കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. ലക്ഷ്മി ഭണ്ഡാർ പദ്ധതി പ്രകാരം സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വർധിപ്പിക്കും.
ജനറൽ വിഭാഗത്തിന് 1,500 രൂപയും മാസം തോറും ലഭിക്കും. തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1,500 രൂപ നൽകുന്നത് തുടരും. ഓരോ ബ്ലോക്കിലും നഗരത്തിലും ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ഗുണമേന്മയുള്ള ചികിത്സ വീട്ടുപടിക്കൽ എത്തിക്കുകയും ചെയ്യും.
കർഷക കുടുംബങ്ങളെ സഹായിക്കുന്നതിനും കൃഷി ആധുനികവൽക്കരിക്കുന്നതിനുമായി 30,000 കോടി രൂപയുടെ കാർഷിക ബജറ്റ് നടപ്പിലാക്കും. എല്ലാ സർക്കാർ സ്കൂളുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. എല്ലാവർക്കും വീടും കുടിവെള്ളം എത്തിക്കും.
ഏഴ് പുതിയ ജില്ലകളുടെ രൂപീകരണം എന്നിവയും പത്രികയിലുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഭരണപരമായ ഇടപെടലുകൾ നടത്തുകയാണെന്നും സംസ്ഥാനത്ത് അശാന്തി പടർത്താൻ അതിർത്തി കടന്ന് പണവും ആയുധങ്ങളും എത്തിക്കാൻ ശ്രമിക്കുകയാണെന്നും മമത ബാനർജി ആരോപിച്ചു.