ന്യൂഡൽഹി: യഥാർഥ സമയപരിധിയിൽ നിർമാണം പൂർത്തിയാക്കാതെ കാലതാമസം നേരിടുന്ന 14 ദേശീയപാതാ പദ്ധതികൾ കേരളത്തിലുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
2025-26 സാന്പത്തികവർഷം കേന്ദ്രസർക്കാർ 10,000 കിലോമീറ്റർ നീളത്തിൽ ദേശീയപാതാ നിർമാണം ലക്ഷ്യമിട്ടിട്ടുണ്ടെന്നും എന്നാൽ ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 7,211 കിലോമീറ്റർ മാത്രമാണു നിർമിച്ചിട്ടുള്ളതെന്നും മന്ത്രാലയം സഭയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കി.
ഈ മാസം 31ന് സാന്പത്തികവർഷം അവസാനിക്കുമെന്നിരിക്കെ യഥാർഥ ലക്ഷ്യത്തിലെത്തണമെങ്കിൽ ഇനിയും 2789 കിലോമീറ്ററിന്റെ നിർമാണം പൂർത്തീകരിക്കണം എന്നതാണു കേന്ദ്രം നൽകുന്ന കണക്കുകളിൽ ചൂണ്ടിക്കാട്ടുന്നത്.
ഈ സാന്പത്തികവർഷമാകട്ടെ ദേശീയപാതാ നിർമാണത്തിന്റെ ശരാശരി വേഗം പ്രതിദിനം 21.5 കിലോമീറ്ററായി കുറഞ്ഞിട്ടുമുണ്ട്. 2024-25ൽ പ്രതിദിനം 29.21 കിലോമീറ്ററിൽ ശരാശരി നിർമാണം നടന്നിരുന്നുവെങ്കിൽ 2023-24ൽ ഇത് 33.83 കിലോമീറ്ററായിരുന്നു.
13,327 കിലോമീറ്റർ നിർമാണം നടത്തി 2020-21 സാന്പത്തികവർഷമാണ് ഏറ്റവും കൂടുതൽ ദേശീയപാതാ നിർമാണം നടന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. ആ വർഷം പ്രതിദിനം ശരാശരി 33.83 കിലോമീറ്റർ നീളത്തിൽ നിർമാണപ്രവർത്തനങ്ങൾ നടന്നിരുന്നു.
അതേസമയം ഏറ്റവും കൂടുതൽ പദ്ധതികൾക്കു കാലതാമസം ഉണ്ടായിരിക്കുന്നത് ഭൂവിസ്തീർണം കൂടുതലുള്ള സംസ്ഥാനങ്ങളായ മഹാരാഷ്ട്ര (62), ആന്ധ്രാപ്രദേശ് (50), ഉത്തർപ്രദേശ് (48) എന്നിവിടങ്ങളിലാണ്.