പ്രഫ. പി. ജയേന്ദ്രന്‍
കോഴിക്കോട്: അക്കാദമിക രംഗത്തും സാഹിത്യ -സാംസ്കാരിക മണ്ഡലങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച പ്രഫ. പി. ജയേന്ദ്രന്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ഇംഗ്ലീഷ് പ്രഫസറും വകുപ്പു മേധാവിയുമായിരുന്ന അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തെ ആഴത്തില്‍ ഉപാസിക്കുമ്പോഴും മാതൃഭാഷയോടും മലയാള സാഹിത്യത്തോടും പുലര്‍ത്തിയ ആത്മബന്ധം ശ്രദ്ധേയമായിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് കേവലം ഒരു അധ്യാപകന് എന്നതിലുപരി പുസ്തകങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് വഴിനടത്തിയ വഴികാട്ടിയായിരുന്നു അദ്ദേഹം. ദേവഗിരിയില്‍ നീണ്ടകാലം സേവനമനുഷ്ഠിച്ച പ്രഫ. ജയേന്ദ്രന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിക്കുകളെയും ആധുനിക കൃതികളെയും ലളിതമായും എന്നാല്‍ അതിഗഹനമായും വിശകലനം ചെയ്ത് അധ്യാപനത്തില്‍ വ്യത്യസ്ത തീര്‍ത്തു. സജീവമായ എഴുത്തുപുര അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യമായിരുന്നു. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ച ഗുരുക്കന്മാരുടെ തറവാടായ കണ്ണൂര്‍ ഊരാച്ചേരിയിലെ പിന്മുറക്കാരനാണ് പ്രഫ. പി. ജയേന്ദ്രന്‍.
കരുവിശേരിയിലെ ‘പൗഷാലി’എന്ന അദ്ദേഹത്തിന്റെ വസതി സാംസ്കാരികകേന്ദ്രം കൂടിയായിരുന്നു. പുസ്തക കൂമ്പാരങ്ങളും പെയിന്റിംഗുകളും പൗഷാലിയെ വ്യത്യസ്തമാക്കി. അധ്യാപനത്തോടൊപ്പം കലയും സാഹിത്യവും ജീവിതസപര്യയാക്കിയ അദ്ദേഹം വിഖ്യാത ഇംഗ്ലീഷ് പ്രഫസര്‍ സി.എ. ഷെപ്പേഡിന്റെ ശിഷ്യനായിരുന്നു.
ഷെല്ലിയുടെയും കീറ്റ്സിന്റെയും കവിതകള്‍ കാണാപ്പാഠം ചൊല്ലുമ്പോള്തന്നെ അതിന്റെ മലയാളം തര്‍ജമയും അവതരിപ്പിച്ച് പി. ജയേന്ദ്രന്‍ ക്ലാസ്മുറികളില്‍ തീര്‍ത്തത് അധ്യാപനത്തില്‍ അനന്യലോകമാണ്. അദ്ദേഹത്തിന്റെ രചനകളില്‍ ഏറെയും വിവര്‍ത്തനങ്ങളാണ്. ഇർവിംഗ് സ്റ്റോൺ എഴുതിയ വിൻസെന്റ് വാൻഗോഗിന്റെ വിഖ്യാത ജീവിതകഥയായ ജീവിതാസക്തി, എറിക് മരിയ റെമാർക്കിന്റെ പടിഞ്ഞാറന്‍ മുന്നണിയില്‍ എല്ലാം ശാന്തമാണ്, അവസാനത്തെ കവിത, അറിയപ്പെടാത്ത വിവേകാനന്ദന് തുടങ്ങിയവയാണ് പ്രധാന വിവര്‍ത്തന ഗ്രന്ഥങ്ങള്‍.
Tags : PJayandran Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Teacher