നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് നടനും സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. ബൈക്കിൽ സഞ്ചരിച്ച യുവാക്കൾക്കെതിരെയാണ് താരത്തിന്റെ രൂക്ഷപ്രതികരണം.
കള്ളം പറഞ്ഞതിനും ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും ഇവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് മാധവ് സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.
‘ചില ആളുകൾക്ക് ഇര ചമയാൻ വലിയ ഇഷ്ടമാണ്, എന്തൊരു പച്ചക്കള്ളം. കള്ളം പറഞ്ഞതിനും ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും അയാൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം.’അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ഒരു ചാനലിന് നൽകിയ പ്രതികരണം പങ്കുവച്ചായിരുന്നു മാധവിന്റെ വാക്കുകൾ.
മണിയൻപിള്ള രാജുവിന്റെ കാർ തങ്ങളെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് യുവാക്കൾ ആരോപിച്ചത്. ‘‘ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും കാർ ഇറങ്ങി വരുന്ന ഹെഡ്ലൈറ്റ് നമ്മൾ കണ്ടു, ആദ്യമേ ഹോൺ അടിച്ചു കയറി അടുത്തെത്താറായപ്പോൾ ഈ കാർ പെട്ടെന്ന് ഇടിച്ചു കയറി ഞങ്ങളെ നിരക്കി കൊണ്ടുപോയി. എന്നിട്ട് ഒറ്റ പോക്കായിരുന്നു. കുറച്ചുനേരം റോഡിൽ കിടന്നു. അതിനു ശേഷമാണ് ആളുകൾ ഓടി വന്നത്.’’യുവാവിന്റെ വാക്കുകൾ.
അതേസമയം സിസിടിവി ദൃശ്യങ്ങളിൽ മണിയൻപിള്ള രാജുവിന്റെ വാഹനം വളരെ സാവധാനമാണ് ഇൻഡിക്കേറ്ററിട്ട് തിരിയുന്നത്. എന്നാൽ അമിതവേഗതയിലായിരുന്നു യുവാക്കൾ സഞ്ചരിച്ച ബൈക്കുണ്ടായിരുന്നത്.