പടയപ്പ എന്ന കാട്ടാന കാർ ആക്രമിക്കുന്ന ദൃശ്യം.
മൂന്നാർ: മൂന്നാറിൽ വീണ്ടും ഭീതിപരത്തി പടയപ്പ കൊന്പന്‍റെ വിളയാട്ടം. മൂന്നാർ -ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിലായിരുന്നു വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തി കൊന്പൻ വാഹനങ്ങൾക്കു നേരേ ആക്രമണത്തിനും തുനിഞ്ഞു. കൊമ്പന്‍റെ മുന്നിൽ പെട്ട ഒരു കാറും അതിലെ യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാഞ്ഞെത്തിയ കൊമ്പൻ കാർ കുത്തിമറിക്കാൻ ശ്രമിക്കുകയായിരുന്നു.
രണ്ടു മൂന്നുവട്ടം കാർ കുത്തിമറിക്കാനും തള്ളിനീക്കാനും പടയപ്പ ശ്രമിച്ചു. അതിനിടെ, മനഃസാന്നിധ്യം വിടാതെ ഡ്രൈവർ കാർ സ്റ്റാർട്ട്ചെയ്യുകയും മുന്നോട്ടു നീക്കുകയുമായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അന്തര്‍ സംസ്ഥാന പാതയില്‍ തലയാര്‍ ഭാഗത്തു സഞ്ചരിക്കുകയായിരുന്ന പടയപ്പ അതു വഴി എത്തിയ എല്ലാ വാഹനങ്ങളെയും ആശങ്കയിലാഴ്ത്തി. ഈ വഴി സഞ്ചരിച്ച കാര്‍ കൊമ്പന്‍റെ ആക്രമണത്തില്‍നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കാറിന്‍റെ മുകള്‍ഭാഗത്തു തുമ്പിക്കൈകൊണ്ട് അമര്‍ത്തിയതോടെ കാറിന്‍റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. കാറിനെ ആക്രമിക്കുന്നതു കണ്ട മറ്റു വാഹനങ്ങളിലുള്ളവര്‍ ഉച്ചത്തില്‍ ഹോണടിച്ചു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാറാതെനിന്ന പടയപ്പെയെ വെട്ടിച്ചു കാര്‍ മുന്നോട്ടെടുത്തു യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. മറ്റൊരു പിക്കപ്പ് വാനിന്‍റെ സമീപത്ത് എത്തി ഉരസിയ പടയപ്പ മറ്റു വാഹനങ്ങളുടെ സമീപത്തേക്കു പാഞ്ഞടുത്തിരുന്നു.
മദപ്പാട് കണ്ടെത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി വനം വകുപ്പിന്‍റെ നിരിക്ഷണത്തിലായിരുന്ന പടയപ്പ ഒരിടവേളയ്ക്കു ശേഷമാണ് വീണ്ടും മൂന്നാറിലെ റോഡിലിറങ്ങി ഭീഷണി ഉയര്‍ത്തുന്നത്. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് പടയപ്പയ്ക്കു മദപ്പാട് ഉണ്ടെന്നു വനം വകുപ്പ് സ്ഥിരീകരിച്ചത്.
പിന്നീട് പടയപ്പയെ നിരീക്ഷിക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ രണ്ടു സംഘങ്ങളെയും ചുമതലപ്പെടുത്തിയിരുന്നു. എസ്റ്റേറ്റ് ജനവാസമേഖലകളില്‍ തുടര്‍ന്നു വരുന്നതിനിടയിലായിരുന്നു മദപ്പാട് കണ്ടെത്തിയത്. ഇതും ജനങ്ങളില്‍ ആശങ്ക ഉണര്‍ത്തിയിരുന്നു. വാഹനത്തെ ആക്രമിച്ചതോടെ പടയപ്പയെ നിയന്ത്രിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
Tags : Wild elephant munnar tourists wild elephant attack