ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 തിയറ്ററുകളിലെത്തുന്നത് നായകൻ മോഹൻലാലിന്റെ ജന്മദിനത്തിലാണ്. നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന മൂന്നാം ഭാഗം ആശീര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.
ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന് സംഭവിച്ച മാറ്റങ്ങളറിയാൻ പ്രേക്ഷകർ കാത്തിരിക്കുന്നു. സിനിമയെയും നായകനെയും കുറിച്ച് മോഹൻലാൽ മനസുതുറന്നപ്പോൾ..
പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?
ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മന: പൂര്‍വം സംഭവിച്ചതല്ല.
ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവേ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു.
അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു. അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. അയാളുടെ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാം. അതില്‍നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇമോഷണല്‍ സിനിമയാണോ ദൃശ്യം 3?
കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ടു കുടുംബങ്ങളുടെ കഥയാണത്. ഇരു കുടുംബങ്ങള്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല. 13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്ജുകുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല.
കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷേ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജുകുട്ടി ശ്രമിക്കുകയാണ്. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. അദ്ദേഹം ആ സ്റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്.
"ജോര്‍ജുകുട്ടി എന്റെ കൈയില്‍നിന്നു പോയി...''

ജോര്‍ജുകുട്ടി ആരാണെന്ന് എനിക്ക് അറിയില്ല. വളരെ അത്യപൂര്‍വമായി സംഭവിക്കുന്ന കാര്യമാണത്. നമ്മള് ഒരു സിനിമ ചെയ്യുമ്പോള്‍, കഥാപാത്രത്തെ കുറച്ചുകഴിഞ്ഞാൽ മനസിലാകും. ഒരുപാട് സിനിമകളുണ്ട് നമുക്ക് ഓര്‍ത്തുവയ്ക്കാന്‍- വാനപ്രസ്ഥം, തൂവാനത്തുമ്പികള്‍, താളവട്ടം, ചിത്രം, തന്മാത്ര എന്നിങ്ങനെ. ജോര്‍ജുകുട്ടി തുടങ്ങിയപ്പോള്‍ മുതല്‍ ഒന്നായി, രണ്ടായി, ഇപ്പോള്‍ മൂന്നായി... അയാള്‍ ആരാണെന്ന് എനിക്ക് മനസിലാകുന്നില്ല. അയാള്‍ എന്റെ കൈയില്നിന്നൊക്കെ പോയി.
അതുതന്നെയാണ് ജീത്തുവും പറഞ്ഞത്. എന്തായാലും 13 വര്‍ഷമായി കുടുംബവുമായി സഞ്ചരിക്കുന്ന ആളാണ് ജോര്‍ജുകുട്ടി. "നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. ഞാനുണ്ട്'- അത് അയാളുടെ വാക്കാണ്. എല്ലാ നിമിഷവും ജോര്‍ജുകുട്ടിക്ക് പേടിയാണ്. സന്തോഷിക്കേണ്ട സന്ദര്‍ഭങ്ങളില്‍പോലും അയാള്‍ അറിയാതെ സങ്കടപ്പെടും. കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പറയുന്നയാളാണ് ജോര്‍ജ് കുട്ടി.
ജോര്‍ജുകുട്ടിയുടെ ഉള്ളിലിരിപ്പ് എനിക്കറിയില്ല. എനിക്ക് അയാളെ കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ഡിഫിക്കല്‍റ്റ് കാരക്ടറാണ്. അയാള്‍ ഭയങ്കര കാല്ക്കുലേഷനിലാകാം ജീവിക്കുന്നത്. ഒരു ചെറിയ ബബിള്‍ പൊട്ടിയാല്‍ എല്ലാംതീര്‍ന്നു. അത്രയും ഇന്റലിജന്റായും പേടിയിലും ജീവിക്കുന്ന ആളാണ്. മൂന്നിലേക്ക് എത്തിയപ്പോള്‍ അയാള്‍ ഫിലോസഫിക്കലാകുന്നു.
ജോര്‍ജുകുട്ടി എന്ന അച്ഛനെക്കുറിച്ച്...
എനിക്കും രണ്ടുമക്കളുണ്ട്. അതില്‍ ഒരാള്‍ മകളാണ്. അവര്‍ക്കൊപ്പം അധികസമയം ചെലവഴിക്കാനൊന്നും എനിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ഇടവേളകളിലെല്ലാം ഈ കുട്ടികളുമായി തമാശകള്‍ പറയും. അതിനുള്ള സ്വാതന്ത്ര്യം ഞാന്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. അവര്‍ എനിക്കും തന്നിട്ടുണ്ട്. ഈ സിനിമയില്‍ മാത്രമല്ല. എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ആ സ്വാതന്ത്ര്യം ഞാന്‍ നല്‍കാറുണ്ട്. മലയാള സിനിമയില്‍ കുറച്ച് ആക്ടേഴ്സേ ഉള്ളു. അവരെല്ലാം ഒരു കുടുംബം പോലെയാണ്.
ദൃശ്യത്തിന്റെ നാലാം ഭാഗം ഉണ്ടാകുമോ?

നാലാം ഭാഗം വേണമോയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ. എന്നാല്‍ ആന്റണിക്ക് വ്യത്യസ്തമായ പ്ലാനാണുളളത്. നമുക്ക് ദൃശ്യത്തിന്റെ അഞ്ചാം ഭാഗം കൂടി ചെയ്യാമെന്നാണ് അദ്ദേഹം പറയുന്നത്.
എന്തോ.., എന്നെ ഇഷ്ടമാണ് ആളുകള്‍ക്ക്
ദൃശ്യം ഒന്നും രണ്ടുമൊക്കെ ഈശ്വരന്റെ ഒരു കൈയൊപ്പുള്ള സിനിമകളായിട്ടാണ് കാണുന്നത്. എത്രയോ പ്രേക്ഷകരാണ് മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യക്കു പുറത്തുള്ളവരും ദൃശ്യം എന്നുവരും എന്നാണ് ചോദിക്കുന്നത്. ദൃശ്യം 2 കാരണം മലയാള സിനിമ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ദൃശ്യം കാരണം എല്ലാം നല്ലതേ ഉണ്ടായിട്ടുള്ളൂ. ഒരു കഥാപാത്രം വരുന്നു, നമ്മള് അത് ആത്മാര്‍ഥമായി ചെയ്യുന്നു.
ഞാന്‍ മാത്രമല്ല, ഒരുപാടുപേര് ചേരുമ്പോഴാണ് ഒരു സിനിമ ഉണ്ടാകുന്നതും ആ സിനിമ സക്സസ് ആവുന്നതും. ദൃശ്യം ഇത്രയധികം സക്സസ്ഫുള്‍ ആകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇത് എല്ലാവരുടെയും ഒരു ഭാഗ്യമാണ്. എന്തോ എന്നെ ഇഷ്ടമാണ് ആളുകള്‍ക്ക്. അതൊരു ഈശ്വരാധീനമായി കാണുന്നു - ജോര്‍ജുകുട്ടിയെ എന്തുകൊണ്ടാണ് മലയാളി പ്രേക്ഷകര്‍ ഇത്രയുമധികം ഇഷ്ടപ്പെടുന്നുവെന്ന ചോദ്യത്തിന് സ്വതസിദ്ധമായ മറുപടിയില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ പറഞ്ഞുനിര്‍ത്തി.
Tags : mohanlal drishaym 3