തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ട് കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. മരണത്തിന് കാരണം മറൈന്‍ ടോക്സിന് ആണെന്നാണ് റിപ്പോർട്ടിലുള്ളത്.
ഹോട്ടലിലെ ഭക്ഷണവും വെളളവും പരിശോധിച്ചതില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ ഹോട്ടലിന് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ കണ്ടെത്താനായിട്ടില്ല. കുടുംബത്തിലെ എല്ലാവരും ഒരുപോലെ കഴിച്ചത് മീന്‍ മുട്ടയാണ്. ഹോട്ടലിലെ അവശേഷിച്ച ഭക്ഷ്യ വസ്തുക്കള്‍ പരിശോധിച്ചു.
വെളളവും പരിശോധിച്ചു. ഇതിലൊന്നും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ കണ്ടെത്താനായില്ല. മീന്‍ വാങ്ങിയ തമിഴ്നാട്ടിലെ മാര്‍ക്കറ്റിലെ സാമ്പിളും പരിശോധിച്ചു. സംശയിക്കുന്ന തരത്തില്‍ ഒന്നും കണ്ടെത്താനായില്ല. മീന്‍ മുട്ടയിലെ മറൈന്‍ ടോക്സിന് ആകാം മരണകാരണം എന്നാണ് രാസപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഫെബ്രുവരി 16-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിഴിഞ്ഞത്തെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികൾ മരിച്ചതിനെ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. കൊല്ലം ചടയമംഗലം നിലമേൽ സ്വദേശികളായ ഷാജി (42), ഭാര്യാമാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്.
Tags : vizhinjam hotel food two deaths marine toxins