുവരാനും സാധിക്കുമെന്ന് സർക്കാർ കരുതുന്നു. കൂടുതൽ കർശനമായ ഗവേണൻസ് മാനദണ്ഡങ്ങളും സിഎജി പരിശോധനകളും കൊണ്ടുവരുന്നത് കിഫ്ബിയുടെ വിശ്വാസ്യതയും സുതാര്യതയും വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
സര്‍ക്കാരിനു കീഴിലെ എല്ലാ സ്ഥാപനങ്ങളും അവരുടെ പണം ട്രഷറിയില്‍ നിക്ഷേപിക്കുമ്പോള്‍ കിഫ്ബി സ്വകാര്യ ബാങ്കുകളിലാണ് നിക്ഷേപങ്ങളെല്ലാം. സര്‍ക്കാരിനു ലഭിക്കേണ്ട കോടികളാണ് ഓരോ വര്‍ഷവും നേരിട്ടു കിഫ്ബി കൈപ്പറ്റുന്നത്.
ചുരുക്കത്തിൽ, കിഫ്ബിയുടെ സാമ്പത്തികമായ അമിതാധികാരങ്ങൾ കുറയ്ക്കുന്നതു നിലവിലെ ചില പദ്ധതികളുടെ വേഗത്തെ താത്കാലികമായി ബാധിച്ചേക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ അഴിച്ചുപണി അനിവാര്യമാണെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ.
Tags : KIIFB Restructured Revamped Projects Limbo Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash