ശ്വേത മേനോൻ
അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ നടി അൻസിബ ഹസനെതിരെ രൂക്ഷ വിമർശനവുമായി ശ്വേത മേനോൻ എറണാകുളം മുൻസിഫ് കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ചു. അഡ്ഹോക് കമ്മിറ്റിയുടെ ഭാഗമല്ലാത്തതിനാൽ കേസിൽ കക്ഷിചേരാൻ അൻസിബയ്ക്ക് യാതൊരു അവകാശവുമില്ലെന്നും, വ്യക്തിപരമായ പ്രതികാരത്തിന്റെ ഭാഗമായാണ് അൻസിബയുടെ ഈ നീക്കമെന്നും ശ്വേത വ്യക്തമാക്കി.
അഡ്ഹോക് കമ്മിറ്റി അംഗമല്ലാത്തതിനാൽ കക്ഷിചേരാനുള്ള അൻസിബയുടെ അപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നും, കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് ഈ ശ്രമമെന്നും സത്യവാംഗ്മൂലത്തിൽ പറയുന്നു. താൻ തെറ്റായ രേഖകൾ നൽകിയെന്ന അൻസിബയുടെ വാദം ശ്വേത തള്ളി. അഡ്ഹോക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടിക്കും മറ്റ് ഭാരവാഹികൾക്കുമെതിരെയാണ് താൻ പരാതി നൽകിയിട്ടുള്ളതെന്നും, 'അമ്മ' പ്രസിഡന്റായി തുടരാനുള്ള തന്റെ അവകാശം സംരക്ഷിക്കാനാണ് ഈ കേസ് എന്നും ശ്വേത കൂട്ടിച്ചേർത്തു. അതിനാൽ അൻസിബയുടെ അപേക്ഷ തള്ളണമെന്നാണ് ശ്വേതയുടെ പ്രധാന വാദം.
അതേസമയം, അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ ഇനി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് രമേഷ് പിഷാരടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ശ്വേത മേനോന് കേസിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് രമേഷ് പിഷാരടിയും കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ചിട്ടുണ്ട്.
Tags : SwethaMenon AnsibaHassan Case