ബോളിവുഡ് സൂപ്പർതാരം രൺവീർ സിംഗിനോട് പത്തു കോടി രൂപ ആവശ്യപ്പെട്ട് ലോറൻസ് ബിഷ്ണോയി ക്രിമിനൽസംഘം. സംഘത്തിലെ പ്രധാനിയായ ഹാരി ബോക്സറാണ് ഭീഷണിക്കു പിന്നിലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
രൺവീറിന്റെ മാനേജരുടെ വാട്സാപ് അക്കൗണ്ടിലേക്ക് യുഎസ് നമ്പറിൽനിന്നാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിക്കുകയും അമേരിക്കൻ അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രമുഖ സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിയുതിർത്തതിനു പിന്നാലെയാണ് രൺവീർ സിംഗിനെതിരെയുള്ള ഭീഷണി. രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിവയ്ക്കാൻ ദീപക് ശർമ, സോനു കുമാർ, സണ്ണി കുമാർ എന്നിവർക്ക് മൂന്ന് ലക്ഷം രൂപയാണ് ബിഷ്ണോയി സംഘം വാഗ്ദാനം ചെയ്തിരുന്നത്.
ഇതിൽ 50,000 രൂപ മുൻകൂറായി നൽകിയിരുന്നു. സംഭവത്തിൽ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതീവ പ്രഹരശേഷിയുള്ള ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി.
എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും നടൻ സൽമാൻ ഖാന്റെ വീടിനുനേരെ നടന്ന വെടിവയ്പിലും പ്രതിയായ ശുഭം ലോങ്കറിന് രോഹിത് ഷെട്ടിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിലും പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.
ഗുജറാത്തിലെ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയി അവിടെയിരുന്നാണ് തന്റെ സംഘത്തെ നിയന്ത്രിക്കുന്നത്. കൊലപാതകങ്ങൾക്കും ഭീഷണിപ്പെടുത്തലുകൾക്കും പുറമെ ലഹരിമരുന്ന്, ആയുധക്കടത്ത് എന്നിവയിലും ഈ സംഘത്തിനു പങ്കുണ്ട്.
ഭീഷണിയുടെ നിഴലിൽ സൽമാൻ ഖാനും ബി ടൗൺ താരങ്ങളും
ബി ടൗൺ സൂപ്പർതാരം സൽമാൻ ഖാൻ ഉൾപ്പെടെയുള്ള പല താരങ്ങൾക്കും ബിഷ്ണോയി സംഘത്തിന്റെ ഭീഷണി ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സൽമാൻ ഖാൻ ആണ്. 1998-ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയ്ക്ക് സൽമാനോട് പയുള്ളത്.
കൃഷ്ണമൃഗത്തെ ബിഷ്ണോയി മതവിഭാഗം പരിപാവനമായാണു കാണുന്നത്. താരത്തിന്റെ ബാന്ദ്രയിലെ വീടിനുനേരെ വെടിയുതിർത്ത സംഭവങ്ങളും ഒന്നിലധികം വധഭീഷണികളും ഉണ്ടായിട്ടുണ്ട്.
നിലവിൽ സൽമാന് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സൽമാൻ ഖാന്റെ സഹോദരീഭർത്താവും നടനുമായ ആയുഷ് ശർമയ്ക്കും അടുത്തിടെ ഭീഷണി ലഭിച്ചിരുന്നു. സൽമാനുമായുള്ള ബന്ധമാണ് ഇദ്ദേഹത്തെയും ലക്ഷ്യംവയ്ക്കാൻ കാരണം.
സൽമാൻ ഖാന്റെ അടുത്ത സുഹൃത്തായിരുന്ന രാഷ്ട്രീയ നേതാവ് ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു. പഞ്ചാബി ഗായകനായിരുന്ന ഇദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നിലും ലോറൻസ് ബിഷ്ണോയി സംഘമാണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.