ന്യൂഡൽഹി: പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരേ ചുമത്തിയ പകരം തീരുവ യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ താത്കാലികമായി നിർത്തിവയ്ക്കണമെന്നു കോണ്ഗ്രസ്.
ഇന്ത്യ-യുഎസ് കരാർ നമ്മുടെ കർഷകരുടെ ഉപജീവനത്തെ ബാധിക്കുന്ന തരത്തിൽ അമേരിക്കയിലെ കാർഷികോത്പന്നങ്ങൾക്ക് പ്രത്യേക ഇളവുകൾ നൽകുന്നുണ്ടെന്നും കെണിയായ ഒരു കരാറിൽ വീഴാൻ തിടുക്കം കാണിക്കുന്നതിനു പകരം കരാറിന്റെ വ്യവസ്ഥകൾ വീണ്ടും ചർച്ച ചെയ്യണമെന്നും കോൺഗ്രസ് ആസ്ഥാനത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കവെ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.
യുഎസ് സുപ്രീംകോടതിയുടെ വിധി ഇന്ത്യയുമായുള്ള വ്യാപാരക്കരാറിൽ ഒരു മാറ്റവും വരുത്തില്ലെന്നു കഴിഞ്ഞദിവസം ട്രംപ് നടത്തിയ പ്രസ്താവനയിൽ വ്യക്തത തേടിയ ജയ്റാം രമേശ്, കരാറിലെ പല കാര്യങ്ങളിലും വ്യക്തത വന്നിട്ടില്ലെന്നും കുറ്റപ്പെടുത്തി.
ട്രംപിന്റെ പകരം തീരുവകൾ യുഎസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അധിക തീരുവകൾ പിൻവലിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള കാര്യം എല്ലാവർക്കും അറിയാമെന്നിരിക്ക, എന്തുകൊണ്ടാണ് കേന്ദ്രം കരാറിൽ തിടുക്കപ്പെട്ടു ധാരണയിലെത്തിയെന്നതിലും എന്തുകൊണ്ടാണ് ഒരു മാസം കൂടി കാത്തിരിക്കാത്തതെന്നതിലും കോണ്ഗ്രസ് ജനറൽ സെക്രട്ടറി സന്ദേഹം പ്രകടിപ്പിച്ചു.
ഇന്ത്യ-യുഎസ് ഇടക്കാല കരാറിനായുള്ള ചട്ടക്കൂടിൽ കരാർ പരിഷ്കരിക്കാനുള്ള വ്യവസ്ഥയുണ്ട്. ഇതുപയോഗിച്ച് കർഷകരെ സംരക്ഷിക്കാൻ കരാർ പരിഷ്കരിക്കണം. യുഎസ് സുപ്രീംകോടതി വിധി ഇന്ത്യക്കുമേലുള്ള തീരുവ പത്തു ശതമാനമായി കുറയാൻ കാരണമായെങ്കിലും നേരത്തേ മൂന്നര ശതമാനമായിരുന്ന തീരുവ പലതവണ വർധിച്ച് ഇപ്പോൾ പത്തു ശതമാനമായതിൽ ആഘോഷിക്കാനൊന്നുമില്ലെന്നും ജയ്റാം വിമർശിച്ചു.
ടംപ് വിവിധ രാജ്യങ്ങൾക്കെതിരേ ചുമത്തിയ പകരം തീരുവ യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-യുഎസ് വ്യാപാരക്കരാർ തള്ളിക്കളയണമെന്ന് അഖിലേന്ത്യാ കിസാൻ സഭയും ആവശ്യപ്പെട്ടു.
Tags : trade agreements Congress temporary suspension Trump tariff