പ്രായമാകുമ്പോൾ തനിക്ക് ചുറ്റും ആളുകൾ വേണമെന്നും സാമ്പത്തിക സ്വാതന്ത്ര്യം വേണമെന്നും നടി ലിയോണ ലിഷോയ്. വയസാകുമ്പോൾ പണത്തെക്കുറിച്ച് ആലോചിച്ച് ജീവിക്കാൻ പാടില്ലെന്നും അപ്പോഴേയ്ക്കും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തണമെന്നും താരം പറയുന്നു.
''സിനിമയില്ലെങ്കിലും നമ്മൾ അടിപൊളിയായി ജീവിക്കണം. അതായിരിക്കണം നമ്മുടെ മനോഭാവം. സിനിമ ഇന്ന് വരും നാളെ പോകും. ചിലപ്പോൾ ഉണ്ടാകും. ചാകുന്നത് വരെ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമാണ്. പക്ഷേ വയസാകുമ്പോൾ പെെസയെക്കുറിച്ച് ആലോചിച്ച് ജീവിക്കാൻ പാടില്ല. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം വേണം.
വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം. എനിക്ക് ചുറ്റും ആളുകളുണ്ടാകും എന്നെനിക്ക് ഉറപ്പാണ്. അങ്ങനത്തെ ലക്ഷ്വറികളിൽ നമ്മൾ കുറച്ച് കൂടി വിശ്വസിക്കണം. അങ്ങനെയുള്ള ഏർണിംഗ് മാത്രമേ നിലനിൽക്കൂ.
വിവാഹം ഓരോരുത്തരുടെയും തീരുമാനമാണ്. വളരെ പേഴ്സണലായ കാര്യമാണത്. ഞാൻ പാർട്ണർഷിപ്പിലും കംപാനിയൻഷിപ്പിലും വിശ്വസിക്കുന്നു. ചിലപ്പോൾ ഒറ്റയ്ക്കാണല്ലോ എന്നെനിക്ക് തോന്നും. പക്ഷേ എന്റെ പ്രായത്തിലുള്ള വിവാഹം ചെയ്ത ചില സ്ത്രീകളുടെ കാര്യം തോന്നുമ്പോൾ അവർ വിവാഹം ചെയ്യരുതായിരുന്നെന്ന് തോന്നും.
ചിലരുടെ വിവാഹ ജീവിതം കാണുമ്പോൾ സന്തോഷം തോന്നും. പക്ഷേ വളരെ ക്ലോസ് ആയ ആളുകൾ വിവാഹം ചെയ്തത് കൊണ്ട് മാത്രം നേരിടുന്ന കാര്യങ്ങൾ അടുത്ത് നിന്ന് കാണുമ്പോൾ ഒരിക്കലും കല്യാണം കഴിക്കാൻ തോന്നുന്നില്ലെന്നും''. ലിയോണ പറഞ്ഞു.