കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിന് തളിപ്പറമ്പിൽ പി.കെ.ശ്യാമളയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി ബന്ധം ഉപേക്ഷിച്ച് കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുതിർന്ന സിപിഎം നേതാവുമായ ടി.കെ. ഗോവിന്ദൻ.
സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും ടി.കെ. ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും ടി.കെ. ഗോവിന്ദൻ അറിയിച്ചു.
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കമാണ് ഗോവിന്ദൻ പാർട്ടി വിടുന്നതിലേക്ക് നയിച്ചത്. ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നുവെന്ന് മനസിലാകുന്നില്ലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. എം.വി. ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെ സ്ഥാനാർഥിയാക്കുന്നത് ആസൂത്രിതമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Tags : cpm tk govindan pk shyamala kannur