തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ ശബരിമല സ്വർണക്കൊള്ളക്കേസിൽ വീണ്ടും പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യും. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിലെ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുക.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കഴിഞ്ഞദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്തപ്പോൾ നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രശാന്തിനെ വീണ്ടും ചോദ്യംചെയ്യാൻ തീരുമാനിച്ചത്.
2019ൽ തട്ടിപ്പ് നടത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 2025ലും പാളികൾ സ്വർണം പൂശാൻ നൽകിയതാണ് പ്രശാന്തിന് കുരുക്കായത്.
ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു അറ്റകുറ്റപ്പണി നടത്താൻ പോറ്റിക്ക് പാളികൾ കൈമാറിയത്. 2019ലെ സ്വർണക്കൊള്ള മറയ്ക്കാനാണോ 2025ലും പാളികൾ സ്വർണം പൂശാൻ നൽകിയതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഹൈക്കോടതിയെ അറിയിക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും മറ്റെല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് പാളികൾ സ്വർണം പൂശാൻ പോറ്റിക്ക് നൽകിയതെന്നുമാണ് പ്രശാന്തിന്റെ മൊഴി.
പാളികളിലെ സ്വർണം മങ്ങിയെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ തന്ത്രിയുടെ നിർദേശപ്രകാരമാണ് സ്വർണപ്പാളികൾ സ്വർണം പൂശാൻ നൽകിയത്. തിളക്കം മങ്ങിയതിനാൽ അത് പരിഹരിക്കാൻ ഗാരന്റി ഉണ്ടായിരുന്നു. ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമല്ല.
ചെന്നൈയിലേക്ക് സ്വർണപ്പാളി കൊണ്ടുപോയത് നടപടി ക്രമങ്ങളെല്ലാം പാലിച്ചാണെന്നും പ്രശാന്ത് മൊഴി നൽകിയെങ്കിലും ഹൈക്കോടതി നിയോഗിച്ച സ് പെഷൽ കമ്മീഷണറെ അറിയിക്കാതിരുന്നത് കൊള്ളയ്ക്ക് ഒത്താശ ചെയ്യാനോ 2019ലെ കൊള്ള മറയ്ക്കാനോ ആണെന്നാണ് എസ്ഐടിയുടെ നിഗമനം.
Tags : P.S. Prashanth sabarimala SIT