ഒരു സമൂഹത്തിന്റെ അവകാശങ്ങൾ ഉറപ്പാക്കാൻ അതിന്റെ കാലാകാലങ്ങളിലുള്ള അവസ്ഥ പഠിക്കുകയും രേഖപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. കേരളത്തിൽ ക്രൈസ്തവ സമുദായത്തിനുവേണ്ടി നടന്ന അത്തരത്തിലുള്ള ഒരു രേഖപ്പെടുത്തലിനെക്കുറിച്ചാണ് പറയുന്നത്.
കേരള സർക്കാരിന്റെ 05-11-2020-ലെ ഉത്തരവനുസരിച്ച് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ രൂപീകരിച്ച് കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ-സാമ്പത്തിക അവസ്ഥകൾ സമഗ്രമായി പഠിക്കാൻ ചുമതലപ്പെടുത്തി. കമ്മീഷൻ വിശദമായ പഠനവും വിശകലനവും നടത്തി 17-05-2023ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സർക്കാർ അത് തത്വത്തിൽ അംഗീകരിച്ച് 26-02-2026ന് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് കേരള സർക്കാർ ഡോക്യുമെന്റ് പോർട്ടലിൽ പൊതുജനങ്ങൾക്ക് ലഭ്യമാണ്; https://document.kerala.gov.in/documents/cabinetdecisions/cabinet2802202612:04:52.pdf
420 പേജുള്ള ഈ റിപ്പോർട്ട് നൂറുകണക്കിന് ശിപാർശകൾ ഉൾക്കൊള്ളുന്ന സമഗ്ര പഠനരേഖയാണ്. കമ്മീഷന്റെ സിറ്റിംഗിനിടെ വിവിധ മാർഗങ്ങളിലൂടെ 4,45,500 നിവേദനങ്ങൾ ലഭിക്കുകയും അവയെല്ലാം പരിഗണിക്കുകയും ചെയ്തതായി രേഖപ്പെടുത്തുന്നു. വിവിധ സർക്കാർ വകുപ്പുകളിൽനിന്നുള്ള രേഖകളും പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും സഭാകേന്ദ്രങ്ങളും നൽകിയ തെളിവുകളും ഈ പഠനത്തിന്റെ വ്യാപ്തിയും വിശ്വാസ്യതയും വ്യക്തമാക്കുന്നു. റിപ്പോർട്ട് 284 പ്രധാന ശിപാർശകളും 45 ഉപശിപാർശകളും ഉൾക്കൊള്ളുന്നു.
മുമ്പ് ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പഠിക്കാൻ 2005ൽ ജസ്റ്റീസ് രജീന്ദർ സച്ചാർ അധ്യക്ഷനായ സമിതിയെ കേന്ദ്രസർക്കാർ നിയമിക്കുകയും ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2007ൽ കേരളത്തിൽ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ കമ്മിറ്റി വഴി ശിപാർശകൾ മുൻഗണനാക്രമമുണ്ടാക്കി നടപ്പാക്കി എന്നതും ശ്രദ്ധേയമായ ഒരു പ്രക്രിയ ആയിരുന്നു
അതുപോലെതന്നെ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ വിദ്യാഭ്യാസവും സാമൂഹ്യ-സാമ്പത്തിക അവസ്ഥയും പഠിച്ച് ഭാവിയിലേക്കുള്ള മാർഗരേഖ നിർദ്ദേശിക്കുന്നതിനായി രൂപീകരിക്കപ്പെട്ടതാണ് ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ.
പശ്ചാത്തലവും കണ്ടെത്തലുകളും
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും സംബന്ധിച്ച് വിവിധ സംഘടനകളും വ്യക്തികളും സർക്കാരിനു മുന്നിൽ നിരവധി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. സീറോമലബാർ സഭ ഉൾപ്പെടെയുള്ള സഭാനേതൃത്വവും സാമൂഹിക സംഘടനകളും ഈ വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചു. ഈ സാഹചര്യത്തിലാണ് ജെ.ബി. കോശി കമ്മീഷൻ രൂപീകരിച്ചത്.
റിപ്പോർട്ടിന്റെ പതിനാലാം പേജ് മുതൽ ക്രൈസ്തവ സമൂഹത്തിന്റെ വിവിധ ഉപവിഭാഗങ്ങൾ നേരിടുന്ന സവിശേഷമായ പ്രശ്നങ്ങൾ വിശദമായി പ്രതിപാദിക്കുന്നു. പ്രധാനമായും നാല് മേഖലകളിലാണ് റിപ്പോർട്ട് ഊന്നൽ നൽകുന്നത്.
വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ
ഉന്നതവിദ്യാഭ്യാസരംഗത്ത് ക്രൈസ്തവ വിദ്യാർഥികളുടെ പങ്കാളിത്തം ജനസംഖ്യാനുപാതികമായി കുറഞ്ഞുവരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രഫഷണൽ കോഴ്സുകളിൽ പ്രവേശിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു പ്രധാന തടസമായി തുടരുന്നു. പ്രത്യേകിച്ച് തീരദേശ മേഖലകളിലും തോട്ടം തൊഴിലാളികളായ ക്രൈസ്തവ സമൂഹങ്ങളിലും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക സാഹചര്യങ്ങൾ
പരമ്പരാഗതമായി കൃഷിയെ ആശ്രയിച്ചുള്ള വലിയൊരു വിഭാഗം കർഷകർ കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവും വന്യജീവി ആക്രമണവും മൂലം ഗുരുതര പ്രതിസന്ധിയിലാണ്. അതുപോലെ തീരദേശ മേഖലകളിലെ മത്സ്യത്തൊഴിലാളികളായ ലത്തീൻ കത്തോലിക്ക സമൂഹം കടലാക്രമണവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കാരണം സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സാമൂഹിക സുരക്ഷ
ചെറുകിട കർഷകർക്കും തീരദേശവാസികൾക്കും അർഹമായ ക്ഷേമപദ്ധതികൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും ഉൾപ്പെടെയുള്ള സാമൂഹിക സേവന സ്ഥാപനങ്ങൾ നടത്തുന്ന ക്രൈസ്തവ സംഘടനകൾക്കു കൂടുതൽ സർക്കാർ പിന്തുണ ആവശ്യമാണ് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ റിപ്പോർട്ട് ഓരോ വിഭാഗത്തിന്റെയും സവിശേഷമായ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനാവശ്യമായ പ്രത്യേക പാക്കേജുകളും നിയമപരമായ പരിരക്ഷകളും നിർദേശിക്കുന്നു. പ്രത്യേകിച്ച് ലത്തീൻ കത്തോലിക്കർ, ദളിത് ക്രൈസ്തവർ, മലയോര കർഷകർ, തീരദേശവാസികൾ തുടങ്ങിയ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പ്രത്യേകം പഠിച്ച് അവർക്കായുള്ള പ്രത്യേക പരിഹാരമാർഗങ്ങൾ നിർദേശിച്ചിരിക്കുന്നു.
റിപ്പോർട്ടിന് രണ്ടു വാല്യങ്ങൾ
റിപ്പോർട്ടിന് രണ്ടു വാല്യങ്ങളാണുള്ളത്. 10 അധ്യായങ്ങളായി തിരിച്ചിട്ടുണ്ട്. ആമുഖ ഭാഗത്തിനുശേഷം ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്നങ്ങൾ വിശദമായി അവതരിപ്പിക്കുകയും തുടർന്ന് ലത്തീൻ ക്രൈസ്തവർ, പരിവർത്തിത ക്രൈസ്തവർ, കുട്ടനാട് മേഖല, മലയോര മേഖല, തീരദേശ മേഖല എന്നീ മേഖലകളുടെ പ്രത്യേക സാഹചര്യങ്ങൾ പ്രത്യേകം അധ്യായങ്ങളായി പഠിക്കുകയും ചെയ്യുന്നു. തുടർന്ന് ശിപാർശകളുടെ സമഗ്രസംഗ്രഹവും ഉപസംഹാരവും അനുബന്ധങ്ങളും ഉൾപ്പെടുത്തി റിപ്പോർട്ട് സമാപിക്കുന്നു. തുടർന്ന് അവതരിപ്പിക്കുന്നത് ആ റിപ്പോർട്ടിന്റെ സമഗ്രമായ വിശകലനമാണ്.
അധ്യായം 1-ആമുഖം (Page: 1-13)
അധ്യായം 2-ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതു പ്രശ്നങ്ങൾ
(Page: 14-105)
അധ്യായം 3-ലത്തീൻ ക്രിസ്ത്യാനികൾ (Page: 106-126)
അധ്യായം 4-പരിവർത്തിത ക്രിസ്ത്യാനികൾ (Page: 127-150)
അധ്യായം 5-കുട്ടനാട് മേഖല (Page: 151-175)
അധ്യായം 6-മലയോര മേഖല (Page: 176-201)
അധ്യായം 7-തീരദേശ മേഖല (Page: 202-244)
അധ്യായം 8-ശിപാർശാസംഗ്രഹം (Page: 245-349)
അധ്യായം 9-ഉപസംഹാരം (Page: 350-357)
അധ്യായം 10-അനുബന്ധങ്ങൾ (Page: 358-364)
റിപ്പോർട്ടിന്റെ ഉള്ളടക്കം മനസിലാക്കുകയും അതിന്റെ സത്തയെ-ആത്മാവിനെ-സമൂഹജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോഴാണ് അതിന്റെ ലക്ഷ്യം കൈവരിക്കുന്നത്. അതിനാൽ ഈ റിപ്പോർട്ട് നമ്മെ എന്താണ് പഠിപ്പിക്കുന്നത്, അതിന്റെ ശിപാർശകൾ നമ്മുടെ സമുദായത്തിന്റെ ഭാവിയെ എങ്ങനെ സ്വാധീനിക്കും എന്നതിനെക്കുറിച്ചാണ് അടുത്ത ഘട്ടത്തിൽ നാം കൂടുതൽ ആഴത്തിൽ ചിന്തിക്കേണ്ടത്.
ഉള്ളടക്കത്തിലേക്ക്
സംസ്ഥാനത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം ഈ അധ്യായം വിശദീകരിക്കുന്നു. കമ്മീഷന്റെ പ്രവർത്തനപരിധിയും പഠനവിഷയങ്ങളും ഈ ഭാഗത്തിൽ വ്യക്തമായി നിർവചിച്ചിരിക്കുന്നു.
തുടർന്ന് റിപ്പോർട്ട് ചരിത്രപരമായ പശ്ചാത്തലവും അവതരിപ്പിക്കുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹം വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിൽ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ സാമൂഹിക ഘടനയുമായി ചേർന്ന വളർച്ചയായിരുന്നു അതെന്നും റിപ്പോർട്ട് രേഖപ്പെടുത്തുന്നു.
അധ്യായത്തിന്റെ അവസാനഭാഗത്തിൽ ജനസംഖ്യാ പ്രവണതകളും-സ്ഥിതിവിവര കണക്കുകളും, സാമൂഹ്യ-സാമ്പത്തിക സൂചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2001, 2011 സെൻസസുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിലെ ക്രൈസ്തവരുടെ ശതമാന വിഹിതത്തിൽ ഉണ്ടായ മാറ്റങ്ങൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയിൽ ക്രൈസ്തവരുടെ അനുപാതം കുറഞ്ഞതായും രേഖപ്പെടുത്തുന്നു. വിദ്യാഭ്യാസനില, തൊഴിൽ പങ്കാളിത്തം, സാമ്പത്തിക അസമത്വം, ചില ഉപവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട പൊതുവായ സ്ഥിതിവിവരങ്ങളും ഇവിടെ അവതരിപ്പിക്കുന്നു. തുടർന്നുവരുന്ന അധ്യായങ്ങളിൽ വിശദമായി പരിശോധിക്കുന്ന വിഷയങ്ങൾക്ക് ഇവ ഒരു അടിസ്ഥാനരേഖയായി പ്രവർത്തിക്കുന്നു.
രണ്ടാം അധ്യായം ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ്. രണ്ട് നൂറ്റാണ്ടിലേറെയായി എയ്ഡഡ് വിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ചുവരുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഭാവന റിപ്പോർട്ടിൽ പ്രത്യേകം രേഖപ്പെടുത്തുന്നു. സാമൂഹികമായി പിന്നാക്ക വിഭാഗങ്ങൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവികസനത്തിൽ നിർണായക പങ്കുവഹിച്ചതിലും ഈ സ്ഥാപനങ്ങളുടെ പങ്ക് വലിയതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ നയപരമായ ചില മാറ്റങ്ങൾ ഇവയുടെ സ്വതന്ത്ര ഭരണാധികാരത്തെ ബാധിക്കാമെന്ന ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്.
നൂറോളം പേജുകളുള്ള ഈ അധ്യായത്തിൽ വിദ്യാഭ്യാസം, സാമ്പത്തിക സാഹചര്യം, തൊഴിൽ, ക്ഷേമപദ്ധതികൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി 108 ശിപാർശകളും നിർദേശങ്ങളും കമ്മീഷൻ മുന്നോട്ടുവച്ചിട്ടുണ്ട്.
(തുടരും)
(കേരള ഹൈക്കോടതി അഭിഭാഷകനായ ലേഖകൻ നിലവിൽ
പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമാണ്.)
Tags : Justice J.B. Koshy Commission Report Highlights Recommendations