തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിക്കിടന്ന സംഭവത്തിൽ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ. രണ്ട് ദിവസം ലിഫ്റ്റിൽ കുടുങ്ങിയ പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റേതാണ് ഉത്തരവ്. രണ്ടുമാസത്തിനുള്ളിൽ തുക കൈമാറണമെന്നും ഉത്തരവിലുണ്ട്. അതേസമയം ലിഫ്റ്റിന്റെ സർവീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാനും സർക്കാരിനോടു കമ്മീഷൻ നിർദേശിച്ചു.
2025 ജൂലൈ 13-നായിരുന്നു സംഭവം. നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയതായിരുന്നു രവീന്ദ്രൻ നായർ. ഇതിനിടെയാണ് ലിഫ്റ്റിൽ കുടുങ്ങിയത്. രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങിക്കിടന്നശേഷം അടുത്ത ദിവസം ലിഫ്റ്റ് ഓപ്പറേറ്റർ എത്തിയപ്പോഴാണ് ആൾ കുടുങ്ങിയ കാര്യം പുറത്തറിഞ്ഞത്.
തകരാറിലായ ലിഫ്റ്റ് പൂട്ടുകയോ അപായ ബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. ഇതാണ് രവീന്ദ്രൻ നായർ ലിഫ്റ്റിൽ കയറാൻ കാരണയായത്. ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്തം ആശുപത്രിക്കുണ്ടെന്നും ഇതിൽ വീഴ്ച സംഭവിച്ചതായും മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തി.
രവീന്ദ്രൻ നായരുടെ ജീവൻ അപകടത്തിലാവുമായിരുന്നെന്നും ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. അതിനാൽ നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
Tags : lift case medical college thiruvananthapuram human rights commission