കാർട്ടൂണും വാർത്തയും മാത്രമല്ല എഡിറ്റോറിയലും വായിക്കണമെന്ന് എന്നെ പഠിപ്പിച്ചത് ആറു ദശാബ്ദങ്ങൾ ഒരു സാമൂഹ്യസേവനമായി കരുതി ദീപികയെ സേവിച്ച ലേഖകനായിരുന്ന എന്റെ പിതാവ് ജോസഫ് കൂട്ടുമ്മേൽ ആണ്.
അതു ചിന്തിക്കാൻ പഠിപ്പിച്ചു. ഇന്നും ആ ശീലം തുടരുന്നു. നിർണായകമായ രാഷ്ട്രീയ,സാമൂഹ്യ പ്രതിസന്ധികളിൽ ശക്തവും ആദർശധീരവുമായ ദീപിക എഡിറ്റിറ്റോറിയലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്നും അങ്ങനെതന്നെ. സൺഡേ സപ്ലിമെന്റിലൂടെയാണ് മലയാളത്തിന്റെ ജനപ്രിയ നോവലിസ്റ്റ് മുട്ടത്തു വർക്കിയുടെ കഥകൾ വായിച്ചുതുടങ്ങിയത്.
വിമോചനസമരകാലത്തിന്റെ ഓർമകളെ സജീവമായി നിർത്തുന്ന ദീപികയുടെ ഒരു ഫോട്ടോ ഡോക്യുമെന്റ് രണ്ടാം എഡിഷൻ എന്റെ പിതാവിന്റെ ലൈബ്രറിയിൽ ഉണ്ടായിരുന്നു, വിലപ്പെട്ട ഒരു രേഖ: ഫോട്ടോ ജേർണലിസത്തിന്റെ മകുടോദാഹരണം.
അതുപോലെ പലതും. ദീപികയിൽ സിനിമക്കോളം കുറച്ചു കാലം കൈകാര്യം ചെയ്യാനും അവസരം കിട്ടി. നവമാധ്യമ പ്രളയത്തിൽ ദിനപത്ര വായന നേരിടുന്ന വെല്ലുവിളികൾ അറിയാം. ഇതിന്റെ നടുവിൽ ദീപിക ഉയർന്നുതന്നെ നിൽക്കട്ടെ...
ഡോ. ജിജി ജോസഫ്
(റിട്ട. പ്രഫസർ എസ്ബി കോളജ് ചങ്ങനാശേരി, പ്രിൻസിപ്പൽ-സഹ്യജ്യോതി കോളജ് കുമളി)
Tags : Satyaduthika celebrates deepika@140