ഭോപ്പാൽ: മധ്യപ്രദേശിൽ ആക്രമിക്കാൻ വന്ന പുലിയോട് ധീരമായി പോരാടി കൗമാരക്കാരൻ. പിപാരിയ ഫോറസ്റ്റ് ബീറ്റിന് കീഴിലുള്ള കുർസി ഖാപ ഗ്രാമത്തിലാണ് സംഭവം.
വീടിനടുത്തുള്ള ഒരു കൃഷിയിടത്തിനു സമീപം കളിച്ചുകൊണ്ടിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിയായ 13 വയസുകാരൻ സത്യം താക്കൂറിനെയാണ് അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് വന്ന പുള്ളിപ്പുലി ആക്രമിച്ചത്.
സത്യ പുലിയെ അതിന്റെ കഴുത്തില്‍ പിടിച്ചു നിര്‍ത്തി. കുട്ടിയുടെ വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് പരിക്കേറ്റിട്ടും പിടിവിട്ടില്ല. കുട്ടിയുടെ നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിംഗ് ഠാക്കൂറും കുടുംബാംഗങ്ങളും വടികളുമായി ഓടിയെത്തി. പുലിയും സത്യയും തമ്മില്‍ മല്‍പ്പിടിത്തം നടത്തുകയായിരുന്നു അപ്പോള്‍. എല്ലാവരും ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു.
സത്യയുടെ വയറിനും കൈകാലുകള്‍ക്കും പുലിയുടെ നഖം കൊണ്ടു പരിക്ക് പറ്റിയിട്ടുണ്ട്. പിപാരിയ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സത്യയ്ക്ക് അടിയന്തര ധനസഹായമായി 1,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും കൂടുതല്‍ സഹായം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. വനമേഖലയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ പുള്ളിപ്പുലികളുടെ സാന്നിധ്യം അപൂര്‍വമല്ലെങ്കിലും, കുട്ടികള്‍ക്കു നേരേ ഇത്തരം ആക്രമണങ്ങള്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.