പ്രതീകാത്മക ചിത്രം - എഐ
ഡിജിറ്റല്‍ യുഗത്തിലേക്കുള്ള കുതിപ്പില്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഉപയോഗപ്രദമായ ആപ്പുകളിലൊന്നാണ് യുപിഐ (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്). സമ്പന്നരും സാധാരണക്കാരും പാവപ്പെട്ടവരും യുപിഐ സേവനം പത്തുവര്‍ഷംകൊണ്ടു വ്യാപകമായി ഉപയോഗിച്ചു. ലോകത്തിലെ ഏറ്റവും വ്യാപകവും ലളിതവുമായ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമുള്ള രാജ്യമെന്ന ഖ്യാതി ഇന്ത്യക്കു സ്വന്തം. വളരെ ലളിതമായിരുന്ന ഡിജിറ്റല്‍ ഇടപാടുകള്‍ ഇനി പഴയതുപോലെയാകില്ല.
സൗജന്യമായിരുന്ന യുപിഐ ഇടപാടുകളില്‍ 2,000 രൂപയ്ക്കു മുകളിലുള്ള വ്യാപാര ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനമാണു പുതിയ വിവാദം. 2026 ഒക്ടോബര്‍ 15 മുതല്‍ പുതിയ ചാര്‍ജ് ഈടാക്കും. മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) എന്ന പേരിലാണു ഫീസ്. വ്യാപാര ഇടപാടുകള്‍ക്കു ഫീസ് ബാധകമാകും. വ്യക്തികള്‍ തമ്മിലുള്ള യുപിഐ ഇടപാടുകളും 2,000 രൂപ വരെയുള്ള ഇടപാടുകളും സൗജന്യമായി തുടരും. ഗ്രാമപ്രദേശങ്ങളിലും അര്‍ധനഗര പ്രദേശങ്ങളിലുമുള്ള ചെറുകിട വ്യാപാരികള്‍ക്കും പരിരക്ഷയുണ്ടെന്നു സര്‍ക്കാര്‍ പറയുന്നു.
◄അഞ്ചു രൂപയിലെ ആശങ്ക
രണ്ടായിരം രൂപയ്ക്കു മുകളിലുള്ള വ്യാപാര ഇടപാടുകള്‍ക്ക് 0.4 ശതമാനം ഫീസ് ഏര്‍പ്പെടുത്തിയതു പുറമെ കാണുന്നതുപോലെ നിസാരമല്ല. 75,000 രൂപയ്ക്കും അതിനു മുകളിലുമുള്ള ഇടപാടുകള്‍ക്കുള്ള ഫീസ് 300 ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നതാണ് ആശ്വാസം. ഒരു ലക്ഷത്തില്‍ താഴെ ഇടപാടുള്ള ചെറുകിട കച്ചവടക്കാര്‍ ഒഴികെയുള്ളവരെല്ലാം ഫീസ് നല്‍കണം. ഓണ്‍ലൈനായി പണം സ്വീകരിക്കുന്നതിനുമുമ്പു വ്യാപാരികളും ഉപഭോക്താക്കളും ഇനി ആശങ്കയിലാകും. ഡിജിറ്റല്‍ ശീലം മാറാനും പണമിടപാടുകളിലേക്കു തിരിച്ചുപോകാനും ചിലര്‍ നിര്‍ബന്ധിതരായേക്കാം.
പെട്രോള്‍, ഡീസല്‍ അടക്കമുള്ള ഇന്ധനം, റെയില്‍വേ ടിക്കറ്റുകള്‍, ടെലികോം, വൈദ്യുതി, വെള്ളം ബില്ലുകള്‍, കാര്‍ഷിക, ഇന്‍ഷ്വറന്‍സ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഓരോ ഇടപാടിനും അഞ്ചുരൂപ നിരക്കില്‍ ഫ്ളാറ്റ് ഫീസ് ഈടാക്കും. കച്ചവടക്കാരില്‍നിന്ന് ഈടാക്കുന്ന തുക നേരിട്ട് ഉപഭോക്താവിനു കൈമാറുന്നതു നിരോധിച്ചിരിക്കുന്നുവെന്നാണു സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇതെങ്ങനെ കൃത്യമായി കണ്ടെത്തി പ്രായോഗികമായി നടപ്പാക്കുമെന്നു വ്യക്തമല്ല.
◄സുപ്രീംകോടതി തീരുമാനം
രണ്ടായിരം രൂപയ്ക്കു മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകള്‍ക്കു നിരക്ക് ഈടാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം കഴിഞ്ഞ 14, 15 തീയതികളില്‍ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പുതുതായി ഏര്‍പ്പെടുത്തിയ നിരക്കുകള്‍ ആത്യന്തികമായി ഉപഭോക്താവിനെയും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തെയും ദോഷകരമായി ബാധിക്കുമെന്നാണു ഹര്‍ജിക്കാരിയായ അഞ്ജന ദത്ത പറയുന്നത്. നിരക്കുകള്‍, ഇടപാട് പരിധികള്‍, മേഖലകളായി തിരിച്ച രീതി അടക്കമുള്ള ചട്ടക്കൂട് ഏകപക്ഷീയവും വിവേചനപരവുമാണെന്നു ഹര്‍ജിയില്‍ പറയുന്നു.
2007ലെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് നിയമത്തിന്റെ ഭേദഗതി ചെയ്ത 10 എ വകുപ്പിന്റെ ഭരണഘടനാ സാധുതയെ ഹര്‍ജി ചോദ്യം ചെയ്യുന്നു. ഏത് ഇലക്ട്രോണിക് പേയ്മെന്റ് മോഡുകള്‍ക്ക് ചാര്ജുകളില്നിന്നു സംരക്ഷണം ലഭിക്കുമെന്നു നിര്‍ണയിക്കാന്‍ എക്സിക്യൂട്ടീവിന് അനിയന്ത്രിത അധികാരങ്ങള്‍ നല്‍കുന്നതിനെ ഹര്‍ജിക്കാരി എതിര്‍ക്കുന്നു. രാജ്യത്തിന്റെ പേയ്മെന്റ് റെഗുലേറ്റര്‍ എന്ന നിലയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വഹിക്കുന്ന പങ്കില്‍ വെല്ലുവിളി ഉയരുന്നുവെന്നും ഹര്‍ജിയിലുണ്ട്.
◄എത്ര ലളിതമായിരുന്നു!
പ്രാദേശിക ബാങ്കുകള്‍ക്കു സ്ഥിരമായ വരുമാനം നല്‍കാനും സൈബര്‍ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാനും ഡിജിറ്റല്‍ ഇക്കോസിസ്റ്റം ഇംപാക്റ്റ് ഫണ്ടുകള്‍ക്കും ദീര്‍ഘകാല ഡിജിറ്റല്‍ പേയ്മെന്റ് വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് ഉയര്‍ന്ന യുപിഐ വ്യാപാര ഇടപാടുകള്‍ക്കു ഫീസ് എന്നതാണു സര്‍ക്കാരിന്റെ വാദം. ഉപഭോക്താവില്‍നിന്നു പണം ഈടാക്കുന്നില്ല എന്നതാണു വാഗ്ദാനം.
എന്നാല്‍, ലളിതമായ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഇനി കൂടുതല്‍ സങ്കീര്‍ണമാകും. പണം കൈമാറുന്ന ഇടപാടുകള്‍ നിലവില്‍ ഏതാനും സെക്കന്‍ഡുകള്‍ കൊണ്ടു പൂര്‍ത്തിയാകും. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക, പിന് നല്‍കുക, പണമടയ്ക്കുക. അടുത്ത മാസം 15 മുതല്‍ സ്ഥിതി മാറും. നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയാണു ബാങ്കുകളിലൂടെ പുതിയ നിരക്കുകള്‍ ഈടാക്കുക.
◄ഉപഭോക്താക്കളെ പിഴിയും
ഡിജിറ്റല്‍ ഇടപാടുകള്‍ക്കു വലിയ ഫീസില്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. ഉദാഹരണത്തിന് 3,000 രൂപയ്ക്കു 12 രൂപയും 50,000 രൂപയ്ക്ക് 200 രൂപയും 75,000 രൂപയ്ക്കു മുകളില്‍ 300 രൂപയുമാണു ഫീസ്. പുതിയ ചട്ടക്കൂട് അനുസരിച്ച്, പ്രതിമാസം ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ള ചെറുകിട വ്യാപാരികളും എംഡിആര്‍ ഫീസ് നല്‍കണം. ഉപഭോക്താവില്‍നിന്നു നേരിട്ടു ഫീസ് ഈടാക്കില്ലെങ്കിലും വ്യാപാരികള്‍ സാധനങ്ങളുടെ വില ഉയര്‍ത്തുമെന്നതാണ് ആശങ്ക. കുറഞ്ഞ ലാഭവിഹിതമുള്ള വ്യാപാരികള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ അവസാനിപ്പിച്ചു പണം വാങ്ങാനും സാധ്യതയേറും.
രണ്ടായിരം രൂപയ്ക്കു മുകളിലുള്ള വൈദ്യുതി, വെള്ളം തുടങ്ങിയ പ്രതിമാസ ബില്ലുകള്‍ക്കും റെയില്‍വേ, ടെലികോം, ഇന്‍ഷ്വറന്‍സ്, ഇന്ധനം തുടങ്ങിയവയ്ക്കും ഓരോ തവണയും വ്യാപാരി അഞ്ചു രൂപ വീതം നല്‍കേണ്ടിവരും. ഉപഭോക്താവില്‍നിന്ന് ഇത് ഈടാക്കരുതെന്നാണു നിര്‍ദേശമെങ്കിലും സാധാരണക്കാരന്റെമേല്‍ വളഞ്ഞ വഴിക്കെങ്കിലും അധികഭാരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഓഹരിവിപണി ഇടപാടുകള്‍ക്കും ഫീസുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍, സെക്യൂരിറ്റികള്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഡീലര്‍മാര്‍ എന്നിവരുമായി ബന്ധപ്പെട്ട പേയ്മെന്റുകള്‍ക്ക് 0.02 ശതമാനം ആണിത്. നിര്‍ദിഷ്ട ചട്ടക്കൂടിനു കീഴില്‍ ഓരോ ഇടപാടിനും 300 രൂപ എന്ന പരിധിയില്‍.
◄ട്രംപിനു മുന്നില്‍ ഇഴയരുത്
യുപിഐ നികുതി ചുമത്തിയതിലൂടെ അമേരിക്കയ്ക്കു വലിയൊരു തുക നല്കി, ഓരോ ഇന്ത്യക്കാരന്റെയും മേല്‍ പ്രധാനമന്ത്രി മോദി നികുതി ചുമത്തിയെന്നാണു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. പ്രധാനമന്ത്രിയോടു യുഎസിനു മുന്നില്‍ കിടക്കുന്നതു നിര്‍ത്തുക, നട്ടെല്ലു കാണിക്കുക, എഴുന്നേറ്റു നില്ക്കുക എന്നും യുപിഐ നികുതി പിന്‍വലിക്കണമെന്നും രാഹുല്‍ പറഞ്ഞു.
◄ജിഎസ്ടിയുടെ പാഠങ്ങള്‍
യുപിഐ ഇടപാടിനുള്ള അധികചാര്‍ജ് ഈടാക്കാനായി വ്യാപാരികള്‍ അവരുടെ വിലകളില്‍ മാറ്റം വരുത്തുന്നുണ്ടോയെന്നു ബാങ്കുകള്‍ എങ്ങനെ പരിശോധിക്കണമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. റിസര്‍വ് ബാങ്കിന്റെ രണ്ടു ലക്ഷം കോടിയിലേറെ വരുന്ന പ്രതിവര്‍ഷ മിച്ചത്തില്‍നിന്ന് യുപിഐ ചെലവുകള്‍ക്കു പണം കണ്ടെത്തണമെന്ന ആവശ്യത്തോടു കേന്ദ്രം അനുകൂലമായി പ്രതികരിക്കുകയാണു വേണ്ടത്. പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന അപകടങ്ങള്‍ തിരുത്തുകയെന്നതാണു നല്ല ജനാധിപത്യ സര്‍ക്കാരിന്റെ ചുമതല.
ചെറുകിട ബിസിനസുകളെ പ്രതിസന്ധിയിലാക്കിയ ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) അനുഭവത്തില്‍നിന്നു പാഠം ഉള്‍ക്കൊണ്ടു വിവാദ യുപിഐ ഫീസ് നിരക്കു റദ്ദാക്കുകയോ കൂടുതല്‍ ലളിതമാക്കുകയോ ചെയ്യട്ടെ.

യുപിഐ ഇടപാടുകള്‍ക്കു ഫീസ് ഏര്‍പ്പെടുത്തുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ അമേരിക്കന്‍ കമ്പനികളാണെന്നതു നിഷേധിക്കാനാകില്ല. ഏറ്റവും വലിയ യുപിഐ ആപ്പുകളായ ഫോണ്‍ പേ, ഗൂഗിള്‍ പേ, ആമസോണ്‍ പേ എന്നിവ വിദേശ കമ്പനികളാണ്. രാജ്യത്തെ മൊത്തം യുപിഐ പണമിടപാടുകളുടെ 80 ശതമാനവും ഫോണ്‍ പേയും ഗൂഗിള്‍ പേയുമാണു നടത്തുന്നത്. വാള്മാര്ട്ടിന്റേതാണു ഫോണ്‍ പേ. ഗൂഗിളും ആമസോണ്‍ കമ്പനിയും ആഗോള ഭീമന്മാരാണ്. ലക്ഷക്കണക്കിനു കോടി രൂപയുടെ ഇടപാടുകളില്‍നിന്നു വന്‍തുകയാണ് അമേരിക്കന്‍ കമ്പനികള്‍ക്കു ലഭിക്കുക.
ഡിജിറ്റല്‍ ഇടപാടുകളിലെ ചെറിയ ഫീസ് വലിയ ചോദ്യങ്ങളും ആരോപണങ്ങളും ഉയര്‍ത്തുന്നതിന്റെ കാരണം വ്യക്തം. നടപ്പു സാമ്പത്തികവര്‍ഷത്തില്‍ മാത്രമുള്ള 24,162 കോടി യുപിഐ ഇടപാടുകളുടെ തുകയില്‍ 66 ശതമാനവും 2,000 രൂപയ്ക്കു മുകളിലുള്ളവയാണ്. 15,200 കോടി ഇടപാടുകളും വ്യാപാരത്തിനായാണ്. 2,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ ഇതില്‍ വെറും നാലു ശതമാനം ആണെങ്കിലും മൊത്തം തുകയില്‍ 66 ശതമാനം വരുന്നു. ഇടപാടുകളുടെ എണ്ണത്തേക്കാളേറെ തുകയുടെ വലുപ്പമാണു മുഖ്യമെന്നു ചുരുക്കം.
Tags : UPI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash