ഇന്ന് ലോക ജലദിനമാണ്. ജീവന്റെ നിലനിൽപ്പിന് ആധാരമായ ജലം എന്ന വിഭവത്തെക്കുറിച്ച് നാം ചിന്തിക്കേണ്ട നിർണായകമായ ദിവസം. കാലാവസ്ഥാ വ്യതിയാനവും മറ്റ് ഘടകങ്ങളും ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ശുദ്ധജലത്തെയാണ്; ഇതിന്റെ ലഭ്യത കുറയുകയും ഗുണനിലവാരം മോശമാവുകയും ചെയ്യുന്നു. ഇന്ത്യയിലെ നഗരങ്ങൾക്ക് ഭാവിയിൽ കൂടുതൽ കൂടുതൽ വെള്ളം ആവശ്യമായിവരും. എന്നാൽ, ഈ ആവശ്യം നിറവേറ്റാൻ നമുക്കു കഴിയുമോ?
2026 എന്നത് എൽ നിനോ വർഷമായിരിക്കും. ഇതിനർഥം പകലും രാത്രിയും കൂടുതൽ ചൂടുള്ളതായിരിക്കും, കാലവർഷം താളം തെറ്റും, അസമയത്തും ക്രമരഹിതമായുമുള്ള മഴയുണ്ടാകും എന്നൊക്കെയാണ്. ജലത്തിന്റെ കാര്യത്തിൽ ഇതൊരു പ്രയാസകരമായ വർഷമായിരിക്കും. ജലഭാവി സുരക്ഷിതമാക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. നമ്മുടെ പാരമ്പര്യ ജലവിജ്ഞാനത്തെ ആശ്രയിക്കണം. പിന്നെ, ജലത്തെ കരുതലോടെ ഉപയോഗിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കണം.
»» പാരമ്പര്യത്തിൽനിന്ന് പഠിക്കാം
വെള്ളം ശ്രദ്ധയോടെ ഉപയോഗിക്കുന്ന ഉജ്വലമായ പാരമ്പര്യം ഇന്ത്യക്ക് പണ്ടേ ഉണ്ടായിരുന്നു. അവയിൽനിന്ന് നമ്മൾ പഠിക്കണം: ‘വെള്ളം എവിടെ വീഴുന്നുവോ അവിടെയത് പിടിച്ചുനിർത്തുക’ എന്നതായിരിക്കണം മുദ്രാവാക്യം.
ഇതോടൊപ്പം നഗരങ്ങളിലെ ജലാശയങ്ങൾ, വെള്ളപ്പൊക്ക സമതലങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവ പുനരുജ്ജീവിപ്പിക്കണം.
»» മാലിന്യ അവബോധം ആവശ്യമാണ്
നാം ചെയ്യേണ്ട മറ്റൊരു കാര്യം, മാലിന്യത്തിന്റെ കാര്യത്തിൽ വിവേകമുള്ളവരാകുക എന്നതാണ്. ഉപയോഗിച്ച വെള്ളം ശുദ്ധീകരിക്കാനും വീണ്ടും ഉപയോഗിക്കാനും എന്തുകൊണ്ട് നമുക്ക് ശ്രമിച്ചുകൂടാ?
»» നയങ്ങളിലെ മാറ്റം
എല്ലാ നഗരസഭകളും സർക്കാരുകളും ജലവിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പക്ഷേ, മലിനജലത്തെ അവഗണിക്കുന്നു. മലിനജലത്തെക്കുറിച്ച് നമ്മൾ ഗൗരവമായി ചിന്തിക്കാതെ ശുദ്ധജല സുരക്ഷ എന്നത് അപ്രാപ്യമായി തുടരും. ഇന്ത്യയുടെ നഗര വികസന പദ്ധതികൾ ഈ ആവശ്യം തിരിച്ചറിയുന്നുണ്ടെങ്കിലും ജല-മലിനജല വിതരണത്തിന്റെ രൂപകൽപ്പനയിൽ ആവശ്യമായ മാറ്റം വരുത്തുന്നില്ല.
»» അമൃത് പദ്ധതി
ജലവിതരണം, മലിനജലം, ഹരിത അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് ഈ പദ്ധതി ധനസഹായം നൽകുന്നു. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജലവിതരണത്തിനാണ് മുൻഗണന (62 ശതമാനം). എന്നാൽ, മലിനജല സംസ്കരണത്തിന് 34 ശതമാനം മാത്രമേ ചെലവാക്കുന്നുള്ളൂ.
ഭൂഗർഭജല റീചാർജിംഗിനും ജലലഭ്യത വർധിപ്പിക്കാനും സഹായിക്കുന്ന ജലാശയങ്ങളുടെ പുനരുജ്ജീവനത്തിനായി വെറും മൂന്ന് ശതമാനം മാത്രമാണ് ചെലവഴിക്കുന്നത്.
ഇത് മാറേണ്ടതുണ്ട്. മലിനജല പദ്ധതികൾക്കായി കൂടുതൽ പണം ചെലവഴിച്ചുകൊണ്ടല്ല, മറിച്ച് അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ചെലവ് കുറച്ചുകൊണ്ടായിരിക്കണം ഇത്.
»» പുതിയ മാതൃകയുടെ ആവശ്യം
ഇന്നത്തെ ജലവിതരണ മാതൃക ദൂരസ്ഥലങ്ങളിൽനിന്ന് പൈപ്പുകളിലൂടെയും പമ്പുകളിലൂടെയും വെള്ളം എത്തിക്കുന്നതാണ്. പൈപ്പ് ലൈനിന്റെ നീളം കൂടുന്തോറും നിർമാണച്ചെലവും ചോർച്ചയും പമ്പിംഗിനായുള്ള വൈദ്യുതി ഉപയോഗവും കൂടുമെന്ന് നമുക്കറിയാം. ഇതെല്ലാം വെള്ളത്തിന്റെ വില വർധിപ്പിക്കുന്നു. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നു. എല്ലാവർക്കും സബ്സിഡി നൽകാൻ ആവശ്യമായ പണം ഉണ്ടാകുന്നുമില്ല. കുടിവെള്ളത്തിനായി വീടുകൾ ഭൂഗർഭജലത്തെ ആശ്രയിക്കേണ്ടിവരുന്നു എന്നതാണ് ഫലം.
ഇന്നത്തെ മലിനജല സംസ്കരണ പദ്ധതികൾ പൂർത്തിയാകാത്ത പൈപ്പുകളെയും പമ്പുകളെയും ചുറ്റിപ്പറ്റി നിൽക്കുകയാണ്. ഓരോ ഘട്ടത്തിലും വീടുകളെ ഇതുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. മലിനജല ഓടകൾ പുതുക്കിപ്പണിയണം. റോഡുകൾ തുടർച്ചയായി വെട്ടിപ്പൊളിക്കണം. ഇങ്ങനെ ശേഖരിക്കുന്ന മലിനജലം ഭൂഗർഭ ശൃംഖലകളിലൂടെ സംസ്കരണ പ്ലാന്റുകളിലേക്ക് പമ്പ് ചെയ്യുന്നു. പിന്നീട് സംസ്കരിക്കാത്ത മലിനജലമുള്ള പുഴകളിലേക്കോ തടാകങ്ങളിലേക്കോ തള്ളുകയും ചെയ്യുന്നു. അതോടെ ഈ പരിശ്രമങ്ങളെല്ലാം വലിയൊരു പരിധിവരെ പാഴായിപ്പോവുകയാണ്.
»» മുൻഗണന മലിനജല സംസ്കരണത്തിനുതന്നെ
എന്നാൽ, ചെലവ് അമ്പരപ്പിക്കുന്നതാണ്. ഇത്തരം പദ്ധതികൾ എപ്പോഴും വൈകുകയും നിശ്ചയിച്ചതിലും അധികം തുക ചെലവാകുകയും ചെയ്യുന്നു. ഒരു മലിനജല ശൃംഖല പൂർത്തിയാകുമ്പോഴേക്കും നഗരത്തിന്റെ മറ്റൊരു ഭാഗം വികസിക്കുകയും അവിടെ പുതിയ കണക്ഷനുകൾ ആവശ്യമായി വരികയും ചെയ്യും. ഇക്കാരണത്താലാണ് ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇപ്പോഴും മലിനജല സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്തതും, ഭൂരിഭാഗം വീടുകളും സെപ്റ്റിക് ടാങ്കുകൾ പോലുള്ള പ്രാദേശിക സംവിധാനങ്ങളെ ആശ്രയിക്കുന്നതും.
ഈ ശൗചാലയ സംവിധാനങ്ങളാണ് ഭാവിയിലേക്കുള്ള പരിഹാരം. എന്നാൽ, ടാങ്കുകളിലെ മാലിന്യം നീക്കം ചെയ്യുകയും അവ സംസ്കരിച്ച് വളമായോ ഇന്ധനമായോ മാറ്റുകയും ചെയ്താൽ മാത്രമേ ഇത് ഫലപ്രദമാകൂ.
»» അമൃത് മാർഗനിർദേശം പരിഷ്കരിക്കണം
വീടുകളിൽനിന്നുള്ള വിസർജ്യങ്ങൾ പൂർണമായും ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മുൻഗണന നല്കി അമൃത് മാർഗനിർദേശങ്ങൾ പരിഷ്കരിക്കേണ്ടതുണ്ട്. ഇത് കുറഞ്ഞ ചെലവിൽ നടപ്പിലാക്കുന്നതിനായി, നിലവിലുള്ള സെപ്റ്റേജ് ടാങ്ക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ നഗരങ്ങളെ പ്രോത്സാഹിപ്പിക്കണം. ഭൂഗർഭ പൈപ്പുകൾക്ക് പകരം ടാങ്കറുകൾ വഴി ഈ മാലിന്യങ്ങൾ പ്ലാന്റുകളിൽ എത്തിക്കുന്നു എന്ന് ഉറപ്പാക്കണം.
രണ്ടാമതായി, പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിലാവണം മാർഗനിർദേശങ്ങൾ. ശുദ്ധീകരിച്ച മലിനജലത്തിന്റെ പുനരുപയോഗത്തിനും അവശിഷ്ടങ്ങൾ ജൈവവളമായോ ഇന്ധനമായോ മാറ്റുന്നതിനും നഗരങ്ങൾക്ക് സാമ്പത്തിക സഹായം നൽകണം. എത്രത്തോളം മലിനജലവും അവശിഷ്ടങ്ങളും പുനരുപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം ധനസഹായം.
മൂന്നാമതായി, ജലാശയങ്ങളുടെ പുനരുജ്ജീവനമുൾപ്പെടെയുള്ള ജലപദ്ധതികൾ പ്രാദേശിക സ്രോതസുകളുമായി ബന്ധിപ്പിക്കണം. ഇത് ദീർഘദൂര ജലവിതരണത്തിനുള്ള ചെലവ് കുറയ്ക്കുകയും ഭൂഗർഭജലത്തിന്റെ ഉപയോഗം കൂടുതൽ സുസ്ഥിരമാക്കുകയും ജലവിതരണം കുറഞ്ഞ ചെലവിൽ സാധ്യമാക്കുകയും ചെയ്യും.
എന്നാൽ മുൻഗണന മലിനജല സംസ്കരണത്തിനായാൽ മാത്രമേ ഇത് സാധ്യമാകൂ. ജലാശയങ്ങൾ മലിനമായി തുടരുന്നിടത്തോളം കാലം, നഗരങ്ങൾ ദൂരസ്ഥലങ്ങളിൽനിന്ന് ശുദ്ധജലം തേടിക്കൊണ്ടിരിക്കും. അതോടെ, ശുദ്ധജലം മാരകമായ മലിനജലമായി മാറുന്നത് തുടരുകയും ചെയ്യും. ഭയപ്പെടുത്തുന്ന രീതിയിൽ നഗരങ്ങളിൽ പതിവാകുന്ന ജലസംബന്ധമായ ദുരന്തങ്ങളിൽനിന്ന് പഠിക്കേണ്ട പാഠം ഇതാണ്.
(സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ ഡയറക്ടർ
ജനറലാണ് ലേഖിക)
Tags : World Water Day resources safe