പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസിനുമായി ഗുവാഹത്തിയിലെ സത്രത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്തുടനീളമുള്ള വീടുകളിലും ആരാധനാലയങ്ങളിലും ദീപങ്ങളോ മെഴുകുതിരികളോ തെളിക്കാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയുള്ള ഒരു മാസക്കാലം പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുസേവനത്തെ മുൻനിർത്തി പ്രത്യേക ക്ഷേമ-സേവന പരിപാടികളോടെ ആഘോഷിക്കും.
അസമിലെ പരമ്പരാഗത ശൈലിയിൽ 'ആശിർബാദോർ ബോന്തി' എന്ന പേരിൽ വീടുകളിലും ക്ഷേത്രങ്ങളിലും നാംഘറുകളിലും സത്രങ്ങളിലും സന്ധ്യയ്ക്ക് ആയിരക്കണക്കിന് ദീപങ്ങൾ തെളിക്കും. ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം 11 പ്രത്യേക പരിപാടികൾ ബി.ജെ.പി സംഘടിപ്പിക്കും. ജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനൊപ്പം 'ഇന്നവേഷൻ ചലഞ്ച്' മത്സരവും നടത്തും.
2047-ഓടെ ഭാരതത്തെ 'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യത്തിലേക്ക് നയിക്കാൻ പ്രധാനമന്ത്രിക്ക് കൂടുതൽ കരുത്ത് ലഭിക്കട്ടെയെന്ന് പ്രാർത്ഥിച്ചതായി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ഒക്ടോബർ 7-ന് മോദി പൊതുജീവിതത്തിൽ 25 വർഷം പൂർത്തിയാക്കുന്നത് ബിജെപി പ്രവർത്തകർക്ക് വലിയ അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Assam HimantaBiswaSarma LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash