കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥികളെ മാധ്യമങ്ങൾ തീരുമാനിക്കണ്ടെന്നും സമയമാകുന്പോൾ നേത്വത്വം പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആർക്കും സീറ്റിന്റെ കാര്യത്തിൽ ഉറപ്പു കൊടുത്തിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.
"ഓരോ ചാനലിലും ഓരോ സ്ഥാനാർഥികളാണ്. അടൂരടക്കമുള്ള സ്ഥലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ 50 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ് തയാറാണ്.'-സതീശൻ പറഞ്ഞു.
കെ. സുധാകരൻ വിഷയത്തിലും സതീശൻ പ്രതികരിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റ് കെ. സുധാകരനല്ല തയാറാക്കിയതെന്നാണ് തന്നോട് പറഞ്ഞതെന്ന് സതീശൻ പറഞ്ഞു. കണ്ണൂരുമായി അദ്ദേഹത്തിനുള്ള ബന്ധം പറയുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ ഒരു കുഴപ്പവുമില്ല. സീറ്റിനായി ആളുകൾ നേതാക്കളെ കാണുന്നത് സ്വാഭാവികമാണ്. മുപ്പത് വർഷം മുമ്പ് താനും ഇതുപോലെ നേതാക്കളെ കണ്ടിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
അതേസമയം, കെ. സുധാകരന്റെ നിലപാടിൽ കണ്ണൂരിലെ ജില്ലാ നേതാക്കൾ അതൃപ്തിയിലാണ്. ജില്ലയിലെ സാധ്യതകൾക്ക് മങ്ങലേൽക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കെപിസിസിയെ സമീപിച്ചിരിക്കുകയാണ് നേതാക്കൾ.
കഴിഞ്ഞ ദിവസമാണ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഇടഞ്ഞ സുധാകരൻ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെ വളരെ വൈകാരികമായ കുറിപ്പും ഫേസ്ബുക്കിലിട്ടു. എന്നാൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം.
Tags : assembly election kerala opposition leader vd satheesan