മുതലക്കോടം: നൃത്ത, നൃത്തേതര ഇനങ്ങൾ അരങ്ങു തകർത്ത മൂന്നാം ദിനം കലോത്സവം കളർഫുൾ. വീറും വാശിയും മുറ്റി നിന്ന മത്സരത്തിൽ ഉപജില്ലകളും സ്കൂളുകളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എച്ച്എസ്എസ് വിഭാഗത്തിൽ തൊടുപുഴ 296 പോയിന്റുമായി മുന്നേറ്റം തുടരുകയാണ്. കട്ടപ്പന 268, നെടുങ്കണ്ടം 221 പോയിന്റുകളുമായി തൊട്ടു പിന്നിലുണ്ട്.
എച്ച്എസ് വിഭാഗത്തിൽ കട്ടപ്പന 289 പോയിന്റുമായി കുതിപ്പിലാണ്. തൊടുപുഴ 266, അടിമാലി 243 എന്നിങ്ങനെയാണ് പോയിന്റ് നില. യുപിയിൽ തൊടുപുഴ 128, അടിമാലി 123, കട്ടപ്പന 113 എന്നിങ്ങനെ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
യുപി സംസ്കൃതത്തിൽ തൊടുപുഴ 85, കട്ടപ്പന 78, അറക്കുളം 76 എന്നിങ്ങനെ വീറുറ്റ പോരാട്ടത്തിലാണ്. എച്ച്എസ് സംസ്കൃതത്തിൽ കട്ടപ്പന 88, അടിമാലി 66, തൊടുപുഴ 43 എന്നീ നിലയിലാണ്. യുപി അറബിക് വിഭാഗത്തിൽ തൊടുപുഴ 65, അറക്കുളം 63, കട്ടപ്പന 57, എച്ച്എസ് അറബികിൽ നെടുങ്കണ്ടം 80, തൊടുപുഴ 60, കട്ടപ്പന 45 എന്നിങ്ങനെയാണ് പോയിന്റ് നില.
സ്കൂൾതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 92 പോയിന്റുമായി കല്ലാർ ജിഎച്ച്എസാണ് മുന്നിൽ നിൽക്കുന്നത്. കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ 80 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഹയർസെക്കൻഡറി വിഭാഗത്തിൽ കല്ലാർ ജിഎച്ച്എസ് 86 പോയിന്റുമായി ഒന്നാം സ്ഥാനത്തും കൂന്പൻപാറ ഫാത്തിമ മാതാ എച്ച്എസ്എസ് 83 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.
ഇന്നു തിരശീല വീഴും
മുതലക്കോടം: നാലു നാൾ നീണ്ടുനിന്ന കലാ മാമാങ്കത്തിന് ഇന്നു തിരശീല വീഴും. ഏഴ് ഉപജില്ലകളിൽനിന്നായി മൂവായിരത്തിലധികം കലാപ്രതിഭകൾ മാറ്റുരച്ച കലോത്സവത്തെ ആവേശത്തോടെയാണ് നാടേറ്റെടുത്തത്. ഇന്നു വൈകുന്നേരം 4.30ന് നടക്കുന്ന സമാപന സമ്മേളനം നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർപേഴ്സണ് ജെസി ജോണി അധ്യക്ഷത വഹിക്കും. തൊടുപുഴ ഡിവൈഎസ്പി, എം.ആർ.മധു ബാബു സന്ദേശം നൽകും.