എഫ്സിആർഎ ഭേദഗതി ബില്ലിൽ നിശബ്ദമായി ഒളിപ്പിച്ചു വച്ചിരിക്കുന്ന അത്യന്തം വിനാശകരമായ ഒരു വ്യവസ്ഥയുണ്ട്; നിയമവിദഗ്ധർ ഇതിനെ ‘അറുതിയുടെ കെണി’ (Cessation Trap) എന്നു വിളിക്കുന്നു. ഭേദഗതി ചെയ്ത സെക്ഷൻ 12 പ്രകാരം, എഫ്സിആർഎ സർട്ടിഫിക്കറ്റുകൾക്ക് അഞ്ച് വർഷത്തെ സാധുതയാണുള്ളത്. എന്നാൽ പുതുതായി ഉൾപ്പെടുത്തിയ സെക്ഷൻ 14B പ്രകാരം, മൂന്ന് പ്രത്യേക സാഹചര്യങ്ങളിൽ ഒരു സർട്ടിഫിക്കറ്റ് സ്വയമേവ അസാധുവാകും: നിശ്ചിത സമയത്തിനകം പുതുക്കാൻ അപേക്ഷ നൽകിയില്ലെങ്കിൽ, അപേക്ഷ നൽകിയെങ്കിലും സർക്കാർ അത് നിരസിച്ചാൽ, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താൽ കാലാവധി തീരുന്നതിനു മുൻപ് സർട്ടിഫിക്കറ്റ് പുതുക്കി ലഭിച്ചില്ലെങ്കിൽ. ഈ അസാധുവാകൽ സംഭവിക്കുന്ന നിമിഷംതന്നെ സെക്ഷൻ 16A(1) പ്രകാരം ആ സ്ഥാപനത്തിന്റെ സകല ആസ്തികളും സർക്കാരിലേക്ക് മാറ്റപ്പെടും. ഗ്രേസ് പിരീഡ് (അധിക സമയം) എന്നൊന്നില്ലാത്ത ഈ നിയമത്തിൽ, നടപടിക്രമങ്ങൾ നടക്കുമ്പോൾ കണ്ടുകെട്ടൽ ഒഴിവാക്കാനുള്ള യാതൊരു പഴുതുമില്ല.
എങ്കിലും, സെക്ഷൻ 14B പ്രകാരമുള്ള ഈ താത്കാലിക കൈവശം വയ്ക്കൽ തിരുത്താൻ കഴിയാത്ത ഒന്നല്ല. നിശ്ചിത കാലയളവിനുള്ളിൽ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കാൻ കഴിഞ്ഞാൽ ഈ കണ്ടുകെട്ടൽ ഒഴിവാക്കാമെന്ന് സെക്ഷൻ 16A(5) വ്യക്തമാക്കുന്നുണ്ട്. പുനഃസ്ഥാപിക്കാനുള്ള അവസരമുണ്ടെന്നത് ഒരു ആശ്വാസമാണെങ്കിലും, രജിസ്ട്രേഷൻ പോയാൽ ഉടൻതന്നെ സ്വത്തുക്കൾ ഏറ്റെടുക്കപ്പെടുന്ന രീതി സ്ഥാപനങ്ങളെ വലിയ പ്രതിസന്ധിയിലാക്കും. രജിസ്ട്രേഷൻ തിരികെ നേടാനുള്ള കഠിനമായ ഉത്തരവാദിത്വം ഇതോടെ പൂർണമായും ആ സ്ഥാപനത്തിന്റെ തലയിൽ വന്നുചേരുന്നു.
ഒരു നിശ്ചിത തീയതിക്കകം രജിസ്ട്രേഷൻ പുതുക്കി നൽകാൻ സർക്കാരിന് നിയമപരമായ യാതൊരു ബാധ്യതയുമില്ല. ഇവിടെ എല്ലാ നഷ്ടസാധ്യതകളും സ്ഥാപനത്തിന്റേതാണ്. കൃത്യസമയത്ത് അപേക്ഷ നൽകുകയും എല്ലാ രേഖകളും ഹാജരാക്കുകയും ചെയ്ത ഒരു സ്ഥാപനത്തിനുപോലും, സർക്കാർ പോർട്ടൽ തകരാറിലായാലോ ഒരു ഉദ്യോഗസ്ഥൻ അവധിയിലായാലോ തന്റെ സ്ഥാപനം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. സാങ്കേതികമായ കാരണങ്ങളാൽ അവസാന നിമിഷം ഒരു പുതുക്കിലഭിക്കൽ തടസപ്പെട്ടാൽപോലും നിയമം യാതൊരു ദയയും കാണിക്കുന്നില്ല.
ഇത്തരമൊരു നീക്കം ഭരണഘടനയുടെ 14, 21, 300A എന്നീ അനുച്ഛേദങ്ങൾ ഉയർത്തുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ആർട്ടിക്കിൾ 300A പ്രകാരം നിയമപരമായ അധികാരമില്ലാതെ സ്വത്ത് കണ്ടുകെട്ടാൻ കഴിയില്ല. സർക്കാരിന്റെതന്നെ ഭരണപരമായ പരാജയംകൊണ്ടുപോലും, മുൻകൂട്ടി കേൾക്കാതെ സ്വത്ത് കണ്ടുകെട്ടാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നത് ഭരണഘടനാപരമല്ലെന്നും അത് നീതിനിഷേധമാണെന്നും സുപ്രീംകോടതിയിൽ വാദിക്കാവുന്നതാണ്. സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കപ്പെടാത്ത ഇത്തരമൊരു നിയമനിർമാണം ഭരണഘടനാപരമായ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടിവരും എന്നുറപ്പാണ്.
ഈ നിയമ പരിഷ്കരണത്തിലെ മറ്റൊരു അപകടകരമായ വശമാണ് മുൻകാല പ്രാബല്യം. പുതിയ സെക്ഷൻ 16B പ്രകാരം, പഴയ സെക്ഷൻ 15 ഉപയോഗിച്ച് നേരത്തേതന്നെ ഏറ്റെടുക്കപ്പെട്ട എല്ലാ ആസ്തികൾക്കും പുതിയ നിയമം ബാധകമാകും. ഇതിനർഥം 2018ലോ 2020ലോ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ട സ്ഥാപനങ്ങളുടെ നിലവിലുള്ള ആസ്തികൾപോലും ഇനി ഈ പുതിയ നിയമത്തിലെ കടുത്ത വ്യവസ്ഥകൾക്കു കീഴിൽ വരുമെന്നാണ്. ഇത്തരത്തിൽ മുൻകാല പ്രാബല്യത്തോടെയുള്ള നിയമനിർമാണം ഭരണഘടനയുടെ ആർട്ടിക്കിൾ 14 (തുല്യത), ആർട്ടിക്കിൾ 300A (നിയമ അധികാരമില്ലാതെ സ്വത്ത് നഷ്ടപ്പെടുത്തരുത്) എന്നിവ ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ സംബന്ധിച്ച് അതീവ ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഇവിടെ പഴയ കേസുകളിൽപോലും പിടിച്ചെടുക്കൽ കൂടുതൽ കർശനമാക്കാൻ ഇതിലൂടെ സർക്കാരിന് സാധിക്കും. ഇത്തരത്തിലുള്ള പ്രതിസന്ധികൾ നിലനിൽക്കുന്ന സ്ഥാപനങ്ങൾ എത്രയുംവേഗം നിയമോപദേശം തേടേണ്ടതുണ്ട്.
വ്യക്തികളുടെ പേരിൽ ചാർജ് ചെയ്യപ്പെടുന്ന ക്രിമിനൽ കുറ്റങ്ങൾ
ഈ നിയമഭേദഗതി വരുന്നതുവരെ, എഫ്സിആർഎ രജിസ്റ്റർ ചെയ്ത സംഘടനയുടെ ഭാഗത്ത് പിഴവ് ആരോപിക്കപ്പെട്ടാൽ ആ സംഘടനയായിരുന്നു വിചാരണ നേരിട്ടിരുന്നത്. എന്നാൽ 2026ലെ ഈ പുതിയ ബിൽ ആ രീതിയെ പാടെ മാറ്റിമറിച്ചിരിക്കുന്നു. പകരം വന്ന സെക്ഷൻ 39(1) പ്രകാരം, ഒരു സ്ഥാപനം നേരിടുന്ന ഓരോ ആരോപണം സംബന്ധിച്ചും അവിടത്തെ ഓരോ പ്രധാന ഭാരവാഹിക്കും അറിവുണ്ടായിരുന്നുവെന്ന നിയമപരമായ അനുമാനം ഇവിടെ നിലവിൽ വരുന്നു. അതായത്, സംഘടന കുറ്റം ചെയ്തുവെന്നു കണ്ടാൽ അതിലെ ഭാരവാഹികൾകൂടി കുറ്റക്കാരാണെന്ന് നിയമം സ്വയമേവ അനുമാനിക്കും. കുറ്റം തങ്ങളുടെ അറിവോടെയല്ല നടന്നതെന്നും അതു തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും തെളിയിക്കേണ്ട ബാധ്യത പൂർണമായും ഭരണഘടനാവിരുദ്ധമായി ആ വ്യക്തിയിലാണ്. തെളിവ് ഹാജരാക്കാനുള്ള ബാധ്യത പ്രതിഭാഗത്തേക്കു മാറ്റുന്ന ഈ സംവിധാനം വിചാരണവേളയിൽ വ്യക്തികളെ കടുത്ത സമ്മർദത്തിലാക്കും.
സെക്ഷൻ 39(2) ഇതിലും ഗൗരവതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഒരു കുറ്റത്തിനു പിന്നിൽ ഏതെങ്കിലും ഭാരവാഹിയുടെ സമ്മതമോ ഒത്താശയയോ ഉണ്ടെന്ന് തെളിയുകയോ അല്ലെങ്കിൽ ഒരു അവഗണന ഉണ്ടാവുകയോ ചെയ്താൽപോലും ആ വ്യക്തി കുറ്റവാളിയായി മുദ്രകുത്തപ്പെടും. ബോധപൂർവമായ തട്ടിപ്പോ വലിയ തെറ്റോ വേണ്ട, കേവലമായ ഒരു ശ്രദ്ധക്കുറവുപോലും തടവുശിക്ഷ ലഭിക്കാൻ മതിയായ കാരണമാകും എന്നതാണ് ഇതിലെ ഭീകരത.
ബില്ലിൽ പുതുതായി ചേർത്ത സെക്ഷൻ 2(1)(ja) പ്രകാരം ‘പ്രധാന ഭാരവാഹി’ എന്ന പദത്തിന്റെ പരിധിയിൽ വരുന്നത് ഒരു വലിയ വിഭാഗമാണ്. കമ്പനി ഡയറക്ടർമാർ, ട്രസ്റ്റിമാർ, മെത്രാന്മാർ, പ്രൊവിൻഷ്യൽമാർ, സൊസൈറ്റി ഭാരവാഹികൾ തുടങ്ങി സ്ഥാപനത്തിന്റെ ഭരണനിർവഹണത്തിൽ ഉത്തരവാദിത്വമുള്ള എല്ലാവരും ഇതിൽ ഉൾപ്പെടുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ, സെക്ഷൻ 35 പ്രകാരം ഇവർ ഓരോരുത്തരും ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. പഴയ നിയമത്തിൽ ശിക്ഷ അഞ്ച് വർഷമായിരുന്നു എന്നും അത് ഇപ്പോൾ ഒരു വർഷമായി കുറച്ചെന്നും സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും അത് പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
പഴയ നിയമത്തിലെ സെക്ഷൻ 39 പ്രധാനമായും കമ്പനികളെ ലക്ഷ്യംവച്ചിരുന്നെങ്കിൽ പുതിയത് സഭാ സൊസൈറ്റികളെയും ട്രസ്റ്റുകളെയും അവയുടെ ഓരോ വ്യക്തിഗത ഭാരവാഹികളെയും നേരിട്ട് വേട്ടയാടാൻ രൂപകൽപന ചെയ്തതാണ്. ഒരു സ്ഥാപനത്തിന്റെ റിട്ടേണുകൾ നേരിട്ട് പരിശോധിക്കാത്ത ബിഷപ്പോ മേജർ സുപ്പീരിയറോപോലും, തന്റെ പേര് ഫോമിൽ ഉണ്ടെന്ന ഒറ്റ കാരണത്താലോ കീഴുദ്യോഗസ്ഥന്റെ ചെറിയ പിശക് മൂലമോ ക്രിമിനൽ നടപടി നേരിടേണ്ടിവരുന്ന ഒരു ഭീഷണിയുടെ പശ്ചാത്തലമാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്.
'പ്രവർത്തനരഹിതമായ സ്ഥാപനം’ അറിയുന്നതിനു മുമ്പേ പിടിച്ചെടുക്കുന്നു
ഇന്ത്യയിലെ ഓരോ മതസ്ഥാപനത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ് ഈ ബില്ലിലെ സെക്ഷൻ 16C അവതരിപ്പിക്കുന്ന ‘പ്രവർത്തനരഹിതമായ സ്ഥാപനം’ (Defunct entity) എന്ന സങ്കല്പം. വിദേശ സംഭാവനകൾ സ്വീകരിക്കാൻ അനുവാദമുണ്ടായിരുന്ന ഒരു സ്ഥാപനം ഇല്ലാതാകുകയോ അല്ലെങ്കിൽ പ്രവർത്തനരഹിതമാവുകയോ നിലച്ചുപോവുകയോ (Inoperativ e/Defunct) ചെയ്താൽ രണ്ട് പ്രത്യാഘാതങ്ങൾ അവിടെ സ്വയമേവ സംഭവിക്കുന്നു. ഒന്നാമതായി, ആ സ്ഥാപനത്തിന്റെ അവസാനത്തെ പ്രധാന ഭാരവാഹികൾ നിശ്ചിത സമയത്തിനകം ആ വിവരം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ബാധ്യസ്ഥരാണ്.
രണ്ടാമത്തേതും ഏറ്റവും അപകടകരവുമായ കാര്യം, യാതൊരുവിധ റദ്ദാക്കൽ നടപടികളോ മുൻകൂർ നോട്ടീസോ ഹിയറിംഗോ പോലുമില്ലാതെതന്നെ ആ സ്ഥാപനത്തിന്റെ സകല ആസ്തികളും സെക്ഷൻ 16A(5) പ്രകാരം ഡെസിഗ്നേറ്റഡ് അഥോറിറ്റി (നിയുക്ത അധികാരി) യിൽ സ്ഥിരമായി നിക്ഷിപ്തമാകും എന്നതാണ്.
‘പ്രവർത്തനരഹിതം’ (Inoperative), ‘നിലച്ചുപോവുക’ (Defunct) എന്നീ വാക്കുകൾക്ക് ഈ ബില്ലിൽ എവിടെയും കൃത്യമായ നിർവചനം നൽകിയിട്ടില്ല. ഇതൊരു നിയമനിർമാണ പിശകല്ല; മറിച്ച് കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ആസ്തികൾ ഉടനടി പിടിച്ചെടുക്കാൻ നിയുക്ത അധികാരിക്ക് നൽകിയിരിക്കുന്ന അനിയന്ത്രിതമായ അധികാരമാണ്. ജുഡീഷൽ മേൽനോട്ടമില്ലാതെ പ്രയോഗിക്കുന്ന ഇത്തരമൊരു അധികാരം ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെങ്കിലും, കോടതികളുടെ ഇടപെടൽ ഉണ്ടാകാത്ത പക്ഷം ഇത് യഥേഷ്ടം പ്രയോഗിക്കപ്പെടും.
സഭയെയും സമൂഹത്തെയും ഏറ്റവും ദീർഘകാലം വിശ്വസ്തതയോടെ സേവിച്ച സ്ഥാപനങ്ങളാണ് ഈ വ്യവസ്ഥയുടെ വലിയ ഇരകളായി മാറുക. 1970കളിലോ 80കളിലോ എഫ്സിആർഎ രജിസ്ട്രേഷൻ ലഭിച്ച പല സഭാസമൂഹങ്ങളും ഇന്ന് ഔദ്യോഗിക വികസന പരിപാടികളിൽനിന്ന് ആത്മീയവും അജപാലനപരവുമായ ശുശ്രൂഷകളിലേക്ക് മാറിയിട്ടുണ്ടാകാം. സ്ഥാപക നേതാക്കളുടെ മരണം മൂലമോ സ്ഥലംമാറ്റം മൂലമോ മാറ്റങ്ങളിലൂടെ കടന്നുപോകുന്നതോ, ഇന്റർനെറ്റ് ലഭ്യമല്ലാത്തതോ വിദഗ്ധരായ അക്കൗണ്ടന്റുമാരുടെ സേവനം ഇല്ലാത്തതോ ആയ മേഖലകളിൽ പ്രവർത്തിക്കുന്നതിനാൽ വാർഷിക റിട്ടേണുകൾ നൽകാൻ വൈകിയതോ ആയ സ്ഥാപനങ്ങൾ അക്കാരണംകൊണ്ട് കുറ്റക്കാരായി പരിഗണിക്കപ്പെടാൻ പാടില്ല. എന്നാൽ ഈ നിയമപ്രകാരം അവർക്ക് മുന്നറിയിപ്പില്ലാതെ എല്ലാം നഷ്ടപ്പെടാം. നിയുക്ത അധികാരി നടപടിയെടുത്തു കഴിഞ്ഞാൽ ഒരു സിവിൽ കോടതിക്കും ആ കണ്ടുകെട്ടൽ മറികടക്കാൻ കഴിയില്ല എന്നതിനാൽ, ഇത്തരം സാഹചര്യങ്ങളിൽ ഹൈക്കോടതികൾ വഴിയുള്ള ഭരണഘടനാപരമായ പരിഹാരങ്ങൾ ഒട്ടും വൈകാതെ തന്നെ തേടേണ്ടതുണ്ട്.
അപകടം സംഭവിക്കുന്നത് റദ്ദാക്കൽ ഉത്തരവ് കൈയിൽ കിട്ടുമ്പോഴല്ല, അതിനും മുമ്പേ സസ്പെൻഷൻ ഘട്ടത്തിൽതന്നെ നിയന്ത്രണങ്ങൾ ആരംഭിക്കുന്നു എന്നതാണ് വസ്തുത. ഭേദഗതി ചെയ്ത സെക്ഷൻ 13(2)(c) പ്രകാരം, അന്തിമമായ റദ്ദാക്കൽ ഉത്തരവ് വരുന്നതിനു മുന്നോടിയായി സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യുന്ന ഘട്ടത്തിൽതന്നെ വിദേശ ഫണ്ട് ഉപയോഗിച്ചു നിർമിച്ച ആസ്തികൾ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ മറ്റേതെങ്കിലും വിധത്തിൽ കൈകാര്യം ചെയ്യാനോ ആ സ്ഥാപനത്തിന് അനുവാദമുണ്ടാകില്ല.
അതായത്, സസ്പെൻഷൻ നടപടി നേരിടുന്ന ഒരു സംഘടന, പിന്നീട് കേസിൽ വിജയിക്കുകയും സസ്പെൻഷൻ പിൻവലിക്കുകയും ചെയ്താലും ആ കാലയളവിൽ ഗവൺമെന്റ് അനുമതിയില്ലാതെ സ്വന്തം ആസ്തികളിൽ ഒന്നും ചെയ്യാൻ അവർക്ക് കഴിയില്ല. സെക്ഷൻ 14Bയിലെ അസാധുവാകൽ വ്യവസ്ഥകളുമായി ഇതിനെ ചേർത്തു വായിക്കുമ്പോൾ, ഒരു സ്ഥാപനത്തെ നിയമപരമായി രണ്ട് ഘട്ടങ്ങളിലായി ശ്വാസം മുട്ടിക്കുന്ന തന്ത്രമാണ് ഇവിടെ കാണുന്നത്: സസ്പെൻഷൻ ഘട്ടത്തിൽ സ്ഥാപനം മരവിപ്പിക്കപ്പെടുന്നു, അസാധുവാകൽ ഘട്ടത്തിൽ അത് പൂർണമായും പിടിച്ചെടുക്കപ്പെടുന്നു.
(തുടരും)