പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിലെ ചിക്ബെല്ലാപ്പൂർ ജില്ലയിൽ വീട്ടിലെ ഭൂഗർഭ ജലസംഭരണിയിൽ നവജാതശിശുവിനെ എറിഞ്ഞു കൊലപ്പെടുത്തിയ പിതാവ് പിടിയിൽ. എം. ഇമ്രാൻ (28) എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇമ്രാനും ഭാര്യ മുസ്കാനും രണ്ടാഴ്ച മുമ്പാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇമ്രൻ ആൺകുട്ടിയെ ആഗ്രഹിച്ചിരുന്നുവെന്നും പെൺകുട്ടി ജനിച്ചതിൽ അസംതൃപ്തനായിരുന്നുവെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെ വീട്ടിലുള്ളവർ ഉറങ്ങുമ്പോൾ പ്രതി കുഞ്ഞിനെ കിടക്കയിൽ നിന്ന് എടുത്ത് ജലസംഭരണിയിൽ എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുസ്കാൻ ഉണർന്നപ്പോൾ കുഞ്ഞിനെ കാണാനില്ലെന്ന് മനസിലാക്കുകയും ഇമ്രാനോട് ചോദിക്കുകയും ചെയ്തു.
കുട്ടി എവിടെയാണെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ് ഇമ്രാൻ കുട്ടിയെ തിരയുന്നതിൽ ബന്ധുക്കളോടൊപ്പം ചേരുകയും ചെയ്തതായി പോലീസ് പറഞ്ഞു. തിരച്ചിലിൽ ഫലമൊന്നും കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾക്ക് ജലസംഭരണിയിലെ വെള്ളം വറ്റിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു. കുടുംബത്തിനുള്ളിൽ മുൻപ് തർക്കങ്ങളോ ലിംഗവിവേചനത്തിന്റെ സൂചനകളോ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിനായി ബന്ധുക്കളെയും അയൽവാസികളെയും ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.