“ഭരണകൂടം എത്രത്തോളം അഴിമതി നിറഞ്ഞതാകുന്നുവോ, നിയമങ്ങൾ അത്രത്തോളം എണ്ണമറ്റതാകും.” -ടാസിറ്റസ്
ചില ഭീഷണികൾ നമുക്കു മുന്നിൽ പുതുതായി ഉയർന്നുവരുന്നത് നിരുപദ്രവകരമെന്നു തോന്നിപ്പിക്കുന്ന ഭരണപരമായ നടപടിക്രമങ്ങളിലൂടെയാണ്. 2026ലെ വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബിൽ ഇത്തരമൊരു ഭീഷണിയുടെ നേർചിത്രമാണ്. സുതാര്യത, ഉത്തരവാദിത്വം, ദേശീയ താത്പര്യം എന്നിങ്ങനെയുള്ള ആകർഷകമായ പദപ്രയോഗങ്ങളിലൂടെയാണ് ഈ പുതിയ നിയമ പരിഷ്കരണം സ്വയം ന്യായീകരിക്കുന്നത്. ഭരണകൂടധർമത്തിന്റെ ഈ ഭാഷയെ പൊതുസമൂഹം ശരിവയ്ക്കുമ്പോൾത്തന്നെ, തലമുറകളായി പൊതുസേവനത്തിനായി മറ്റു സേവനദാതാക്കൾക്കൊപ്പം സഭാസമൂഹങ്ങളടക്കം പടുത്തുയർത്തിയ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും തകർക്കാൻ ശേഷിയുള്ള ഒരു നിയമ ചട്ടക്കൂട് ഭരണകൂടം നിശബ്ദമായി നിർമിച്ചിരിക്കുകയാണ് എന്നതാണു വസ്തുത.
‘രാജ്യസുരക്ഷാ ലക്ഷ്യം വച്ചുള്ള നിയന്ത്രണം’ എന്ന തന്ത്രപരമായ മുഖംമൂടി സ്വകാര്യ സേവനദാതാക്കളെ ലക്ഷ്യമിടുന്നു എന്നു മാത്രമല്ല, കുറച്ചുകൂടി ആഴത്തിൽ അത് ഒരു ന്യൂനപക്ഷപീഡനമെന്ന യാഥാർഥ്യത്തെ വിദഗ്ധമായി മറച്ചുവയ്ക്കുകയും ചെയ്യുന്നു.
എഫ്സിആർഎ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതോ പുതുക്കി ലഭിക്കാത്തതോ ആയ എൻജിഒ ഫണ്ടുകൾക്കും ആസ്തികൾക്കുംമേൽ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിലൂടെ കേവലമായ മേൽനോട്ടത്തിനപ്പുറം എല്ലാം സർക്കാർ സംവിധാനത്തിലേക്കു മുതൽകൂട്ടുക എന്ന ലക്ഷ്യമാണ് പുതിയ നിയമപരിഷ്കരണത്തിനുള്ളത്. ഭാരതസഭയെ സംബന്ധിച്ചിടത്തോളം സഭയുടെ സ്ഥാപനപരമായ സേവനപാരമ്പര്യത്തെ ഭരണകൂടം കൈയടക്കാനുദ്യമിക്കുന്ന ഒരു ഉദ്യോഗസ്ഥതല നീക്കമാണിത്. മത-സാമൂഹിക സംവിധാനങ്ങളുടെ സ്വയംഭരണത്തിന് ഈ ഭേദഗതി ഉയർത്തുന്ന അസ്തിത്വപരമായ ഭീഷണികളെയും അതിലെ കടുത്ത വ്യവസ്ഥകളെയുംകുറിച്ചുള്ള വിശകലനമാണ് ഈ ലേഖനം.
ഡെസിഗ്നേറ്റഡ് അഥോറിറ്റി- അനിയന്ത്രിതമായ അധികാരങ്ങളുള്ള ഉദ്യോഗസ്ഥൻ
ഈ നിയമഭേദഗതിയുടെ ഏറ്റവും അപകടകരമായ ഭാഗം പുതുതായി നിലവിൽ വരുന്ന ‘ഡെസിഗ്നേറ്റഡ് അഥോറിറ്റി’ (Designated Authority) ആണ്. ചാപ്റ്റർ IIIA പ്രകാരം രൂപീകൃതമാകുന്ന ഈ സംവിധാനം ഒരു കോടതിയോ ട്രൈബ്യൂണലോ അല്ല. മറിച്ച്, ഭരണകൂടം നേരിട്ട് നിയമിക്കുന്നതും എക്സിക്യൂട്ടീവിനോട് മാത്രം മറുപടി നൽകാൻ ബാധ്യസ്ഥനുമായ ഒരു ഉദ്യോഗസ്ഥനാണ് ഇതിന്റെ തലവൻ. ജനാധിപത്യപരമായ ഏതൊരു വ്യവസ്ഥിതിയിലും ജുഡീഷറിക്ക് മാത്രം സാധ്യമായ അധികാരങ്ങളാണ് ഈ ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കുന്നത്.
സെക്ഷൻ 14 പ്രകാരമുള്ള റദ്ദാക്കൽ, സെക്ഷൻ 14A പ്രകാരമുള്ള സ്വമേധയാ ലൈസൻസ് സറണ്ടർ ചെയ്യൽ, അല്ലെങ്കിൽ പുതിയ സെക്ഷൻ 14B പ്രകാരം കാലാവധി തീരുന്നതിനു മുൻപ് പുതുക്കി ലഭിക്കാതിരിക്കൽ- ഇതിൽ ഏതു സംഭവിച്ചാലും ആ നിമിഷംതന്നെ വിദേശ സംഭാവനകളുമായി ബന്ധപ്പെട്ട എല്ലാ ആസ്തികളും ഏറ്റെടുക്കാൻ ഡെസിഗ്നേറ്റഡ് അഥോറിറ്റിക്ക് സെക്ഷൻ 16A(1) അധികാരം നൽകുന്നു. ബാങ്ക് അക്കൗണ്ടിലെ പണം മാത്രമല്ല; ഒരു സ്ഥാപനം അതിന്റെ പ്രവർത്തനചരിത്രത്തിലുടനീളം സമ്പാദിച്ച ഭൂമി, കെട്ടിടങ്ങൾ, വാഹനങ്ങൾ, ഉപകരണങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ സസ്പെൻഷനോ റദ്ദാക്കലോ സംഭവിക്കുമ്പോൾ ഭാഗികമായെങ്കിലും വിദേശ ധനസഹായത്തോടെ ആർജിച്ച എല്ലാ ഭൗതിക ആസ്തികളും താത്കാലികമായി കേന്ദ്രസർക്കാരിന്റെ അധീനതയിലാകുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി.
ഈ നിയമത്തിന്റെ രൂപഘടനതന്നെ ഭരണഘടനാപരമായ, ഗൗരവതരമായ ആശങ്കകൾ ഉയർത്തുന്നതാണ്. സെക്ഷൻ 16G പ്രകാരം, ഡെസിഗ്നേറ്റഡ് അഥോറിറ്റിക്കും അഡ്മിനിസ്ട്രേറ്റർക്കും 1908ലെ സിവിൽ പ്രൊസീജർ കോഡ് പ്രകാരമുള്ള ഒരു സിവിൽ കോടതിയുടെ എല്ലാ അധികാരങ്ങളും നൽകിയിട്ടുണ്ട്. വ്യക്തികളോട് ഹാജരാകാൻ ആവശ്യപ്പെടാനും രേഖകൾ ഹാജരാക്കാൻ നിർബന്ധിക്കാനും സത്യവാങ്മൂലത്തിലൂടെ തെളിവുകൾ സ്വീകരിക്കാനും ഇവർക്കു കഴിയും. അതിലുപരിയായി, സെക്ഷൻ 16D(3) പ്രകാരം ഈ അഥോറിറ്റിയുടെ കൈവശമുള്ള സ്വത്തുക്കൾ മറ്റൊരു സിവിൽ കോടതിയുടെ ഉത്തരവിലൂടെയോ ട്രൈബ്യൂണൽ വഴിയോ പിടിച്ചെടുക്കാനോ വിൽക്കാനോ സാധിക്കില്ല. അതായത്, സിവിൽ കോടതികളുടെ ഇടപെടലുകളിൽനിന്ന് പൂർണമായും സുരക്ഷിതമായ ഒരു അധികാരകേന്ദ്രമായാണ് ഇതു പ്രവർത്തിക്കുന്നത്.
എന്നാൽ, ഈ വ്യവസ്ഥകൾക്കൊന്നും ഭരണഘടനയുടെ 226, 32 അനുച്ഛേദങ്ങൾ പ്രകാരമുള്ള ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ ‘റിട്ട്’ അധികാരങ്ങളെ തടയാൻ കഴിയില്ല എന്നത് നമ്മൾ തിരിച്ചറിയണം. ഏതൊരു സാധാരണ നിയമനിർമാണത്തിനും ഇല്ലാതാക്കാൻ കഴിയാത്ത മൗലികാവകാശ സംരക്ഷണമാണിത്. അതിനാൽതന്നെ, ഒരു സ്ഥാപനത്തിന്റെ ആസ്തികൾ പിടിച്ചെടുക്കുന്ന നടപടികൾ പൂർത്തിയാകുന്നതിന് മുൻപുതന്നെ ഹൈക്കോടതിയിൽനിന്ന് അടിയന്തര സ്റ്റേ ഉത്തരവ് വാങ്ങുക എന്നതാണ് ഉടനടിയുള്ള നിയമപരിഹാരം. നിയമപരിഷ്കരണം നടപ്പാക്കുന്ന പക്ഷം, ഒട്ടും വൈകാതെതന്നെ ഈ നിയമവഴി തേടാൻ ഓരോ സ്ഥാപനവും ജാഗ്രത പുലർത്തണം.
നിശ്ചിത സമയത്തിനകം രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ, സെക്ഷൻ 16A(5) പ്രകാരം സ്വത്തുക്കൾ സ്ഥിരമായി സർക്കാരിൽ ലയിക്കുന്നു. ഇത്തരത്തിൽ സ്ഥിരമായി പിടിച്ചെടുക്കുന്ന ആസ്തികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകൾക്കോ ഏജൻസികൾക്കോ കൈമാറാനോ പൊതുലേലത്തിൽ വിൽക്കാനോ സെക്ഷൻ 16A(6) ഡെസിഗ്നേറ്റഡ് അഥോറിറ്റിയെ ചുമതലപ്പെടുത്തുന്നു. വിൽപ്പനയിലൂടെ ലഭിക്കുന്ന തുക കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. സെക്ഷൻ 16D(1) പ്രകാരം അഥോറിറ്റി നൽകുന്ന സെയിൽ സർട്ടിഫിക്കറ്റ് ഒറിജിനൽ ആധാരങ്ങളുടെ അഭാവത്തിലും ഉടമസ്ഥാവകാശത്തിന്റെ അന്തിമരേഖയായി പരിഗണിക്കും. മതിയായ ആധാരങ്ങളില്ല എന്ന കാരണത്താൽ ഇതിന്റെ രജിസ്ട്രേഷൻ തടയാൻ ഒരു രജിസ്റ്ററിംഗ് അഥോറിറ്റിക്കും അധികാരമുണ്ടാവില്ല.
ഇതിലെ ഏറ്റവും അപകടകരമായ വശം, ആ സ്ഥാപനങ്ങൾ പടുത്തുയർത്താൻ വിയർപ്പൊഴുക്കിയ സ്ഥാപന ഭാരവാഹികൾക്കോ ട്രസ്റ്റികൾക്കോ (ബിഷപ്പുമാർക്കോ മേജർ സുപ്പീരിയർമാർക്കോ) സെക്ഷൻ 16A(6)-ലെ പ്രത്യേക വ്യവസ്ഥ പ്രകാരം ഈ ആസ്തികളിൽ പിന്നീട് നേരിട്ടോ അല്ലാതെയോ യാതൊരു അവകാശവും ഉന്നയിക്കാൻ കഴിയില്ല എന്നതാണ്. അവരെ സംബന്ധിച്ചിടത്തോളം ആ സ്വത്തുക്കളും അതിന്റെ ഗുണഫലങ്ങളും എന്നെന്നേക്കുമായി അന്യമായിത്തീരുന്നു.
ഭാഗികമായ സംരക്ഷണവും അതിന്റെ പരിമിതികളും
ഈ ബില്ലിലെ സെക്ഷൻ 16A(2)ൽ ചില സംരക്ഷണങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും പ്രായോഗികമായി അവ എത്രത്തോളം ഫലപ്രദമാകുമെന്നത് സംശയകരമാണ്. ഒരു ആസ്തി ഭാഗികമായി വിദേശ ഫണ്ടിൽനിന്നും ഭാഗികമായി ആഭ്യന്തര ഫണ്ടിൽനിന്നുമാണ് നിർമിച്ചതെങ്കിൽ, ആസ്തി മുഴുവനായി ഡെസിഗ്നേറ്റഡ് അഥോറിറ്റിയിൽ നിക്ഷിപ്തമാകും എന്നതാണ് ഇതിലെ പൊതുനിയമം. എന്നാൽ, ആഭ്യന്തര സ്രോതസുകളിൽനിന്ന് നിർമിച്ച ആസ്തിയുടെ പ്രത്യേക ഭാഗം തിരികെ ലഭിക്കുന്നതിനായി സ്ഥാപനത്തിന് ഡെസിഗ്നേറ്റഡ് അഥോറിറ്റിയെ സമീപിക്കാം. അപേക്ഷയിൽ അഥോറിറ്റിക്ക് ബോധ്യം വന്നാൽ ആ ഭാഗം മാത്രം തിരികെ നൽകാൻ നിയമം അനുവദിക്കുന്നുണ്ട്.
പക്ഷേ, ഇതിലെ കെണി കിടക്കുന്നത് തെളിവ് ഹാജരാക്കേണ്ട ഉത്തരവാദിത്വത്തിലാണ്. ആസ്തിയുടെ ഏതു ഭാഗമാണ് ആഭ്യന്തര ഫണ്ട് ഉപയോഗിച്ച് നിർമിച്ചതെന്ന് തെളിയിക്കാനുള്ള ബാധ്യത പൂർണമായും ആ സ്ഥാപനത്തിന്റേതാണ്. യാതൊന്നും തിരികെ നൽകാൻ ഡെസിഗ്നേറ്റഡ് അഥോറിറ്റിക്ക് നിയമപരമായ ബാധ്യതയുമില്ല. കെട്ടിടനിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഉപയോഗിച്ച ഓരോ പൈസയുടെയും ഉറവിടം വർഷങ്ങൾക്കുശേഷവും കൃത്യമായി രേഖപ്പെടുത്താത്ത സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഈ വ്യവസ്ഥ വെറും കടലാസിലെ വാഗ്ദാനം മാത്രമായി അവശേഷിക്കും.
(തുടരും)