ദീപ ദാസ് മുൻഷി
ന്യൂഡൽഹി: കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ തിരുവനന്തപുരത്തേക്കുള്ള യാത്ര റദ്ദായി. ഇന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് എത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ഫ്ളൈറ്റ് കാൻസൽ ആയതോടെ വിമാനത്താവളത്തിൽനിന്ന് ദീപ മടങ്ങുകയായിരുന്നു. ഫ്ളൈറ്റ് ലഭ്യമാകുന്ന മുറയ്ക്ക് അവർ തിരുവനന്തപുരത്തേക്ക് എത്തും.
കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് അവർ തിരുവനന്തപുരത്തേക്ക് എത്താനിരുന്നതെന്നാണ് സൂചന. മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുള്ള വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി ബന്ധപ്പെട്ട മൂന്നു വിഭാഗങ്ങളും കടുത്ത ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്. വിവാദങ്ങൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ തീരുമാനം തങ്ങൾക്ക് അനുകൂലമായി വരുമെന്നാണ് മൂന്നു ക്യാമ്പുകളുടെയും പ്രതീക്ഷ.
എംഎൽഎമാരിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെയാണ് കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലായത്. വി.ഡി.സതീശനായി പ്രത്യക്ഷത്തിൽ ജനങ്ങളിൽനിന്നുണ്ടായ പ്രതികരണം തീരുമാനത്തെ സ്വാധീനിക്കുമെന്ന വിശ്വാസത്തിലാണ് വി.ഡി.പക്ഷം. പ്രഖ്യാപനം വൈകുന്നതിൽ വിമർശനവും കടുത്ത സാഹചര്യത്തിൽ ഇന്നുതന്നെ പ്രഖ്യാപനമെന്ന പ്രതീക്ഷയിലാണ് ഏവരും. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഇന്നു തന്നെ പ്രഖ്യാപനമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു.
പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും എല്ലാവരുമായി കൂടിയാലോചിച്ചു എന്നുറപ്പുവരുത്താനുമാണ് കോൺഗ്രസിന്‍റെ മുൻ പ്രസിഡന്‍റുമാരെയും വർക്കിംഗ് പ്രസിഡന്‍റുമാരെയും അടക്കം ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചതെന്നു കരുതുന്നു.