പ്രതീകാത്മക ചിത്രം - എഐ
“മനുഷ്യനിൽ അന്തർലീനമായ പൂർണതയുടെ പ്രകാശനമാണ് വിദ്യാഭ്യാസം” എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. ഈ വിദ്യാഭ്യാസം എന്ന്, എവിടെ, ആർക്കൊക്കെ ലഭ്യമാകും എന്ന ചോദ്യത്തിനുള്ള ആധുനിക ഉത്തരമാണ് ഡിജിറ്റൽ സാങ്കേതികവിദ്യ.
നാലാം വ്യവസായ വിപ്ലവത്തിന്റെ ഈ കാലത്ത് കൃത്രിമബുദ്ധിയും (എഐ) ഡാറ്റാ അനലിറ്റിക്സും ഓട്ടോമേഷനും തൊഴിൽരംഗത്ത് വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ, ഒരിക്കൽ നേടിയ ബിരുദംകൊണ്ടുമാത്രം ജീവിതകാലം മുഴുവൻ മുന്നോട്ടു പോകാൻ കഴിയില്ലെന്ന യാഥാർഥ്യം വ്യക്തമാകുന്നു. തുടർച്ചയായ പഠനവും പുതിയ നൈപുണ്യങ്ങൾ സ്വായത്തമാക്കലും അത്യന്താപേക്ഷിതമായ ഇക്കാലത്ത് പരമ്പരാഗത ക്ലാസ് മുറികളുടെ അതിരുകൾ ലംഘിച്ച് ഓൺലൈൻ പഠനം വലിയൊരു വിപ്ലവത്തിന് വഴിതുറന്നിരിക്കുകയാണ്.
സാധ്യതകളും അവസരങ്ങളും
ഓൺലൈൻ വിദ്യാഭ്യാസം തുറന്നുനൽകുന്ന സാധ്യതകളും അവസരങ്ങളും അനന്തമാണ്. ഇഷ്ടമുള്ള വിഷയങ്ങൾ, ഇഷ്ടമുള്ള സമയത്ത്, സ്വന്തം സമയത്ത് പഠിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഓരോ പഠിതാവിന്റെയും ഗ്രഹണശേഷിയും കാര്യങ്ങൾ മനസിലാക്കിയെടുക്കാനുള്ള വേഗവും വ്യത്യസ്തമാണ്; പരമ്പരാഗത ക്ലാസ് മുറികളിൽ വേഗത്തിൽ പഠിക്കുന്നവരോടൊപ്പം എത്താനാകാതെ ചില കുട്ടികൾ വിഷമിക്കുമ്പോൾ, വേഗം കുറഞ്ഞവർക്കായി ക്ലാസുകൾ ഇഴഞ്ഞുനീങ്ങുന്നത് സമർഥരിൽ മടുപ്പുണ്ടാക്കുന്നു. എന്നാൽ, ഓൺലൈൻ പഠനത്തിൽ ഈ പ്രശ്നമില്ല.
സ്വന്തം സൗകര്യത്തിനനുസരിച്ച് സമയം കണ്ടെത്താനും പഠനവേഗം ക്രമീകരിക്കാനും അവസരം നൽകുന്നു. സാമ്പത്തികമോ കുടുംബപരമോ ആയ ബുദ്ധിമുട്ടുകൾ മൂലം വീടുവിട്ടുപോയി പഠിക്കാൻ കഴിയാത്തവർക്കും ഗ്രാമങ്ങളിലുള്ളവർക്കും ജോലി ചെയ്യുന്നവർക്കും വിദേശ സർവകലാശാലകളുടെ കോഴ്സുകളും ക്ലാസുകളും വീട്ടിലിരുന്ന് പഠിക്കാം. യാത്ര, താമസം എന്നിവയ്ക്കുള്ള വലിയ ചെലവുകൾ ഒഴിവാക്കി സൗജന്യമായോ കുറഞ്ഞ ഫീസിലോ പഠനം സാധ്യമാകുന്നുവെന്നത് സാമ്പത്തികമായി വലിയൊരു നേട്ടമാണ്.
ഇന്ത്യയിലെ ‘സ്വയം’ (SWAYAM), ദീക്ഷ, സ്വയംപ്രഭ, എൻപിടിഇഎൽ (NPTEL) തുടങ്ങിയ പ്ലാറ്റ്ഫോമുകളും അന്താരാഷ്ട്ര തലത്തിലെ edX, Coursera, Udemy തുടങ്ങിയ ‘മൂക്ക്’ (MOOC) കോഴ്സുകളും ഉന്നതവിദ്യാഭ്യാസം സാധാരണക്കാരിലേക്ക് എത്തിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘സ്വയം’ പ്ലാറ്റ്ഫോമിൽ ഇതിനകം ആറു കോടിയിലധികം എൻറോൾമെന്റുകളും 62 ലക്ഷത്തിലധികം സർട്ടിഫിക്കറ്റുകളും രേഖപ്പെടുത്തിക്കഴിഞ്ഞു എന്നത് ഈ രംഗത്തെ ജനപ്രീതി വ്യക്തമാക്കുന്നു.
അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേ (AISHE) 2023-24 അനുസരിച്ച് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ എൻറോൾമെന്റ് 4.50 കോടിയായി ഉയർന്നെങ്കിലും 18-23 പ്രായപരിധിയിലെ മൊത്ത പ്രവേശന അനുപാതം (GER) 30 ശതമാനം മാത്രമാണ്. 2035ഓടെ ഇത് 50 ശതമാനമാക്കുകയെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം കൈവരിക്കണമെങ്കിൽ ഓൺലൈൻ-വിദൂര പഠനമാർഗങ്ങൾ അനിവാര്യമാണ്. കേവലം പാഠങ്ങൾ കേൾക്കുക എന്നതിലുപരി വീഡിയോ ക്ലാസുകൾ, ഓൺലൈൻ ചർച്ചാവേദികൾ (Discussion Forums), ക്വിസുകൾ എന്നിവ വഴി പഠനം കൂടുതൽ എളുപ്പമാകുന്നു. കൈറ്റിന്റെ (KITE) ഹൈടെക് ക്ലാസ് മുറികളിലൂടെയും വിക്ടേഴ്സ് ചാനലിലൂടെയും കേരളവും ഈ ഡിജിറ്റൽ രംഗത്ത് മികച്ച മാതൃക സൃഷ്ടിച്ചിട്ടുണ്ട്.
വെല്ലുവിളികളും ഡിജിറ്റൽ അസമത്വവും
എന്നാൽ, ഈ വളർച്ചയ്ക്ക് വലിയൊരു മറുവശവുമുണ്ട്. രാജ്യത്ത് നഗരങ്ങളിൽ നൂറു പേർക്ക് 126.80 ഇന്റർനെറ്റ് കണക്ഷനുകളുള്ളപ്പോൾ ഗ്രാമങ്ങളിൽ അത് 48.31 മാത്രമാണെന്നത് വലിയ ഡിജിറ്റൽ അസമത്വം ചൂണ്ടിക്കാണിക്കുന്നു. അസർ (ASER) 2024 റിപ്പോർട്ട് പ്രകാരം ഗ്രാമീണ മേഖലയിലെ 14-16 വയസുകാരിൽ 89.1 ശതമാനത്തിന്റെ വീടുകളിൽ സ്മാർട്ട് ഫോൺ ലഭ്യമാണ്. എങ്കിലും പഠനാവശ്യത്തിന് അതുപയോഗിച്ചത് 57 ശതമാനം കുട്ടികൾ മാത്രമാണ്; 76 ശതമാനവും സമൂഹമാധ്യമങ്ങൾക്കാണ് ഫോൺ ഉപയോഗിച്ചത്. സ്വന്തമായി ഫോണുള്ളവരിൽ ആൺകുട്ടികൾ 36.2 ശതമാനവും പെൺകുട്ടികൾ 26.9 ശതമാനവുമാണെന്ന ലിംഗ അസമത്വവും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്മാർട്ട് ഫോൺ കൈയിലുണ്ടാകുന്നതും അത് പഠനത്തിന് ഉപയോഗിക്കപ്പെടുന്നതും രണ്ടാണ് എന്നതാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഇതിനു പുറമേ, പഠനസഹായികളിൽ ഭൂരിഭാഗവും ഇംഗ്ലീഷിലായതും സ്ക്രീനിനു മുന്നിലെ അമിത സമയം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും വലിയ വെല്ലുവിളിയാണ്.
ചുരുക്കത്തിൽ, ഓൺലൈൻ പഠനം പരമ്പരാഗത ക്ലാസ് മുറികൾക്ക് പൂർണമായും പകരമാകുന്ന ഒന്നല്ല; മറിച്ച്, അവയെ സഹായിക്കുന്ന മികച്ചൊരു സഹായസംവിധാനം മാത്രമാണ്. ഒരു സാങ്കേതികവിദ്യക്കും അധ്യാപകന്റെ സ്ഥാനത്തിനോ മാനുഷിക മൂല്യങ്ങൾക്കോ പകരമാകാൻ കഴിയില്ല. സാങ്കേതികവിദ്യ ലഭ്യമാക്കുന്നതോടൊപ്പം അത് ശരിയായ രീതിയിൽ പഠനത്തിന് ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഉന്നതവിദ്യാഭ്യാസം സമൂഹത്തിലെ അവസാനത്തെ വിദ്യാർഥിയിലേക്കും തുല്യമായി എത്തുമ്പോൾ മാത്രമേ ‘വിദ്യാധനം സർവധനാൽ പ്രധാനം’ എന്ന പഴമൊഴി പൂർണമായ അർഥത്തിൽ സഫലമാകുകയുള്ളൂ.
(കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗം മേധാവിയാണ് ലേഖകൻ)
Tags : OnlineEducation Possibilities Challenges Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash