ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിൽ നടത്തുന്ന ദ്വിദിന സന്ദർശനത്തിനെതിരേ പ്രതിപക്ഷം. മോദിയുടേതു ധാർമികമായ ഭീരുത്വമാണെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തിയപ്പോൾ ഗാസ വംശഹത്യയ്ക്കിടയിലുള്ള പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തെ എതിർക്കണമെന്ന് സിപിഎം പ്രതികരിച്ചു.
ഗാസയെ നാമാവശേഷമാക്കി മാറ്റിയ ഇസ്രയേൽ പ്രധാനമന്ത്രിയെ മുഴുവൻ ലോകവും വിമർശിക്കുന്പോൾ ഇന്ത്യൻ പ്രധാനമന്ത്രി അദ്ദേഹത്തെ ധാർഷ്ട്യത്തോടെ ആലിംഗനം ചെയ്യുകയാണെന്നും ഇതു ധാർമികമായ ഭീരുത്വത്തിന്റെ പ്രകടനമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ഇസ്രയേലിലെ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്പോൾ ഗാസയിലെ ആയിരക്കണക്കിനു സാധാരണക്കാരുടെയും കുട്ടികളുടെയും വംശഹത്യ പ്രധാനമന്ത്രി പരാമർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.
ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്പോഴുണ്ടാകുന്ന സന്ദർശനത്തെ ശക്തമായി എതിർക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്രയേലിന്റെ പ്രേരണയാൽ അമേരിക്ക ഇറാനിൽ സൈനികാക്രമണത്തിനു തയാറെടുക്കുന്പോൾ നടക്കുന്ന സന്ദർശനം അനവസരത്തിലുള്ളതാണെന്നും സിപിഎം ചൂണ്ടിക്കാട്ടി.
Tags : Modi's visit Israel Opposition criticizes Congress CPM