ന്യൂഡൽഹി: ഇന്ധനവിലവർധനവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോണ്‍ഗ്രസ്. പണപ്പെരുപ്പ മനുഷ്യൻ വീണ്ടും ജനങ്ങളെ ചാട്ട കൊണ്ടടിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മോദി സർക്കാരിന്റെ തെറ്റിനു പൊതുജനങ്ങൾ വില നൽകേണ്ടിവരുമെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചപ്പോൾ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുണ്ടായ വിലവർധന ചൂണ്ടിക്കാട്ടി എഐസിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സിംഗ് സൂർജേവാലയും സർക്കാരിനെ കടന്നാക്രമിച്ചു.
2014 മേയ് 26 ന് പെട്രോളിന്റെ വില ലിറ്ററിന് 71.41 രൂപയായിരുന്നുവെന്നും ഇന്ന് പെട്രോളിന്റെ വില ലിറ്ററിന് 97.70 രൂപയാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പത്ത് വർഷത്തിനിടെ ഇന്ത്യയിൽ പെട്രോൾ വില 63 ശതമാനം വർധിച്ചെന്നും ഇക്കാലയളവിനിടയിൽ 67 ശതമാനം വിലവർധനയുണ്ടായ ഓസ്ട്രേലിയയയ്ക്ക് തൊട്ടുതാഴെയാണിതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
പത്ത് വർഷത്തിനിടയിൽ ചൈനയിൽ 54 ശതമാനവും അമേരിക്കയിൽ 36 ശതമാനവും ബംഗ്ലാദേശിൽ 35 ശതമാനവുമാണ് പെട്രോൾ വില വർധന.
മോദി സർക്കാർ കഴിഞ്ഞ 11 വർഷത്തിനിടെ പെട്രോളിനും ഡീസലിനും അനാവശ്യ തീരുവ ചുമത്തി ഏകദേശം 43 ലക്ഷം കോടി രൂപ ജനങ്ങളിൽനിന്ന് കവർന്നുവെന്ന് കോണ്‍ഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രണ്‍ദീപ് സിംഗ് സൂർജേവാല ആരോപിച്ചു.
2014 മുതൽ 2025 വരെ പെട്രോളിന് ലിറ്ററിന് ശരാശരി 19.70 രൂപയും ഡീസലിന് ലിറ്ററിന് 15.50 രൂപയും എക്സൈസ് തീരുവ ചുമത്തിയെന്നും എക്സൈസ് തീരുവ 21 തവണ മാറ്റുകയും 12 തവണ വർധിപ്പിച്ചെന്നും സൂർജേവാല പറഞ്ഞു.
Tags : Congress 'money man's whip Fuel price hike