2010ൽ പാർലമെന്റ് പാസാക്കിയ വിദേശ ധനസഹായ നിയന്ത്രണ നിയമം (എഎഫ്സിആർഎ), 1976ലെ പഴയ നിയമത്തിന് ബദലായാണ് അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പൊതുതാത്പര്യം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക എന്നതായിരുന്നു ഈ നിയമനിർമാണത്തിന്റെ പ്രാഥമിക ലക്ഷ്യം. 2011 മേയ് ഒന്നിനാണ് പരിഷ്കരിക്കപ്പെട്ട നിയമം രാജ്യത്ത് ഔദ്യോഗികമായി നിലവിൽ വന്നത്. ഈ നിയമം കേവലം ഏതെങ്കിലും ഒരു മതവിഭാഗത്തെയോ പ്രത്യേക സംഘടനകളെയോ മാത്രം ബാധിക്കുന്ന ഒന്നല്ല എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. എല്ലാ മതങ്ങളിലും പെട്ടവർക്കും നിരവധി സന്നദ്ധ സംഘടനകൾക്കും ഉൾപ്പെടെ പതിനായിരക്കണക്കിന് എഫ്സിആർഎ അക്കൗണ്ടുകൾ അഞ്ച് പതിറ്റാണ്ടിനിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിവിധ സാമൂഹിക-മത സംഘടനകൾ വഴിയുള്ള സേവനങ്ങൾ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നാണ്. ഗ്രാമപ്രദേശങ്ങളിലെ വിദ്യാഭ്യാസം, ആരോഗ്യം, ആദിവാസി-മത്സ്യത്തൊഴിലാളി മേഖലകൾ, പാലിയേറ്റീവ് കെയർ, വയോജന സംരക്ഷണം, മാനസികാരോഗ്യ ചികിസാകേന്ദ്രങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങൾ, കാൻസർ കെയർ, സ്വയംതൊഴിൽ മേഖലകൾ തുടങ്ങി സാധാരണക്കാരന്റെ ജീവിതത്തെ സ്പർശിക്കുന്ന മേഖലകളിലെല്ലാം വിദേശ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ വിദേശസഹായ നിയന്ത്രണ നിയമത്തിൽ വരുന്ന ഓരോ മാറ്റവും സ്ഥാപനങ്ങളുടെ നിലനിൽപ്പ് എന്നതിലുപരി രാജ്യത്തെ സാധാരണ ജനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന കാര്യമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഈ നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതികളെ നാം ഗൗരവത്തോടെ വിശകലനം ചെയ്യേണ്ടത്.
►2010ലെ എഫ്സിആർഎ നിയമം
വളരെയധികം കർശനമായ നിബന്ധനകളോടെയാണ് 2010ലെ എഫ്സിആർഎ നിയമം വിഭാവന ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ നിയമപ്രകാരം സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള രജിസ്ട്രേഷന്റെ കാലാവധി അഞ്ച് വർഷത്തേക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ഇതിനർഥം, ഓരോ അഞ്ച് വർഷം കൂടുമ്പോഴും സംഘടനകൾ തങ്ങളുടെ രജിസ്ട്രേഷൻ കൃത്യമായി പുതുക്കിയിരിക്കണം എന്നാണ്. നിയമപരമായ എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടോ എന്ന് ഓരോ ഘട്ടത്തിലും ഉറപ്പുവരുത്താൻ ഭരണകൂടത്തിന് ഇതിലൂടെ സാധിക്കുന്നു.
വിദേശത്തുനിന്നുള്ള ധനസഹായം സ്വീകരിക്കുന്നത് ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമേ പാടുള്ളൂ എന്ന് നിയമം നിർബന്ധമാക്കിയിട്ടുണ്ട്. അതോടൊപ്പംതന്നെ കൃത്യമായ റിപ്പോർട്ടിംഗ് - ഓഡിറ്റിംഗ് സംവിധാനവും ഈ നിയമത്തിന്റെ ഭാഗമായുണ്ട്. എല്ലാ വർഷവും വാർഷിക റിട്ടേൺ എഫ് സി 4 എന്ന ഫോമിൽ ഡിസംബർ 31-നകം കേന്ദ്ര ആഭ്യന്തരവകുപ്പിൽ സമർപ്പിക്കേണ്ടതുണ്ട്. ഇതിലൂടെ വിദേശ ഫണ്ടിന്റെ ഓരോ രൂപയും എവിടെ ചെലവഴിച്ചു എന്ന് വ്യക്തമാക്കാൻ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളും സംവിധാനങ്ങളും ബാധ്യസ്ഥരാണ്.
വാർഷിക റിട്ടേണിനൊപ്പം ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും ഭാരവാഹികളുടെ പട്ടികയും മറ്റു രേഖകളും ഓരോ വർഷവും ഡിസംബർ 31നു മുൻപായി ഓൺലൈൻ വഴി സമർപ്പിക്കണമെന്നതാണ് വ്യവസ്ഥ. നിയമം അനുശാസിക്കുന്ന നിബന്ധനകൾ ലംഘിക്കുന്നപക്ഷം രജിസ്ട്രേഷൻ റദ്ദാക്കാനോ സസ്പെൻഡ് ചെയ്യാനോ പുതുക്കുന്നത് നിരസിക്കാനോ സർക്കാരിന് പൂർണ അധികാരമുണ്ട്. ഇത്തരത്തിൽ കർക്കശമായ നിരീക്ഷണ സംവിധാനം നിലനിൽക്കുമ്പോഴാണു പുതിയ ഭേദഗതികൾ വരുന്നത്.
സന്നദ്ധ സംഘടനകളെ വളരെ കർക്കശമായി നിരീക്ഷിക്കാൻ ഈ നിയമം ഭരണകൂടത്തിന് വിപുലമായ അധികാരം നൽകുന്നുണ്ട്. 2011ൽ നിലവിൽ വന്ന ചട്ടങ്ങൾ ഈ നിയമത്തിന്റെ നടത്തിപ്പിനെ കൂടുതൽ ശക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് 2020ൽ വീണ്ടും പുതിയ ഭേദഗതികൾ കൊണ്ടുവന്നത്.
►2020ലെ കൂടുതൽ നിയന്ത്രണങ്ങൾ
2020ലെ ഭേദഗതി പ്രകാരം എല്ലാ സ്ഥാപനങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡൽഹി ബ്രാഞ്ച് വഴി മാത്രമേ വിദേശസഹായം സ്വീകരിക്കാവൂ എന്ന് നിശ്ചയിക്കപ്പെട്ടു. ഇങ്ങനെ ലഭിക്കുന്ന ഫണ്ട് മറ്റൊരു എഫ്സിആർഎ അക്കൗണ്ടിലേക്കോ മറ്റ് ബാങ്ക് അക്കൗണ്ടിലേക്കോ കൈമാറ്റം ചെയ്യാൻ പാടില്ലെന്നും പുതിയ വ്യവസ്ഥയിലുണ്ട്. ഇത്തരം നടപടിക്രമങ്ങൾ വിവിധ സംഘടനകളുടെ പ്രവർത്തനങ്ങൾ മന്ദീഭവിപ്പിക്കാൻ ഇടയാക്കിയിരുന്നു.
മറ്റൊരു പ്രധാന മാറ്റം അഡ്മിനിസ്ട്രേറ്റീവ് എക്സ്പെൻസുകളിൽ അഥവാ ഭരണനിർവഹണ ചെലവുകളിൽ വന്ന വലിയ നിയന്ത്രണമാണ്. മുമ്പു വിദേശഫണ്ടിന്റെ 50 ശതമാനം വരെ ഇത്തരം ചെലവുകൾക്കായി ഉപയോഗിക്കാമായിരുന്നു എന്നത് പുതിയ നിയമം 20 ശതമാനമായി കുറച്ചു. ഒരു സ്ഥാപനത്തിന്റെ ദൈനംദിന നടത്തിപ്പിനെ വലിയ രീതിയിൽ ബാധിക്കുന്ന ഒന്നാണിത്. ജീവനക്കാരുടെ ശമ്പളം മുതൽ വാടക വരെയുള്ള കാര്യങ്ങൾ ഈ പരിധിക്കുള്ളിൽ നിൽക്കേണ്ടിവരുന്നു.
ഓഫീസ് അഡ്മിനിസ്ട്രേഷൻ, ഓഫീസ് ജീവനക്കാരുടെ ശമ്പളം, വാഹന ചെലവുകൾ എന്നിവയെല്ലാമാണ് അഡ്മിനിസ്ട്രേറ്റീവ് ചെലവുകളിൽ ഉൾപ്പെടുന്നത്. അതേസമയം കെട്ടിടനിർമാണം, പ്രോജക്ട് മാനേജർമാരുടെ ശമ്പളം, പ്രോജക്ടിന്റെ നടത്തിപ്പ് എന്നിവ പ്രോജക്ട് ചെലവുകളായാണ് സാധാരണ കണക്കാക്കപ്പെടുന്നത്.
വിദേശ ഫണ്ട് ഏത് ആവശ്യത്തിനാണോ ലഭിച്ചത്, ആ ആവശ്യത്തിന് മാത്രമേ അത് ഉപയോഗിക്കാൻ പാടുള്ളൂ എന്നത് നിയമത്തിന്റെ കാതലായ വശമാണ്. ഉദാഹരണത്തിന്, കെട്ടിടനിർമാണത്തിന് ലഭിച്ച തുക അതിന്റെ മെറ്റീരിയൽ വാങ്ങാനോ, അല്ലെങ്കിൽ ഒരു സ്കൂൾ ബസ് വാങ്ങാൻ ലഭിച്ചത് അതിനോ മാത്രമായി ഉപയോഗിക്കാം. ഈ നിയമങ്ങൾ ഏതെങ്കിലും തരത്തിൽ ലംഘിക്കപ്പെട്ടാൽ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനും പുതുക്കുന്നത് നിരസിക്കാനും വേണ്ടിവന്നാൽ രജിസ്ട്രേഷൻ റദ്ദാക്കാനുമുള്ള അധികാരം ആഭ്യന്തര മന്ത്രാലയത്തിനുണ്ട്. കൃത്യമായ നിരീക്ഷണവും ഉദ്യോഗസ്ഥർ നേരിട്ടെത്തിയുള്ള പരിശോധനയും ഇതിനായി നടത്തുന്നുണ്ട്.
2010ലെ നിയമത്തിലെ സെക്ഷൻ 15 പ്രകാരം, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നിമിത്തം രജിസ്ട്രേഷൻ റദ്ദാക്കപ്പെടുന്ന സ്ഥാപനങ്ങളുടെ ആസ്തികൾ ഗവൺമെന്റ് അഥോറിറ്റിയിൽ നിക്ഷിപ്തമാകും. സ്ഥാപനത്തിന്റെ ബാക്കി നിൽക്കുന്ന ബാലൻസ് ഫണ്ടും ഈ വിദേശഫണ്ട് ഉപയോഗിച്ച് നിർമിച്ച ആസ്തികളും ഇതിൽ ഉൾപ്പെടും. ഇത്തരത്തിൽ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാനും ഗവൺമെന്റിന് നിയമപരമായ അധികാരമുണ്ട്. ഇത് ദുരുപയോഗം തടയുന്നതിനുള്ള ഒരു മുൻകരുതൽ കൂടിയാണ്.
സെക്ഷൻ 14 എ പ്രകാരം സംഘടനകൾ സ്വമേധയാ സറണ്ടർ ചെയ്യുന്ന സർട്ടിഫിക്കറ്റുകൾക്കും ഈ ആസ്തി കൈമാറ്റ വ്യവസ്ഥ ബാധകമാക്കിയിട്ടുണ്ട്. ഇപ്രകാരം ശക്തമായ നിയമങ്ങൾ നിലവിലുള്ള പശ്ചാത്തലത്തിലാണ് 2026ലെ എഫ്സിആർഎ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടത്.
►പുതിയ ബില്ലിലെ വ്യവസ്ഥകളും ആസ്തികൾ പിടിച്ചെടുക്കലും
1961ലെ ഇൻകം ടാക്സ് ആക്ടിന് പകരമായി 2025ലെ ആക്ട് നടപ്പിൽ വരുത്തുന്നതിനു മുമ്പായി സർക്കാർ പൊതുജനാഭിപ്രായം തേടിയിരുന്നു. എന്നാൽ എഫ്സിആർഎ ഭേദഗതിയുടെ കാര്യത്തിൽ അത്തരമൊരു പൊതുജനാഭിപ്രായം തേടൽ നടന്നതായി കാണുന്നില്ല. സന്നദ്ധ മേഖലകളിലെ വിപുലമായ പ്രവർത്തനങ്ങളെയും സാധാരണക്കാരെയും ഇത് ബാധിക്കുമെന്നിരിക്കെ ജനാധിപത്യപരമായ ചർച്ചകൾ അനിവാര്യമാണ്.
2026ലെ ബില്ലിൽ ‘അഡ്മിനിസ്ട്രേറ്റർ’, ‘ഡെസിഗ്നേറ്റഡ് അഥോറിറ്റി’ എന്നീ പദവികൾ പുതുതായി നിർവചിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ നോട്ടിഫൈ ചെയ്യുന്ന ഈ അഥോറിറ്റിയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരോ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരോ ഉൾപ്പെട്ടേക്കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളെ നിരീക്ഷിക്കാൻ ഇത്തരം പ്രാദേശിക അഥോറിറ്റികളായ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവയുടെ സഹായം സർക്കാർ തേടാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥർക്ക് ഇത്തരം പ്രവർത്തനങ്ങളിൽ കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ രീതി.
ഈ ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം സെക്ഷൻ 14 ബിയുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകളാണ്. രജിസ്ട്രേഷൻ പുതുക്കാൻ അപേക്ഷിക്കാതിരിക്കുകയോ അല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടുകയോ ഏതെങ്കിലും കാരണവശാൽ രജിസ്ട്രേഷൻ പുതുക്കപ്പെടാതിരിക്കുകയോ ചെയ്താൽ സ്ഥാപനത്തിന്റെ ആസ്തികൾ സർക്കാർ അഥോറിറ്റി ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകും. നിസാരമായ സാങ്കേതിക കാരണങ്ങളാൽപോലും രജിസ്ട്രേഷൻ നഷ്ടപ്പെടാൻ ഇടയാകുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ പ്രൊവിഷൻ അത്യന്തം അപകടകരമാണ്.
സെക്ഷൻ 15 റദ്ദാക്കി പകരം സെക്ഷൻ 16 എ എന്ന പുതിയ വിഭാഗം ചാപ്റ്റർ 3 എയിൽ ഉൾപ്പെടുത്തിക്കൊണ്ട് സ്ഥാപനങ്ങളുടെ സ്വത്തുക്കളും എഫ്സിആർഎ അക്കൗണ്ടിലുള്ള ബാലൻസും ഡെസിഗ്നേറ്റഡ് അഥോറിറ്റിയിൽ നിക്ഷിപ്തമാകുന്ന ഭരണഘടനാവിരുദ്ധമായ ഒരുമാറ്റമാണ് ഇവിടെ ഉൾപ്പെട്ടിരിക്കുന്നത്. രജിസ്ട്രേഷൻ റദ്ദാക്കപ്പെടുന്നവരും സറണ്ടർ ചെയ്യുന്നവരും പുതുക്കാൻ സാധിക്കാത്തവരും എല്ലാം ഈ സെക്ഷന്റെ പരിധിയിൽ വരും. ഇത് സന്നദ്ധ സംഘടനകളുടെയും എല്ലാ മതസ്ഥാപനങ്ങളുടെയും ഭാവിപ്രവർത്തനങ്ങളെ വലിയ രീതിയിൽ ബാധിക്കുന്ന ഒരു നീക്കമാണ്. നിയമപരമായ കാരണങ്ങളാൽ പ്രവർത്തനം തടസപ്പെടുമ്പോൾ അത് പാവപ്പെട്ട ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളെയാണ് ഇല്ലാതാക്കുന്നത്.
രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ സറണ്ടർ ചെയ്യപ്പെടുകയോ പുതുക്കൽ നിരസിക്കപ്പെടുകയോ ചെയ്തതായി ആഭ്യന്തരവകുപ്പ് നിശ്ചയിക്കുന്ന തീയതി മുതൽ ആസ്തികളും അക്കൗണ്ടിലെ ബാലൻസ് തുകയും ഡെസിഗ്നേറ്റഡ് അഥോറിറ്റിയിൽ പ്രൊവിഷണലായി നിക്ഷിപ്തമാകും. വിദേശസഹായംകൊണ്ടു നിർമിച്ചതോ വാങ്ങിയതോ ആയ ആസ്തികൾ മാത്രമല്ല, മറ്റ് പ്രാദേശിക സ്രോതസുകളിൽനിന്നുള്ള പണംകൂടി ചേർത്ത് സ്വരുക്കൂട്ടിയവയും ഇതിൽ ഉൾപ്പെടും. ഉദാഹരണത്തിന്, ഒരു കോടി രൂപ വി<