കോട്ടയം: മൈക്കും കോളാമ്പിയും ചുമരെഴുത്തുമെല്ലാം അരങ്ങുവാണിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്തിന് വിട നൽകുകയാണ് രാഷ്ട്രീയ പാർട്ടികൾ. പുത്തൻകാലത്ത് സാങ്കേതിക വിദ്യകളുടെ സഹായത്താൽ ന്യൂജെൻ പ്രചാരണരീതികൾക്കാണ് പാർട്ടികൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലും പരാമാവധി വോട്ടുറപ്പിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണ രീതികൾ ശക്തമാക്കുകയാണ് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും.
പ്രായമറിഞ്ഞുള്ള പ്രചാരണം
പതിവിൽനിന്ന് വ്യത്യസ്തമായി എല്ലാ പാർട്ടികളും ഇക്കുറി സമൂഹമാധ്യമങ്ങൾ വഴിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കൂടുതൽ പണം വിനിയോഗിക്കുന്നത്. പരമ്പരാഗത പ്രചാരണ ശൈലികളേക്കാൾ കൂടുതൽ ആളുകളിലേക്ക് വേഗമെത്താൻ കഴിയുമെന്നതാണ് ഇത്തരം പ്രചാരണങ്ങളുടെ പ്രത്യേകത.
ഓരോ പ്രായവിഭാഗത്തിൽപ്പെട്ടവരും ഏറ്റവുമധികം ഉപയോഗിക്കുന്ന സമൂഹമാധ്യമം ഏതെന്ന് തിരിച്ചറിഞ്ഞാണ് പ്രചാരണം. തെരഞ്ഞെടുപ്പിന് നാളുകൾക്ക് മുമ്പുതന്നെ ഓരോ പ്രായവിഭാഗവും ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങൾ ഏതെന്ന് തിരിച്ചറിഞ്ഞുള്ള തയാറെടുപ്പുകൾ പാർട്ടികൾ തുടങ്ങിയിരുന്നു.
യൂത്തിനായി ഇൻസ്റ്റ
18നും 25നും ഇടയിലുള്ള യുവവോട്ടർമാർ അധികവും സമയം ചെലവഴിക്കുന്നത് ഇൻസ്റ്റാഗ്രാമിലാണ്. അതിനാൽ ഇൻസ്റ്റാഗ്രാം വഴിയാണ് ഇത്തരം വോട്ടർമാരിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടന്നുചെല്ലുന്നത്. റീൽസാണ് ഈ പ്രായക്കാരിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നതെന്നാണ് കാമ്പയിൻ നടത്തുന്നവർ ചൂണ്ടിക്കാട്ടുന്നത്. അധികം രാഷ്ട്രീയം പറയാത്ത വികസനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന റീൽസ് ഇത്തരക്കാരിൽ സ്വാധീനം സൃഷ്ടിക്കുന്നു.
സാധാരണ റീൽസ് മുതൽ പതിനായിരങ്ങൾ മുടക്കി ഡ്രോൺ സംവിധാനങ്ങളും മറ്റ് ആധൂനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ചുള്ള റീൽസുകൾ വരെ പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. ഷോർട്ട് വീഡിയോയിലൂടെ പരാമവധി വൃത്യസ്തതയാണ് മുന്നോട്ടുവയ്ക്കുന്നത്.
അതേസമയം, എഐ നിർമിത വീഡിയോകൾക്ക് യുവാക്കൾക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയുന്നില്ലെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. കൃത്രിമത്വം ഇല്ലാത്ത റീൽസാണ് വേഗത്തിൽ ഈ പ്രായക്കാരിൽ സ്വാധീനം ചെലുത്തുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
26നും 45നും ഇടയിലുള്ളവരെ ആകർഷിക്കാൻ ഇൻസ്റ്റാഗ്രാമിനൊപ്പം ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളെയും പാർട്ടികൾ ഉപയോഗിക്കുന്നു. ഫേസ് ബുക്കിലുടെ കാമ്പയിൻ വീഡിയോസ്, യൂട്യൂബ് ചാനലുകൾ വഴിയുള്ള സ്ഥാനാർഥികളുടെ അഭിമുഖങ്ങൾ, ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴിയുള്ള പ്രചാരണം തുടങ്ങിയവയാണ് ഇവിടെ ഉപയോഗിക്കുന്നത്.
മുഖ്യം വാട്സാപ്പ്
മറ്റെല്ലാ സമൂഹമാധ്യമങ്ങളേക്കാൾ ഉപരിയായി വാട്സ് ആപ്പാണ് ഇപ്പോൾ പ്രചാരണത്തിനായി പാർട്ടികൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്. മറ്റ് സമൂഹമാധ്യമങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത ഇടങ്ങളിലേക്കും വാട്സ് ആപ്പിന് എത്തിച്ചേരാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രധാനമായും 45 വയസിന് മുകളിലുള്ളവരെയാണ് വാട്സ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്.
ചെറു വീഡിയോകൾ മുതൽ പോസ്റ്റർ, ലേഖനങ്ങൾ തുടങ്ങി സകലപ്രചാരണ തന്ത്രങ്ങളും വാട്സ് ആപ്പിലൂടെ ഉപയോഗിക്കുന്നുണ്ട്. ഇത്തവണ മിക്ക പാർട്ടികളും തങ്ങളുടെ കാമ്പയിനുകൾ പ്രചരിപ്പിക്കുന്നതിന് 50 മുതൽ 80 അംഗങ്ങളുള്ള പതിനായരത്തോളം വാട്സ് ആപ്പ് ഗ്രൂപ്പുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഒരു പ്രത്യേക വിഷയം ട്രെൻഡാക്കി അത് സംബന്ധിച്ചുള്ള പ്രചാരണം ശക്തമാക്കാനാണ് ഇത്തരം ഗ്രൂപ്പുകൾ സൃഷ്ടിച്ചിരിക്കുന്നത്.
തന്ത്രങ്ങൾ മെനയാൻ വൻ ടീം
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതലാണ് രാജ്യത്ത് സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണം ശക്തമായത്. ഇന്ന് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടേതായ സോഷ്യൽ മീഡിയ സെല്ലുകൾ നിലവിലുണ്ട്. രാജ്യം ഭരിക്കുന്ന ബിജെപിക്ക് തങ്ങളുടെ ദേശീയ തലത്തിലുള്ള സോഷ്യൽ മീഡിയ സെല്ലിൽ 150ലധികം കണ്ടന്റ് ക്രിയേറ്റേഴ്സ് ശന്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് എല്ലാ മുന്നണികൾക്കും തങ്ങളുടേതായ സോഷ്യൽ മീഡിയ ടീം ഇതിനോടകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കണ്ടന്റ് ക്രിയേറ്റ്ഴ്സ്, വീഡിയോ എഡിറ്റർമാർ, പോസ്റ്റർ ഡിസൈനർമാർ അടക്കം നിരവധിയാളുകളാണ് ഇതിനായി പ്രവർത്തിക്കുന്നത്.
Tags : Social media star war room