District News
തോട്ടുമുക്കം: ഭവനരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ രണ്ട് കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ ദേവാലയം സംഘടിപ്പിച്ച ഭവനനിർമാണ സഹായ കൂപ്പൺ പദ്ധതി വിജയകരമായി സമാപിച്ചു.
പദ്ധതിക്ക് വിവിധ മേഖലകളിൽനിന്നുള്ള വിശ്വാസികളുടെ പിന്തുണ ലഭിച്ചു. പദ്ധതിയുടെ ഭാഗമായി നടത്തിയ കൂപ്പൺ നറുക്കെടുപ്പ് ജൂലൈ 28ന് വൈകുന്നേരം ദേവാലയാങ്കണത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സമാപനത്തോടൊപ്പം നടത്തി. സ്റ്റാർട്ട് ഡയറക്ടർ ഫാ. സുബിൻ കിഴക്കേവീട്ടിൽ തിരുന്നാൾ കുർബാന അർപ്പിക്കുകയും തുടർന്ന് കൂപ്പൺ നറുക്കെടുക്കുകയും ചെയ്തു.
ഒന്നാം സമ്മാനമായ സ്കൂട്ടർ അഷിൻ സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ടെലിവിഷൻ ഒലിവർ ഷോൺ പള്ളിക്കമ്യാലിൽ നേടി.
മൂന്നാം സമ്മാനമായ റഫ്രിജറേറ്റർ അഗസ്റ്റിൻ ജോർജ് കൂടത്തായി, നാലാം സമ്മാനമായ മിക്സർ ഗ്രൈൻഡർ സിസ്റ്റർ ആലീസ് അഗസ്റ്റിൻ തോട്ടുമുക്കം, അഞ്ചാം സമ്മാനമായ എയർ ഫ്രയർ മിഷ മനോജ് തോട്ടുമുക്കം എന്നിവർക്കും ലഭിച്ചു.
District News
കൊട്ടാരക്കര: കൊട്ടാരക്കര മാര്‍ക്കറ്റ് സമുച്ചയത്തിന്റെ നിര്‍മാണം ഇഴയുന്നു. ഓണക്കാലമടുക്കുമ്പോഴും മാര്‍ക്കറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്യാന്‍ അധികൃതര്‍ക്ക് താത്പര്യമില്ല.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് തിടുക്കപ്പെട്ട് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി പെയിന്റിംഗ് ഉള്‍പ്പടെ നടത്തിയതാണ്. എന്നാല്‍ നൂലാമാലകളില്ത്തട്ടി ഉദ്ഘാടനം നടന്നില്ല. പിന്നീടാണ് പുറകുവശത്തെ നിര്‍മാണ ജോലികള്‍ തുടങ്ങിയത്. ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒച്ചിഴയുന്ന വേഗത്തിലാണ്. അതുകൊണ്ടുതന്നെ ഓണക്കാലത്തിന് മുന്‍പായി ഉദ്ഘാടനം നടത്താന്‍ സാധ്യതയും കുറവാണ്.
ഓണക്കാലത്ത് വലിയ തോതില്‍ തിരക്കുണ്ടാകുന്ന മാര്‍ക്കറ്റാണ് കൊട്ടാരക്കരയിലേത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും താത്കാലിക ചന്തകളില്‍ വലിയ തിരക്കായിരുന്നു. വ്യാപാരികള്‍ക്ക് പ്രതീക്ഷിച്ച കച്ചവടം നടന്നതുമില്ല. വാങ്ങാനെത്തിയവരൊക്കെ സ്ഥല പരിമിതികളില്‍ വല്ലാതെ ബുദ്ധിമുട്ടി. വീണ്ടും ഓണമെത്തുമ്പോഴും മുന്നൊരുക്കങ്ങളൊന്നും നഗരസഭയടക്കം നടത്തിയിട്ടില്ല.
കെ.എന്‍. ബാലഗോപാല്‍ മന്ത്രിയായിരിക്കെ അനുവദിച്ച 5.5 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക മാര്‍ക്കറ്റ് സമുച്ചയം നിര്‍മിക്കുന്നത്.
2024 ജൂണ്‍ 25ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍മാണ ഉദ്ഘാടനം നടത്തി. അതിന് തൊട്ടുമുന്‍പാണ് തൊട്ടടുത്തുതന്നെ താത്കാലിക ചന്ത നിര്‍മിച്ച് പ്രവര്‍ത്തനം അവിടേക്ക് മാറ്റിയത്.
എന്നാല്‍ ഇവിടെ തീര്‍ത്തും ദുരിതാവസ്ഥയാണ്. 23,000ചതുരശ്ര അടി വിസ്തീര്‍ണം ഉള്ള ആധുനിക മാര്‍ക്കറ്റ് സമുച്ചയത്തിനാണ് പദ്ധതി രൂപീകരിച്ചിരുന്നത്.
District News
പുനലൂര്‍: തമിഴ്നാട്ടില്‍നിന്നുള്ള പാറയുത്പന്നങ്ങള് മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് കേരളത്തിലെ നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കി. മൂന്ന് മാസത്തേക്കാണു വിലക്കെങ്കിലും പ്രതിസന്ധി തരണം ചെയ്യാന്‍ നിര്‍മാണമേഖലയില്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പാറ, മെറ്റല്‍, എം സാന്‍ഡ്, പാറപ്പൊടി തുടങ്ങിയവ 70 ശതമാനവും അടുത്ത കാലത്തായി തമിഴ്നാട്ടില്‍നിന്നാണ് എത്തിക്കുന്നത്.
ആര്യങ്കാവ് വഴി ദിവസേന അഞ്ഞൂറിലധികം ടോറസ് ഉള്‍പ്പെടെ വാഹനങ്ങള്‍ തമിഴ്നാട്ടില്‍നിന്നു പാറ ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നുണ്ട്. നിര്‍മാണം മുടങ്ങുന്നതിനൊപ്പം ഈ മേഖലയില്‍ തൊഴിലെടുക്കുന്ന മറ്റ് ആളുകളേയും പ്രതിസന്ധി ബാധിക്കും. ക്വാറി ഉത്പന്നങ്ങള്‍ക്ക് വില വര്‍ധനവിനും ഇടയാക്കും.
തമിഴ്നാട് ജിയോളജി ആന്‍ഡ് മൈനിംഗ് ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നു. പാറയുത്പന്നങ്ങള് കയറ്റി കൊണ്ടുവരാന്‍ ഇവിടെ നിന്നും കഴിഞ്ഞ രാത്രി പോയ ലോറികള്‍ പുളിയറയില്‍ തമിഴ്നാട് പൊലീസ് തടഞ്ഞു തിരിച്ചു വിടുകയായിരുന്നു. ചെക് പോസ്റ്റില്‍ കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തി.
തമിഴ്നാട്ടില്‍ വന്‍തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതിനാല്‍ കരിങ്കല്ല്, എം-സാന്‍ഡ്, മെറ്റല്‍ തുടങ്ങിയക്ക് ആവശ്യം കുടുതലാണ്. നിലവിലെ ഉത്പാദനം സംസ്ഥാനത്തെ ആവശ്യങ്ങള്‍ക്ക് തികയാത്ത സാഹചര്യമാണുള്ളത്. അയല്‍ സംസ്ഥാനങ്ങളിലേക്ക് വലിയ തോതില്‍ ഇത്തരം സാമഗ്രികള്‍ കടത്തുന്നത് വഴി തമിഴ്നാടിനുള്ളില്‍ കൃത്രിമ ക്ഷാമവും നിര്‍മാണ സാമഗ്രികളുടെ കടുത്ത വിലക്കയറ്റവും ഉണ്ടാകുന്നു. ഇത് പൊതു-സ്വകാര്യ വികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നു.
പരിസ്ഥിതി ആഘാതവും പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു. കന്യാകുമാരി, തെങ്കാശി, തേനി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, കൃഷ്ണഗിരി തുടങ്ങിയ അതിര്‍ത്തി ജില്ലകളിലെ ക്വാറികളില്‍ നിന്നാണ് കേരളത്തിലേക്ക് കുടുതല്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നത്. ഈ ക്വാറികള്‍ പലതും പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലേക്ക് ഭാരം കയറ്റിയ വലിയ ലോറികളും മള്‍ട്ടി-ആക്സില്‍ വാഹനങ്ങളും തുടര്‍ച്ചയായി ഓടുന്നത് പ്രാദേശിക റോഡുകള്‍ തകരാനും ഗതാഗതക്കുരു്കിനും മാരകമായ റോഡപകടങ്ങള്‍ വര്‍ധിക്കാനും ഇടയാക്കുന്നതായും ചൂണ്ടിക്കാട്ടുന്നു.
പാറയുത്പന്നങ്ങള് കടത്തിവരുന്നത് തടയാന്‍ അതിര്‍ത്തി ജില്ലകളിലെ കളക്ടര്‍, എസ്പി എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കാനും നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
District News
കൊരട്ടി: അപകടങ്ങൾ പെരുകിയതോടെ ദേശീയപാത നിർമാണത്തിലെ പിഴവുകൾ പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊരട്ടി മേഖലയിൽ ഡ്രെയിനേജ് സ്ലാബുകൾ തകരുന്നതിനൊപ്പം അലൈൻമെന്റ് തകരാർ, വെള്ളക്കെട്ട്, കുഴികൾ, വെളിച്ചക്കുറവ് എന്നിവയും അപകടങ്ങൾക്കു വഴിവയ്ക്കുന്നു.
മുരിങ്ങൂർ, ചിറങ്ങര ഭാഗങ്ങളിൽ അടിപ്പാത നിർമാണത്തിന്റെ അവസാനഘട്ടവും കൊരട്ടി ജംഗ്ഷനിൽ മൂന്നു സ്പാനുകളിൽ മേൽപ്പാലത്തിന്റെ നിർമാണവുമാണു പുരോഗമിക്കുന്നത്. മഴ, തൊഴിലാളികളുടെ കുറവ് എന്നിവ പ്രവൃത്തികളുടെ വേഗതയെ ബാധിച്ചു. മേൽപ്പാലത്തിന്റെ തൂണുകൾക്കായി സ്ഥാപിച്ച ഇരുന്പുകന്പികൾ സാങ്കേതികപ്പിഴവുകാരണം അഴിച്ചുമാറ്റി പുനഃസ്ഥാപിക്കേണ്ടിയുംവന്നു.
റെയിൽവേ മേൽപാലവും ദേശീയപാതയും സംഗമിക്കുന്നയിടത്തുള്ള ഡ്രെയിനേജ് സ്ലാബുകളും തുടർച്ചയായി തകരുന്നു. ചിലതു വിണ്ടുകീറി. ഭാരവാഹനങ്ങളെ താങ്ങാൻ ശേഷിയുണ്ടെന്നുപറഞ്ഞു സ്ഥാപിച്ചവയാണിവ. ഇതു മാറ്റിസ്ഥാപിക്കുന്നതുവരെ രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും വർധിച്ചു. അപകടസൂചനയായി റോഡിൽ പ്ലാസ്റ്റിക് കോണുകൾ മാത്രമാണു സ്ഥാപിച്ചത്. പ്രതിഷേധം കനത്തതോടെയാണു സ്ലാബുകൾ മാറ്റി സ്ഥാപിച്ചത്. ഇവയുടെ ഉയരവ്യത്യാസമാകട്ടെ ഇരുചക്ര വാഹനയാത്രികർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കുഴിയും വെള്ളക്കെട്ടും രൂക്ഷം
കൊരട്ടി: കാനകളിൽ മണ്ണും മാലിന്യങ്ങളും നിറഞ്ഞതോടെ മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര മേഖലയിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷം. മുരിങ്ങൂർമുതൽ പൊങ്ങംവരെ കുഴികൾ നിറഞ്ഞു. തെരുവുവിളക്കുകളുടെ അഭാവവും അപകടസാധ്യത വർധിപ്പിക്കുന്നു. മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിൽ മേൽപാത അവസാനിക്കുന്ന ഭാഗത്ത് ഒരുമാസത്തിനിടെ നിരവധി അപകടങ്ങളാണുണ്ടായത്.
മുരിങ്ങൂരിൽ അങ്കമാലി ദിശയിൽ മേൽപാത അവസാനിക്കുന്നയിടത്ത് റോഡിനും മീഡിയനുമിടയിൽ രണ്ടു മീറ്റർ വീതിയിലാണു റോഡ് തകർന്നത്.
മേൽപാലം ഇറങ്ങിയെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറുന്നതും പതിവാണ്.
മൂന്നുവരിപ്പാത രണ്ടുവരിയാകുന്ന ഭാഗത്തെ അലൈൻമെന്റും അപകടങ്ങൾക്കു കാരണമാകുന്നു. സർവീസ് റോഡ്, മേൽപാത എന്നിവിടങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങൾ കൂട്ടിയിടിക്കാതിരിക്കാൻ സൂചനാബോർഡുകളുമില്ല.
District News
കരുവഞ്ചാൽ: പാലക്കയംതട്ട് വിനോദസഞ്ചാര മേഖലയിൽ ചെങ്കുത്തായ ചെരിവുള്ള സ്ഥലത്ത് നടക്കുന്ന റിസോർട്ട് നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎൽഎ സജീവ് ജോസഫ് നടുവിൽ പഞ്ചായത്ത് പ്രസിഡന്റിന് കത്ത് നൽകി.
വലിയ ചെരിവുള്ള സ്ഥലത്ത് റോഡിനോടു ചേർന്നാണ് അഞ്ചു നില കെട്ടിടം പണി പൂർത്തിയായി വരുന്നത്. കൂറ്റൻ കെട്ടിടത്തിന്റെ ചെരിവുള്ള അടിത്തറയുടെ ഭാഗം മണ്ണിടിഞ്ഞ് അപകടനിലയിലാണ്. കൂടാതെ രണ്ട് ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന കൂറ്റൻ ടാങ്കും ഈ കെട്ടിടത്തിനുള്ളിൽ തന്നെ നിർമിച്ചിട്ടുണ്ട്. അഞ്ചാമത്തെ നിലയുടെ മുകളിൽ വലിയ നീന്തൽ കുളത്തിന്റെ നിർമാണവും തകൃതിയാണ്.
പാലക്കയംതട്ട് പോലെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്ത് ഇത്ര വലിയ കെട്ടിടങ്ങൾ നിർമിക്കാനുള്ള അനുമതി എങ്ങനെ നേടിയെന്നുള്ളത് വലിയ ദുരൂഹത ഉയർത്തുന്ന കാര്യമാണ്. ഈ സാഹചര്യത്തിലാണ് എംഎൽഎയുടെ ഇടപെടൽ. കൂറ്റൻ കെട്ടിടങ്ങൾ നിർമിക്കുന്നത് പാലക്കയം തട്ടിന്റെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നിരിക്കെ കൂറ്റൻ കെട്ടിട നിർമാണത്തിനുള്ള അനുമതി സംബന്ധിച്ച സംശയം ബലപ്പെടുകയാണ്.
പരാതികളെ തുടർന്ന് നടവുൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ, അസിസ്റ്റന്റ് എൻജിനിയർ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.
District News
എടപ്പാള്‍: എടപ്പാള്‍-തൃശൂര്‍ റോഡില്‍ മേല്‍പ്പാലത്തിന് താഴെ പഞ്ചായത്ത് ലൈസന്‍സോ ആരോഗ്യവകുപ്പിന്റെ അനുമതിയോ ഇല്ലാതെ പീടികമുറി നിര്‍മിച്ച് കടകള്‍ നടത്താന്‍ ശ്രമിക്കുന്നതിനെതിരേ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്ത്.
അനുമതികളില്ലാതെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഇവിടെ കെഎസ്ഇബി പെര്‍മിറ്റില്ലാതെ കറന്റ് ഉപയോഗിച്ചാണ് രാത്രികാലങ്ങളില്‍ അനധികൃത നിര്‍മാണം നടത്തുന്നതെന്ന് വ്യാപാരികള്‍ ആരോപിച്ചു.
പാര്‍ക്കിംഗ് സ്ഥലം കൈയേറിയാണ് നിര്‍മാണമെന്നാണ് ആരോപണം.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും തെരുവോരക്കച്ചവടക്കാരെയും അനധികൃത പാര്‍ക്കിംഗും ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല. ഓണം അടുത്തിരിക്കെ കടുത്ത ഗതാഗതക്കുരുക്കിലൂടെ ദുരിതത്തിലായ ജനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരേ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
International
റബാത്ത്: മൊറോക്കോയിൽനിന്ന് സ്പെയിനിലേക്കുള്ള കുടിയേറ്റപ്രവാഹം നിലച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രിതന്നെ കുടിയേറ്റക്കാർ മടങ്ങിയെന്ന് സ്പാനിഷ് വൃത്തങ്ങൾ അറിയിച്ചു.
സമാന സംഭവം ആവർത്തിക്കാതിരിക്കാൻ ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ സെവ്തയ്ക്കും മൊറോക്കോയ്ക്കുമിടയിലുള്ള സമുദ്രാതിർത്തിയിൽ സ്പാനിഷ് പോലീസ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വേലി നിർമിക്കാൻ തുടങ്ങി.
യൂറോപ്പിലേക്കു കുടിയേറാൻ ആഗ്രഹിച്ച് 50,000 പേരാണ് വ്യാഴാഴ്ച മുതൽ സെവ്തയിലേക്കു കടക്കാൻ ശ്രമിച്ചത്. കുടിയേറ്റക്കാർക്ക് അനുകൂലമായി സ്പാനിഷ് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവായിരുന്നു പെട്ടന്നുള്ള ഈ ഒഴുക്കിനു കാരണം. ഇതിൽ 48,000 പേരും വലിയ പ്രശ്നങ്ങളില്ലാതെ മൊറോക്കോയിലേക്കു മടങ്ങിയെന്നാണ് സ്പാനിഷ് വൃത്തങ്ങൾ അറിയിച്ചു.
കര അതിർത്തിയിലെ ഇരുന്പുവേലിയും സമുദ്രാതിർത്തിയിലെ പുലിമുട്ടും മറികടന്ന് സെവ്തയിൽ പ്രവേശിക്കാനുള്ള കുടിയേറ്റക്കാരുടെ ശ്രമം വലിയ പ്രതിസന്ധിക്കിടയാക്കി. തിക്കിലും തിരക്കിലും പെട്ടും നീന്തലിനിടെ മുങ്ങിയും 67 പേരാണു മരിച്ചത്. ഈ മരണങ്ങളെല്ലാം സ്പാനിഷ് ഭാഗത്താണ്. മൊറോക്കൻ ഭാഗത്തെ നില വ്യക്തമല്ല. മൊറോക്കൻ പോലീസും കുടിയേറ്റക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
ഇതിനിടെ, കുടിയേറ്റവിഷയത്തിലെ സ്പാനിഷ് നിലപാട് യൂറോപ്യൻ യൂണിയനിൽ ഭിന്നത സൃഷ്ടിച്ചു. യൂറോപ്പിലേക്കുള്ള കുടിയേറ്റം തടയാൻ സ്പെയിൻ നടപടികളെടുക്കണമെന്ന് ചില അംഗരാജ്യങ്ങൾ ആവശ്യപ്പെട്ടു.
പാസ്പോർട്ട് രഹിത ഷെങ്കൻ യാത്രാ മേഖലയിൽനിന്ന് സ്പെയിനിനെ ഒഴിവാക്കണമെന്നും ആവശ്യമുയർന്നു. ഇറ്റലി ഈ തീരുമാനം നടപ്പിലാക്കുകയും ചെയ്തു. യൂറോപ്യൻ രാജ്യങ്ങളുടെ പ്രതികരണം സ്വാർഥത നിറഞ്ഞതാണെന്ന് സ്പെയിൻ പറഞ്ഞു.
സെവ്ത വിഷയത്തിൽ യൂറോപ്യൻ ആഭ്യന്തര മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു ചേർക്കണമെന്ന് രാജ്യങ്ങൾ ആവശ്യപ്പെട്ടു.
District News
ആലപ്പുഴ: ജില്ലാക്കോടതിപ്പാലത്തിന്റെ നിർമാണം അനന്തമായി നീളുന്നത് ഓണക്കാല കച്ചവടത്തെ ബാധിക്കുമോ എന്ന ആശങ്കയിൽ വ്യാപാരികൾ.
പാലം നിർമാണം കഴിഞ്ഞ ഓണം, ക്രിസ്മസ്, ചിറപ്പ്, വിഷു, പെരുന്നാൾ കച്ചവടങ്ങളെ കാര്യമായി ബാധിച്ചിരുന്നു. കഴിഞ്ഞ മുല്ലയ്ക്കൽ ചിറപ്പിന് വ്യാപാരികളുടെ പ്രതിഷേധത്തെത്തുടർന്ന്, രണ്ട് തുരുത്തുകൾപോലെ വേർപെട്ട ഇരുകരകളെയും ബന്ധിപ്പിച്ച് താത്കാലിക നടപ്പാലം ഒരുക്കിയിരുന്നു.
എന്നാൽ, ഇത്തവണത്തെ ഓണക്കാലത്ത് സമാനമായ താത്കാലിക ഗതാഗത സംവിധാനമോ, ബദൽ ക്രമീകരണങ്ങളോ ഒരുക്കുമെന്ന പ്രതീക്ഷ തങ്ങൾക്കില്ലെന്നും ഓണക്കാല കച്ചവടം 30 ശതമാനം വരെ കുറയാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറയുന്നു. കേരളത്തിലെ ആദ്യ പത്ത് പ്രധാന കച്ചവട കേന്ദ്രങ്ങളിലൊന്നായ മുല്ലയ്ക്കൽ തെരുവിൽ ഓണക്കാലത്ത് വലിയ തിരക്കും കച്ചവടവും നടക്കാറുണ്ട്.
എന്നാൽ, കഴിഞ്ഞ ഒരുവർഷം മുതൽ കച്ചവടമില്ലാതെ വലിയ പ്രതിസന്ധിയിലാണ്. സർക്കാർ മാറിയ ശേഷമാണ് നിർമാണ പ്രവർത്തനങ്ങൾ അകാരണമായി വൈകുന്നതെന്നും വ്യാപാരികൾ ആരോപിച്ചു.
അതിനിടെ സർവീസ് റോഡ് ഓടയുടെ മുകളിലൂടെ സജ്ജമാക്കിയെങ്കിലും ടാറിംഗ് നടത്താത്തതിനാൽ വീണ്ടും ചെളിക്കുണ്ടായിരിക്കുകയാണ്.
എംഎൽഎ ഇടപെടണം
ജില്ലാക്കോടതിപ്പാലത്തിന്റെ നിർമാണം തെരഞ്ഞെടുപ്പിന് ശേഷം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും ഇത് വേഗത്തിലാക്കാണമെന്നും നഗരത്തിലെ വ്യാപാരികൾ ആവശ്യപ്പെട്ടു. നിർമാണം വൈകുന്നതിനാൽ എ.ഡി. തോമസ് എംഎൽഎ അടിയന്തരമായി ഇടപെട്ട് പ്രവർത്തനം വേഗത്തിലാക്കാണം. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഇനിയും ഒരുവർഷം വേണമെന്നാണ് അധികൃതർ പറയുന്നത്. ഇത് വ്യാപാരി സമൂഹത്തെ കാര്യമായി ബാധിക്കും. അടുത്ത മുല്ലക്കൽ ചിറപ്പിന് മുമ്പായി പാലം പണി പൂർത്തിയാക്കണമെന്നതാണ്
വ്യാപാരികളുടെ ആവശ്യം. ഒരു അത്യാഹിതമുണ്ടായാൽ ഫയർഫോഴ്സ് വാഹനത്തിന് എത്താൻ കഴിയാത്ത അവസ്ഥ നിലവിലുണ്ട്. ഇത് വലിയ അപകടത്തിന് കാരണമാകും. ജില്ലാകോടതിപ്പാലം നിർമാണം കാരണം വലിയ പ്രതിസന്ധിയിലാണ് വ്യാപാരികൾ. ജോലികൾ വൈകുന്നതിൽ എംഎൽഎയുടെ കർശന ഇടപെടൽ വേണം. ചിറപ്പിന് മുമ്പ് ജോലികൾ പൂർത്തിയാക്കാനുള്ള നിർദേശം നൽകണം.
-പ്രവീൺ രാമഭദ്രൻ (ജില്ലാ പ്രസിഡന്റ്, വ്യാപാരിവ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്)
District News
പള്ളിക്കര: പാക്കം വെളുത്തോളിയിൽ പാതയോരത്തെ റവന്യു ഭൂമി കൈയേറി കെട്ടിടനിർമാണം. കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്ക് ഒത്തുചേരാനുള്ള കെട്ടിടമെന്ന പേരിലാണ് നിർമാണം നടത്തുന്നതെങ്കിലും സിപിഎമ്മിന്റെ പാർട്ടി ഓഫീസാണ് നിർമിക്കുന്നതെന്നാണ് കോൺഗ്രസ്, ബിജെപി നേതാക്കളുടെ ആരോപണം.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് ഹൊസ്ദുർഗ് താലൂക്ക് ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞദിവസം ജെസിബിയുമായി സ്ഥലം ഒഴിപ്പിക്കാനെത്തി. എന്നാൽ അഞ്ചുദിവസത്തിനകം കെട്ടിടം പൊളിച്ചുനീക്കാമെന്ന് സിപിഎമ്മിൽ നിന്നുള്ള വാർഡ് മെംബർ ബാലകൃഷ്ണൻ രേഖാമൂലം എഴുതിനൽകിയതോടെ റവന്യു സംഘം മറ്റു നടപടികൾ സ്വീകരിക്കാതെ മടങ്ങി.
ഹൊസ്ദുർഗ് അഡീഷണൽ തഹസിൽദാർ ഗിരീശൻ, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ വി.വി. ബിജു, പനയാൽ വില്ലേജ് ഓഫിസർ കെ.ഒ. സജി എന്നിവരാണ് റവന്യൂ സംഘത്തിലുണ്ടായിരുന്നത്.
കുടുംബശ്രീ അയൽക്കൂട്ടത്തിനുവേണ്ടി ഇവിടെ ഓഫീസ് നിർമിക്കാൻ റവന്യുവകുപ്പിൽ നിന്നോ മറ്റു സർക്കാർ സംവിധാനങ്ങളിൽ നിന്നോ അനുമതി തേടിയിട്ടില്ല. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ നടപടികളൊന്നും ഉണ്ടായിട്ടില്ല. പരാതി ലഭിച്ചതിനെ തുടർന്ന് റവന്യു അധികൃതർ പരിശോധനയ്ക്കെത്തുമ്പോഴേക്കും കെട്ടിടത്തിന്റെ തറയുടെയും ജനലുകൾ വരെയുള്ള ഭിത്തിയുടെയും നിർമാണം പൂർത്തിയായിരുന്നു.
ഇതിനു മുകളിലുള്ള നിർമാണത്തിനായി സിമന്റ് കട്ടകളും ഇറക്കിയിരുന്നു.
പള്ളിക്കര പഞ്ചായത്തിലെ സിപിഎം കേന്ദ്രമായ വെളുത്തോളിയിലെ കുടുംബശ്രീ ഉൾപ്പെടെയുള്ള സംവിധാനങ്ങളെല്ലാം പാർട്ടി നിയന്ത്രണത്തിലാണ്. കല്യോട്ട് ഇരട്ട കൊലപാതകം നടന്ന വേളയിൽ പ്രതികളെ ആദ്യം ഒളിപ്പിച്ചു താമസിപ്പിച്ചതും പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തിയതും ഇവിടെനിന്നായിരുന്നു.
വെളുത്തോളിയിലും സമീപപ്രദേശങ്ങളായ ചെർക്കപ്പാറ, ചെറൂട്ട, തോക്കാനംകവല എന്നിവിടങ്ങളിലും നേരത്തേ സർക്കാർ സ്ഥലങ്ങൾ കൈയേറി കുടുംബശ്രീയുടെയും മറ്റും പേരിൽ സിപിഎം ഓഫീസുകൾ നിർമിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
നേരത്തേയും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതികൾ നൽകിയിരുന്നെങ്കിലും ഇടതുഭരണകാലത്ത് റവന്യു അധികൃതർ നിശബ്ദരാക്കപ്പെടുകയായിരുന്നുവെന്ന് അവർ പറയുന്നു.
പള്ളിക്കര, പുല്ലൂർ-പെരിയ പഞ്ചായത്തുകളിൽ സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭൂമി കൈയേറ്റങ്ങൾക്കെതിരേ കർശന നടപടി ആവശ്യപ്പെട്ട് റവന്യുമന്ത്രി എ.പി. അനിൽകുമാറിനെ നേരിൽ കാണുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ പറഞ്ഞു.
District News
കൊട്ടാരക്കര: എഴുകോണ്‍ പോലീസ് സ്റ്റേഷന്റെ കെട്ടിട നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്. വിവിധകാരണങ്ങളാല്‍ ഇടക്കാലത്ത് നിര്‍മാണം നിലച്ചുപോയിരുന്നതാണ്. എന്നാലിപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവന്നിട്ടുണ്ട്. പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇവരുടെ കരാര്‍ കാലാവധി ജനുവരിയില്‍ അവസാനിക്കും. ഒക്ടോബറില്‍ നിര്‍മാണ ജോലികളെല്ലാം പൂര്‍ത്തിയാക്കി നവംബറില്‍ ഉദ്ഘാടനം നടത്താനാകുമെന്നാണ് കോര്പറേഷന് അറിയിച്ചിരിക്കുന്നത്.
എഴുകോണ്‍ അറുപറക്കോണം വെട്ടിലക്കോണത്ത് കെഐപി വകയായി ഉണ്ടായിരുന്ന ഭൂമിയില്‍നിന്ന് പോലീസ് സ്റ്റേഷനായി അനുവദിച്ച 20 സെന്റിലാണ് കെട്ടിടം നിര്‍മിക്കുന്നത്. മന്ത്രിയായിരിക്കെ കെ.എന്‍. ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 1.65 കോടി രൂപ ഉപയോഗിച്ചാണ് പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കുന്നത്. രണ്ടുനില കെട്ടിടം പൂര്‍ത്തിയായി പ്ലാസ്റ്ററിംഗും നടത്തി. ഫ്ളോറിംഗ്, വൈദ്യുതീകരണ ജോലികളാണ് ശേഷിക്കുന്നത്. സിഐയ്ക്കും എസ്ഐമാര്‍ക്കും പ്രത്യേകം മുറികളും പരാതിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള വിശ്രമമുറികള്‍, ഹാള്‍, ടോയിലറ്റ് സംവിധാനം, ശിശുസൗഹൃദ മുറി, ലോക്കപ്പ്, മറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള സൗകര്യങ്ങള്‍, വീഡിയോ കോണ്‍ഫറന്‍സ് സംവിധാനങ്ങള്‍ എന്നിവയടങ്ങുന്നതാണ് പുതിയ പോലീസ് സ്റ്റേഷന്.
എഴുകോണ്‍- കരീപ്ര റോഡരികിലായി ജീര്‍ണിച്ച വാടക കെട്ടിടത്തിലാണ് 2005 മുതല്‍ എഴുകോണ്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചുവരുന്നത്. പഴയൊരു വീട് സ്റ്റേഷന് വേണ്ടി വാടകയ്ക്ക് എടുക്കുകയായിരുന്നു. മുമ്പ് സിഐ ഓഫീസ് എഴുകോണ്‍ പഞ്ചായത്ത് കോംപ്ലക്സിലായിരുന്നു.
സിഐ എസ്എച്ച്ഒ ആയതോടെ സ്റ്റേഷനില്‍ കൂടുതല്‍ വീര്‍പ്പുമുട്ടലായി. പത്തുപേര്‍ക്ക് ഒന്നിച്ച് സ്റ്റേഷനില്‍ നില്‍ക്കാനുള്ള ഇടമില്ല. വനിതാ പോലീസുകാരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. വസ്ത്രം മാറാനോ, വിശ്രമിക്കാനോ ഇടമില്ലാത്ത ദുരിതാവസ്ഥ. തൊണ്ടി മുതലുകള്‍ സൂക്ഷിക്കാനും ഇടമില്ല. എല്ലാ ഉദ്യോഗസ്ഥരം ഹാജരുള്ള ദിവസങ്ങളില്‍ സ്റ്റേഷനില്‍ സ്ഥലം തികയാറില്ല. പലരും മുറ്റത്തും വരാന്തയിലുമൊക്കെയായി അഡ്ജസ്റ്റ് ചെയ്യേണ്ട സ്ഥിതിയാണ്. പുതിയ കെട്ടിടം വരുന്നതോടെ ഈ ദുരിതങ്ങള്‍ക്കൊക്കെ പരിഹാരമാകും.
District News
മുക്കൂട്ടുതറ: രണ്ട് വാഹനങ്ങൾ എതിരേ വന്നാൽ കാൽനട യാത്രക്കാർക്ക് ഇടം ഇല്ലാതെ അപകടത്തിലാകുന്ന മുക്കൂട്ടുതറ ടൗണിലെ ഇടുങ്ങിയ പാലത്തിൽ നടപ്പാലത്തിന് നിർമാണം തുടങ്ങി. മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച 11 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. 12 മീറ്റർ നീളത്തിൽ അഞ്ച് അടി വീതിയിലാണ് നടപ്പാലത്തിന്റെ നിർമാണം. കോൺക്രീറ്റ് തൂണുകൾ വാർത്ത് അതിൽ സ്റ്റീൽ മെറ്റീരിയൽ ഉപയോഗിച്ചുള്ള നടപ്പാലമാണ് നിർമിക്കുന്നത്.
നിലവിലുള്ള പാലം വർഷങ്ങൾക്കു മുന്‍പ് നിർമിച്ചതും വളരെ ഇടുങ്ങിയതുമാണ്. അതിനാൽ തന്നെ ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്ന അവസരങ്ങളിൽ പാലം കടക്കുന്ന കാൽനട യാത്രക്കാരുടെ ജീവന് ഭീഷണി നേരിട്ടിരുന്നു. പലപ്പോഴും അപകടങ്ങൾ സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജനപ്രതിനിധികളും വ്യാപാരികളും മറ്റും പാലം പൊളിച്ചു പുതിയ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എന്നാൽ, ഇതിനുള്ള ഫണ്ട് ലഭിക്കാൻ താമസം ആണെന്ന് മരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. തുടർന്നാണ് നടപ്പാലം നിർമിക്കുന്നതിന് തീരുമാനമായത്.
ശബരിമല സീസണിൽ എരുമേലി വഴി പമ്പയിലേക്ക് മുഴുവൻ വാഹനങ്ങളും ഈ പാലം വഴിയാണ് പോയി മടങ്ങുന്നത്. ഇതു മൂലം ശബരിമല സീസണിൽ ഈ പാലത്തിൽ യാത്ര അപകട സാധ്യതയിലാണ്. നടപ്പാലം നിർമാണം പൂർത്തിയായാൽ വാഹനങ്ങളെ ഭയക്കാതെ കാൽനട യാത്രക്കാർക്ക് പാലം കടക്കാൻ സൗകര്യമാകും. അതേസമയം വീതിയും ഉയരവുമുള്ള പുതിയ പാലം നിർമിക്കേണ്ടത് അനിവാര്യമാണെന്ന് നാട്ടുകാർ പറയുന്നു. കാലപ്പഴക്കമേറിയ ഈ പാലത്തിന്റെ തൂണുകളും സംരക്ഷണ ഭിത്തികളും ബലക്ഷയത്തിലാണ്.
District News
കല്ലടിക്കോട്: നിർമാണം ആരംഭിച്ച് കരിമ്പ 2 വില്ലേജിന്റെ നിർമാണ പ്രവർത്തനം നിലച്ചതായി പരാതി. കല്ലടിക്കോട് മാപ്പിള സ്കൂൾ കവലയ്ക്കു സമീപമാണ് നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്.
കാലപ്പഴക്കം മൂലം തകരാനും മഴവള്ളം മൂലം ചോർച്ചയുണ്ടാകാനും തുടങ്ങിയതോടെയാണ് കല്ലടിക്കോട് ടിബിയിൽ റവന്യൂവകുപ്പിന്റെ സ്ഥലത്ത് പുതിയ സ്മാർട്ട് വില്ലേജ് കെട്ടിടം നിർമിക്കാൻ തുടങ്ങിയത്.
ബ്രിട്ടീഷ്കാരുടെ കാലത്ത് നിർമിച്ച ട്രാവലേഴ്സ് ബംഗ്ളാവ് നിന്നിരുന്ന സ്ഥലത്താണ് നിർമാണം ആരംഭിച്ചത്. കെട്ടിടം പൂർണമായും പണി തീർത്തെങ്കിലും ഇനിയും പൂർത്തിയാക്കാനുണ്ട്. കുറേ നാളുകളായി നിർമാണം നിലച്ചിരിക്കുകയാണ്. മഴക്കാലമാകുന്നതോടെ വില്ലേജ് ഓഫീസ് പുതിയകെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Kerala
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ‘കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി 2020’ പ്രകാരം വരുമാനച്ചോര്‍ച്ച രൂക്ഷമായി. കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ബോര്‍ഡിന്റെ ആനുകൂല്യ വിതരണം പൂര്‍ണമായും തടസപ്പെട്ടു. 13 മാസത്തെ പെന്ഷന് കുടിശിക ഇനത്തില്‍ മാത്രം 915 കോടി രൂപയും മറ്റാനുകൂല്യ വിതരണത്തില്‍ 400 കോടി രൂപയും അടക്കം ആകെ 1,315 കോടി രൂപയുടെ കുടിശികയാണ് ബോര്‍ഡിനു മുന്നിലുള്ള വെല്ലുവിളി.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2025 മേയ് വരെയുള്ള പെന്‍ഷനും 2025 ഡിസംബര്‍ 31 വരെയുള്ള മരണാനന്തര ആനുകൂല്യവും ഇതേ കാലയളവിലുള്ള മറ്റാനുകൂല്യങ്ങളും വിതരണം ചെയ്തിരുന്നു. അതിനുശേഷമുള്ള മാസങ്ങളില്‍ ആനൂകൂല്യ വിതരണം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്.
പെന്ഷന് ഗുണഭോക്താക്കളുടെ എണ്ണവും പെന്ഷന് തുകയും വര്‍ധിച്ചുവരുന്നതിനിടെയാണ് ബോര്‍ഡിന്റെ വരുമാന സ്രോതസില്‍ ഇടിവുണ്ടായത്. 2025 നവംബര്‍ 21നു നിലവില്‍ വന്ന കേന്ദ്രത്തിന്റെ ലേബര്‍ കോഡ് അനുസരിച്ച് 50 ലക്ഷത്തിനു മുകളില്‍ നിര്‍മാണച്ചെലവു വരുന്ന വീടുകള്‍ക്കു മാത്രം നിര്‍മാണ സെസ് നല്കിയാല് മതി.
കേരളത്തിലെ നിയമപ്രകാരം (1986ലെ സെസ് നിയമവും 1998ലെ ചട്ടങ്ങളും) 10 ലക്ഷം രൂപയില്‍ കൂടുതല്‍ നിര്‍മാണ ചെലവ് വരുന്ന വീടുകള്‍ക്ക് സെസ് പിരിച്ചിരുന്നു. കുറഞ്ഞ പരിധി 50 ലക്ഷമായി ഉയര്‍ത്തിയത് വീട്ടുടമകള്‍ക്ക് ആശ്വാസമായെങ്കിലും ബോര്ഡിനുണ്ടാക്കിയതു വന്‍ വരുമാനച്ചോര്‍ച്ചയാണ്.
കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണു സെസ് ഈടാക്കുന്നത്. ബോര്‍ഡിന്റെ പ്രധാന വരുമാനമായ സെസ് തൊഴിലാളികള്‍ക്കു പെന്ഷന് നല്‍കാനാണ് വിനിയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിയമപരമായി സെസ് പരിധി വര്‍ധിപ്പിക്കാന്‍ കഴിയും. എന്നാല്‍ 50 ലക്ഷത്തില്‍ താഴെയായി കുറയ്ക്കാന്‍ കഴിയില്ല.
കേരളത്തില്‍ നിര്‍മിക്കുന്നതില്‍ വലിയൊരു പങ്ക് ഇടത്തരം വീടുകളുടെയും നിര്‍മാണച്ചെലവ് 10 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയിലാണ്. സെസ് പരിധി 50 ലക്ഷമായി ഉയര്‍ത്തിയതോടെ ഈ കെട്ടിടങ്ങളെല്ലാം സെസ് പരിധിയില്‍നിന്ന് ഒഴിവാക്കപ്പെടും.
നിലവില്‍ പ്രതിവര്‍ഷം സെസ് വരുമാനമായി 600 കോടിയോളം രൂപ ലഭിച്ചിട്ടും ബോര്‍ഡിന് കുടിശിക തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. 2025-26 വര്‍ഷത്തില്‍ 616.91 കോടി രൂപയാണ് സെസ് വരുമാനം. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള ക്ഷേമനിധിയിലെ നീക്കിയിരിപ്പ് തുക 56.90 കോടി രൂപ മാത്രമാണ്. 1315 കോടിയുടെ മൊത്തം കുടിശിക നിലനില്‍ക്കുമ്പോഴാണ് ഖജനാവിന്റെ പരിതാപകരമായ ഈ അവസ്ഥ.
District News
അടിമാലി: ദേശീയപാത 85ൽ അടിമാലി ടൗണിൽ നാലുവരിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ഡിവൈഡർ നിർമാണത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ഇന്ന് പഞ്ചായത്ത് ഓഫീസിൽ യോഗം ചേരും. അമ്പലപ്പടി വില്ലേജ് റോഡിൽനിന്ന് ഗവ. ഹൈസ്കൂൾ പരിസരം വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് ഡിവൈഡർ സ്ഥാപിക്കുന്നത്. ഇത് വാഹനങ്ങൾക്ക് യു-ടേൺ എടുക്കുന്നതിനും കാൽനട യാത്രക്കാർക്ക് പാത മുറിച്ചു കടക്കുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന വ്യാപാരികൾ അടക്കമുള്ളവരുടെ ആശങ്ക പരിഹരിക്കുന്നതിനാണ് യോഗം ചേരുന്നത്.
ദേശീയപാതയിലേക്ക് ഇരുവശത്തുനിന്നുള്ള രണ്ട് റോഡുകൾ സംഗമിക്കുന്ന കവലയാണ് കാംകോ ജംഗ്ഷൻ. ഇവിടെ യു-ടേൺ എടുക്കുന്നതിനും കാൽനട യാത്രക്കാർക്ക് പാത മുറിച്ചു കടക്കുന്നതിനുമുള്ള സൗകര്യം വേണമെന്നാണ് ആവശ്യം.
ഉച്ചകഴിഞ്ഞ് മൂന്നിന് പഞ്ചായത്ത് ഓഫീസിൽ ഡീൻ കുര്യാക്കോസ് എംപി, എഫ്. രാജ എംഎൽഎ, എൻഎച്ച്എഐ പ്രോജക്ട് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്.
District News
തൃശൂർ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ കളക്ടർക്കും ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർക്കുമാണു (പാലക്കാട്) നിർദേശം നൽകിയത്. ബുദ്ധിമുട്ട് ലഘൂകരിക്കാൻ വിവിധ അധികാരസ്ഥാനങ്ങളിൽനിന്ന് ഉത്തരവുകൾ ലഭിച്ചിട്ടും നിർമാണ കമ്പനികൾ അവ നടപ്പാക്കുന്നില്ല. പൊതുജനങ്ങളെ ബുദ്ധിമുട്ടിലേക്കു തള്ളിവിടുകയാണ്.
സർവീസ് റോഡുകളിൽ യഥാസമയം അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ യാത്ര ദുഷ്കരമാണ്. ഇതെല്ലാം എല്ലാവർക്കും അറിയാമെങ്കിലും നടപടിയെടുക്കാത്തത് നിർഭാഗ്യകരമാണെന്ന് ഉത്തരവിൽ പറഞ്ഞു.
കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനികളുടെ അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങൾ കാരണമാണ് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതതടസമുണ്ടാകാൻ കാരണമെന്നു പരാതിക്കാരനായ ഡെന്നി വെളിയത്ത് പറഞ്ഞു.
എന്നാൽ കമ്മീഷനിൽ സമർപ്പിച്ചിട്ടുള്ളതുപോലുള്ള പരാതികൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ സമർപ്പിച്ച വിശദീകരണത്തിൽ പറഞ്ഞു.
District News
ഹരിപ്പാട്: പായിപ്പാട് മുണ്ടാര്‍ ഭാഗത്ത് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം സ്വകാര്യവ്യക്തി കൈയേറി കരിങ്കല്‍ഭിത്തി കെട്ടാനുള്ള ശ്രമം അധികൃതർ ഇടപെട്ട് തടഞ്ഞു. സംഭവത്തെത്തുടർന്ന് നിർമാണപ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി. പഴയ റോഡിനും പുതിയ റോഡിനും മധ്യേയുള്ള സർക്കാർ ഭൂമിയാണ് സമീപത്തെ വസ്തു ഉടമ കൈവശപ്പെടുത്താൻ ശ്രമിച്ചത്. ഇവിടെ നിയമവിരുദ്ധമായി കരിങ്കൽഭിത്തി കെട്ടുകയായിരുന്നു.
ഭൂമി കൈയേറ്റം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത്, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കൈയേറ്റം ബോധ്യപ്പെട്ടതോടെ സമീപവാസിയായ സ്വകാര്യവ്യക്തിക്ക് നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.
Kerala
കൊച്ചി: മുളന്തുരുത്തിക്ക് സമീപം ആമ്പല്ലൂർ പഞ്ചായത്തിലെ ഞണ്ടുകാട് തുരുത്തിൽ റിസോർട്ട് നിർമാണത്തിനെത്തിയ തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മയ്യനാട് സ്വദേശി മുജീബ് (48) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം ആറിനും രാത്രി 11നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നതെന്ന് എഫ്ഐആറിൽ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മുജീബിന്റെ സഹപ്രവർത്തകരായ തിരുവനന്തപുരം സ്വദേശികളുമായ രാജു, രഞ്ജിത്ത്, സുമേഷ് എന്നിവരെ മുളന്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മുജീബിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഞണ്ടുകാട് തുരുത്തിലെ ‘ചാക്കനാട്ട് ഹൗസ്’ എന്ന പഴയ വീട് റിസോർട്ടാക്കി മാറ്റുന്ന ജോലികൾക്കായാണ് ഇവർ നാലുപേരും ഇവിടെ താമസിച്ചിരുന്നത്. സംഭവദിവസം രാത്രി മദ്യപിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.
തർക്കം മൂർച്ഛിച്ചതോടെ നിർമാണ സൈറ്റിലുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് മുജീബിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ മുജീബിനെ അവിടെത്തന്നെ ഉപേക്ഷിച്ച് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തി പോലീസിൽ വിവരമറിയിച്ചത്.
District News
പുതുക്കാട്: ദേശീയപാതയിലെ പുതുക്കാട് ജംഗ്ഷനിൽ മേൽപാലം നിർമാണം ആരംഭിച്ചു. സർവീസ് റോഡിനുള്ള ഭൂമി നിരപ്പാക്കുന്ന പ്രവർത്തനങ്ങളാണ് തുടങ്ങിയത്. ആമ്പല്ലൂരിലെ അടിപ്പാത ഏകദേശം പൂർത്തിയാവുകയും പൂർണമായും ഗതാഗതത്തിന് തുറക്കാവുന്ന നിലയാവുകയും ചെയ്തതോടെയാണ് അടുത്ത ജംഗ്ഷനായ പുതുക്കാട് മേൽപാലം പണി ആരംഭിച്ചത്.
എട്ട് സ്പാനുകളിലായി 5.5 മീറ്റർ ഉയരത്തിലുള്ള മേൽപാലമാണ് പുതുക്കാട് വരുന്നത്. കെഎസ്ആർടിസി സ്റ്റാൻഡിന്റെ വടക്കുവശം മുതൽ കുറുമാലി ക്ഷേത്രം വരെ 1.450 കിലോമീറ്റർ നീളത്തിലാണ് പാലം. പുതുക്കാട് ജംഗ്ഷനിൽ മേൽപാലം യാഥാർത്ഥ്യമാകുന്നതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങൾക്കും ശാശ്വത പരിഹാരമാകുമെന്ന് കെ.കെ. രാമചന്ദ്രൻ എംഎൽഎ പറഞ്ഞു.
പലപ്പോഴായി ഉണ്ടായ അപകടങ്ങളിൽ 50പേർ മരിക്കുകയും ആയിരത്തോളം പേർ പരിക്കേൽക്കുകയും ചെയ്ത പുതുക്കാട് ജംഗ്ഷൻ ദേശീയപാത അതോറിറ്റി ബ്ലാക്ക് സ്പോർട്ടായി പ്രഖ്യാപിച്ചിരുന്നു. പോലീസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പാലിയേക്കര മാതൃകയിൽ എട്ട് തൂണുകളുള്ള മേൽപ്പാലം ദേശീയപാത അതോറിറ്റി അംഗീകരിച്ചത്.
പുതുക്കാട് മേൽപാലം ആവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രൻ എംഎൽഎ, മുൻ എംപി ടി.എൻ. പ്രതാപൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ യോഗങ്ങൾ ചേരുകയും അടിയന്തരമായി പാലംപണി ആരംഭിക്കുന്നതിനായി എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു.തുടർച്ചയായി ഉണ്ടായ അപകടങ്ങളെ തുടർന്ന് പുതുക്കാട് മേൽപ്പാലം ജനകീയ സമിതി 100 ദിവസം സത്യഗ്രഹവും നടത്തിയിരുന്നു.
National
അയോധ്യ: രാമക്ഷേത്ര സംഭാവനക്കൊള്ളകേസിൽ അറസ്റ്റിലായ ലവ്കുശ് മിശ്രയുടെ ഭാര്യക്ക് അനധികൃത നിർമാണത്തിന്റെ പേരിൽ അയോധ്യ ഡെവലപ്മെന്റ് അഥോറിറ്റി (എഡിഎ) നോട്ടീസ് അയച്ചു.
ബൻവീർപുർ ഗ്രാമത്തിലാണ് വീടു നിർമാണം നടക്കുന്നത്. ഭൂമി വാങ്ങിയത് ലവ്കുശ് മിശ്രയുടെ ഭാര്യ സുപ്രിയ മിശ്രയുടെ പേരിലാണ്. എഡിഎയുടെ അംഗീകാരമില്ലാതെയാണ് നിർമാണം.
ബുധനാഴ്ച പോലീസ് ലവ്കുശ് മിശ്രയുടെ വീട്ടിൽ മണിക്കൂറുകളോളം പരിശോധന നടത്തിയിരുന്നു. ഇയാളുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. ലവ്കുശിന്റെ വീട്ടിൽനിന്ന് 14.25 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു.
അവിനാശ് ശുക്ല (20.39 ലക്ഷം), കരുണേഷ് പാണ്ഡെ (18.07 ലക്ഷം), അനുകല്പ് മിശ്ര (16.82 ലക്ഷം), രാമശങ്കർ മിശ്ര (7.32 ലക്ഷം), രാമശങ്കർ യാദവ് (ഒരു ലക്ഷം) എന്നിങ്ങനെയാണ് മറ്റു പ്രതികളുടെ വീടുകളിൽനിന്നു പിടിച്ചെടുത്തത്. 11 ഗ്രാം സ്വർണവും 375 ഗ്രാം വെള്ളിയും 1121 യുഎസ് ഡോളറും പോലീസ് പിടിച്ചെടുത്തു.
അയോധ്യയിലെ യോഗകേന്ദ്രത്തിൽനിന്ന് പേടിഎം ക്യു ആർ കോഡ് പതിച്ച രാമരാജ്യ കോശ് എന്ന പേരിലുള്ള ഭണ്ഡാരവും പിടിച്ചെടുത്തു. അവിനാശ് ശുക്ല കഴിഞ്ഞ പത്തു വർഷമായി ഇവിടെയായിരുന്നു താമസിച്ചിരുന്നത്.
Kerala
കോട്ടയം: നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന വിലയിരുത്തലിനെത്തുടർന്ന് കോടിമത പഴയപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം മാറ്റിവെച്ചു. നിലവിൽ നിർമാണം പുരോഗമിക്കുന്ന പുതിയ പാലത്തിന്റെ പണികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
ഇത് തുറന്നു കൊടുത്തതിനുശേഷമെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുകയുള്ളൂവെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി. പഴയപാലത്തിന്റെ അപ്രോച്ച് റോഡ് അപകടകരമായ വിധത്തിൽ ഇടിഞ്ഞുതാഴ്ന്നു കിടക്കുകയാണ്. ഇതുവഴി കടന്നുപോകുന്ന ചെറിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരന്തരം അപകടത്തിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നവീകരണപ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്ക് കോടിമത വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ച് ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാൽ കൃത്യമായ ക്രമീകരണങ്ങളില്ലാതെ പൊടുന്നനെ ഗതാഗതം നിരോധിക്കുന്നത് നഗരത്തിൽ വൻ ഗതാഗത കുരുക്കിന് കാരണമാകുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാണിക്കുകയായിരുന്നു.
ഇതേത്തുടർന്നാണ് അധികൃതർ അറ്റകുറ്റപ്പണികൾ തൽക്കാലത്തേക്ക് നീട്ടിവെക്കാൻ തീരുമാനിച്ചത്. പുതിയ പാലത്തിലൂടെയുള്ള ഗതാഗതം ആരംഭിക്കുന്നതോടെ പഴയപാലം അടച്ചിട്ടാലും നഗരത്തിൽ കുരുക്ക് ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
District News
ഉള്ളൂര്‍: മെഡിക്കല്‍കോളജ് മഞ്ചാടി വെടല നഗര്‍ ഭാഗത്തെ അശാസ്ത്രീയമായ ഓടനിര്മാണത്തെക്കുറിച്ച് വ്യാപകമായ പരാതി. മെഡിക്കല്‍ കോളജ്-മഞ്ചാടി-കിംസ് റോഡിന്റെ നിർമാണത്തിനായാണ് വെടല നഗര്‍ ഭാഗത്ത് റോഡിനുകുറുകെ ഓട നിര്‍മാണം ആരംഭിച്ചത്.
രണ്ടുഘട്ടങ്ങളിലായാണു നിർമാണം നടന്നുവരുന്നത്. ഇതിന്റെ ആദ്യഘട്ട നിര്‍മാണത്തില്‍ ഓടയ്ക്കുള്ളിലൂടെ കടന്നുപോകുന്ന മൂന്നിഞ്ച്, നാലിഞ്ച് വലുപ്പമുള്ള രണ്ട് പ്രധാന കുടിവെള്ള പൈപ്പ് ലൈനുകളും ഇതേ വലുപ്പത്തിലുള്ള ഒരു കേബിളും മാറ്റിസ്ഥാപിക്കാതെയാണ്, നിലവില്‍ അവയ്ക്ക് മുകളിലായി സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. ഇനി ഇതിനുമുകളില്‍ സിമന്റിട്ട് ടാര്‍ ചെയ്യുന്ന പണി മാത്രമാണ് അവശേഷിക്കുന്നത്. മറ്റു ഭാഗങ്ങളില്‍നിന്ന് മഞ്ചാടിറോഡിലേക്ക് വെള്ളം ഉള്‍പ്പെടെ ഒഴുകി വരുന്ന ഈ ഓടയ്ക്കുള്ളില്‍ വിലങ്ങനെ പൈപ്പുകള്‍ കിടക്കുന്നതു ഭാവിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ഒഴുകിവരുന്ന മാലിന്യങ്ങള്‍ പൈപ്പുകളില്‍ തടഞ്ഞുനിന്ന് ഓട പൂര്‍ണമായും അടഞ്ഞുപോകാന്‍ ഇതു കാരണമാകും. ശക്തമായ മഴക്കാലത്ത് അമിതമായി ഒഴുക്കുണ്ടായാൽ കുടിവെള്ള പൈപ്പുകള്‍ പൊട്ടാനും സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അതു കണ്ടെത്താനും അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനും കാലതാമസമുണ്ടായേക്കാം.
ഏറ്റവും ഗൗരവകരമായ വിഷയം ഓടയ്ക്കുള്ളില്വച്ചു പൈപ്പ് പൊട്ടിയാല്‍ മലിനജലവും മാലിന്യങ്ങളും ബാക്ടീരിയകളും കുടിവെള്ളത്തില്‍ നേരിട്ട് കലരുമെന്നതാണ്. സംസ്ഥാനത്ത് നിലവില്‍ ഷിഗല്ല, അമീബിക് മസ്തിഷ്ക ജ്വരം തുടങ്ങിയ ഗുരുതരമായ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു അവസ്ഥയുണ്ടായാല്‍ അതു പ്രദേശവാസികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
കുടിവെള്ള പൈപ്പുകള്‍ കടന്നുപോകുന്ന ഭാഗങ്ങളിലൊക്കെ ഇതു പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യും. ഇതുവലിയൊരു പൊതുജനാരോഗ്യ ദുരന്തത്തിനും വഴിവെയ്ക്കും. പണി പൂർത്തിയായി ടാര്‍ ചെയ്തുകഴിഞ്ഞാല്‍ കുടിവെള്ള പൈപ്പുകള്‍ മാറ്റുക എന്നതു കൂടുതല്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് നിലവിലെ ഓടനിര്‍മാണം നിര്‍ത്തി ശാസ്ത്രീയമായ രീതിയിൽ പുനഃരാരംഭിക്കണമെന്നാണ് ആവശ്യം.
Kerala
കോതമംഗലം: കൊച്ചി- മൂന്നാർ പാതയുടെ നവീകരണജോലികളുടെ ഭാഗമായി നേര്യമംഗലത്തെ നിലവിലുള്ള പാലത്തിനു സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ആദ്യത്തെ ബോ സ്ട്രിംഗ് സ്റ്റീൽ ആർച്ച് പാലമാണു നേര്യമംഗലത്ത് പെരിയാറിനു കുറുകേ ഒരുങ്ങുന്നത്.
ആകെയുള്ള അഞ്ച് ആർച്ചുകളിൽ മൂന്നെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. അവശേഷിക്കുന്ന രണ്ടെണ്ണത്തിന്റെ നിർമാണമാണു നിലവിൽ പുരോഗമിക്കുന്നത്. പ്രതലത്തിലെ സ്റ്റീലിനു മുകളിലെ കോൺക്രീറ്റിംഗും അപ്രോച്ച് റോഡിന് ഇരുവശവുമുള്ള ലിങ്ക് റോഡുകളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.
പഴയ ആർച്ച് പാലത്തിന്റെ മാതൃകയിലാണ് 214 മീറ്റർ നീളമുള്ള പുതിയ ബോ സ്ട്രിംഗ് സ്റ്റീൽ ആർച്ച് പാലം (വില്ലിന്റെ ഞാൺ പോലെയുള്ള ആർച്ച് പാലം ) നിർമിക്കുന്നത്.
42 മീറ്റർ നീളത്തിലുള്ള അഞ്ചു സ്പാനുകളാണ് പാലത്തിലുള്ളത്. 13 മീറ്റർ വീതിയിലാണു നിർമാണം പൂർത്തീകരിക്കുന്നത്. ഇതിൽ എട്ടു മീറ്റർ വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള വീതിയാണ്. ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കും. 90 വർഷം പഴക്കമുള്ള നിലവിലെ പാലത്തിന് നാലു മീറ്ററാണ് വീതി.
2027 മാർച്ച് വരെയാണു നിർമാണം പൂർത്തിയാക്കാൻ കരാർകമ്പനിക്കു സമയം അനുവദിച്ചിട്ടുള്ളതെങ്കിലും മൂന്നു മാസത്തിനുള്ളിൽ പാലം സഞ്ചാരത്തിനായി തുറന്നു നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റു തടസങ്ങളില്ലെങ്കിൽ ഓഗസ്റ്റിൽ പാലം തുറക്കാനാകും. അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ചിട്ടുണ്ട്.
District News
എരുമേലി: മൂലക്കയത്ത് പമ്പാനദിക്ക് കുറുകെയും വലിയതോടിന് കുറുകെ ആമക്കുന്നിലും പാലം നിർമാണം പുരോഗമിക്കുന്നു. മൂലക്കയത്ത് ചെക്ക്ഡാം ഉൾപ്പെടെ പാലത്തിന്റെ നിർമാണം പൂർത്തിയാകാൻ കാലതാമസം വരുമെന്നാണ് കണക്കുകൂട്ടൽ. പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നാലാണ് തൂണുകളുടെ നിർമാണം നടത്താൻ സാധിക്കുക.
\നിലവിൽ ചെക്ക്ഡാമിനുള്ള പണികളാണ് നടക്കുന്നത്.
കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന മൂലക്കയം പാലം യാഥാർഥ്യമാകുന്നത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകും. കിസുമം ഭാഗത്തേക്കും തുലാപ്പള്ളിയിലേക്കും റാന്നിക്കും എളുപ്പത്തിൽ സഞ്ചരിക്കാൻ പാലം ഉപകരിക്കും. നിലവിൽ നദിയുടെ അക്കരെ താണ്ടാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതിയാണ്.
എരുമേലിക്കും കൊരട്ടിക്കും ഇടയിൽ കാഞ്ഞിരപ്പള്ളി റോഡിൽനിന്നു വാഴക്കാല വാർഡിലെ ആമക്കുന്നിലേക്ക് പ്രവേശിക്കുന്നിടത്ത് വലിയ തോടിന് കുറുകെയാണ് ആമക്കുന്ന് പാലം നിർമിക്കുന്നത്. നാലര പതിറ്റാണ്ട് പഴക്കമുള്ള പഴയ പാലം പൊളിച്ചുനീക്കിയാണ് പുതിയ പാലം നിർമാണം ആരംഭിച്ചത്. തോടിന്റെ ഇരുകരകളിലും സംരക്ഷണ ഭിത്തികളുടെ നിർമാണം പൂർത്തിയായി.
ജലവിതരണ കുഴൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇരു കരകളിലും സ്പാനുകളും അബഡ്മെന്റുകളുമാണ് ഇനി നിർമിക്കേണ്ടത്. മണ്ഡലകാലത്തിന് മുമ്പ് നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
District News
മംഗലപുരം: ചിറയിൻകീഴ് - കണിയാപുരം റോഡിൽ വർഷങ്ങളായി യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിന് പരിഹാരമായി മുരുക്കുംപുഴ തോപ്പുമുക്ക് മുതൽ വരിക്കുമുക്ക് വരെയുള്ള ഭാഗത്ത് പിഡബ്ല്യുഡി ഓട നിർമാണം ആരംഭിച്ചു. മാധ്യമ വാർത്തകളെത്തുടർന്നും പ്രദേശത്തെ "ജനകീയ കൂട്ടായ്മ'യുടെയും സാമൂഹ്യ പ്രവർത്തകരുടെയും നിരന്തര ഇടപെടലിനെത്തുടർന്നുമാണ് നടപടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കരാർ നൽകിയെങ്കിലും പണി നീണ്ടുപോയിരുന്നു.
പുതിയ സർക്കാർ വന്നതോടെ നാട്ടുകാർ എംഎൽഎ രമ്യ ഹരിദാസിന് നിവേദനം നൽകി. ഇതിന്റെ ഫലമായാണ് നിർമാണ പ്രവർത്തനങ്ങൾക്ക് വേഗമേറിയത്. രമ്യ ഹരിദാസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർ മിനി ജയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ അജിത, വൈസ് പ്രസിഡന്റ് കവിത, വാർഡ് മെമ്പർ മൻസൂർ, ജനകീയ കൂട്ടായ്മ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ബാക്കി ഓടകളുടെ നിർമാണം, ദേശായി ഫ്ലാറ്റിലെ മലിനജല പ്രശ്നം, മംഗലപുരം പഴയ എൻഎച്ച് 47 ലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ, അങ്കണവാടി നിയമനങ്ങളിലെ അപാകതകൾ എന്നിവ പരിഹരിക്കണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനകീയ കൂട്ടായ്മയും എംഎൽഎയോട് ആവശ്യപ്പെട്ടു.
International
ധാക്ക: ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ധാക്കയിൽ വൻ പ്രതിഷേധം. ബംഗ്ലാദേശിൽ നിർമാണത്തിലിരുന്ന ശ്രീരാമ പ്രതിമയുടെ പണി തടസപ്പെടുത്തുകയും രാമചിത്രത്തെ അപമാനിക്കുകയും ചെയ്തതിനെതിരെയാണ് തലസ്ഥാനമായ ധാക്കയിൽ ആയിരക്കണക്കിന് ആളുകൾ ‘ജയ് ശ്രീറാം' വിളികളുമായി പന്തംകൊളുത്തി പ്രകടനം നടത്തിയത്.
ബംഗ്ലാദേശിലെ രംഗ്പൂരിന് സമീപം ഗായ്ബന്ധ ജില്ലയിലെ പലാഷ്ബാരിയിൽ നിർമിച്ചുകൊണ്ടിരുന്ന 81 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ നിർമാണം ഇസ്ലാമിസ്റ്റ് സംഘടനകളുടെ ഭീഷണിയെ തുടർന്ന് തടസപ്പെട്ടിരുന്നു. ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായി 22 കോടി ചെലവിൽ നിർമിക്കുന്ന ഈ പദ്ധതിയുടെ 80 ശതമാനം പണികളും പൂർത്തിയായതായിരുന്നു. ഇതിന് പിന്നാലെ ഈ മാസം ആദ്യം നടന്ന ഒരു പ്രതിഷേധ പ്രകടനത്തിനിടെ അക്രമികൾ ശ്രീരാമന്റെ ചിത്രത്തിന് മേൽ ചെരുപ്പ് വച്ച് അപമാനിച്ചതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണമായത്.
ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതികളെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. താലിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ നിഷ്ക്രിയത്വം പാലിക്കുകയാണെന്ന് ആരോപിച്ച ഹൈന്ദവ സംഘടനകൾ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ 72 മണിക്കൂർ സമയം നൽകിയിട്ടുണ്ട്. പ്രതിമ നിർമാണത്തിന് അനുമതി നൽകിയില്ലെങ്കിൽ ബംഗ്ലാദേശിലെ എല്ലാജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമിക്കുമെന്ന് ഹിന്ദു മഹാജോട്ട് മുന്നറിയിപ്പ് നൽകി.
District News
പോത്തൻകോട്: പോത്തൻകോട് പഞ്ചായത്തിൽ വൻകിട കെട്ടിടങ്ങളുടെ നിർമാണം സംബന്ധിച്ച ഫയൽ മുക്കിയും കാർഷിക പദ്ധതികളിൽ മതിയായ രേഖകൾ ഇല്ലാതെ ആനുകൂല്യം വിതരണം ചെയ്തും വ്യാപക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്.
ടൗൺ വാർഡിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ അനധികൃത നിർമാണം കണ്ടെത്തി ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിന്റെ പരാതി ഫയലാണ് കാണാതായത്. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് ലഭിച്ച പരാതിയിൽ ഓഡിറ്റ് സൂപ്പർവൈസർ സ്ഥലത്ത് പരിശോധന നടത്തി അനധികൃത നിർമാണം കണ്ടെത്തിയിരുന്നു. തുടർന്ന് അനധികൃത നിർമാണങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ സെക്രട്ടറിക്കു നിർദേശം നൽകുകയും ചെയ്തു. വ്യക്തമായ റിപ്പോർട്ട് ലഭിച്ചിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരേ വ്യക്തിയുടെ പേരിലുള്ള ഒന്നിലധികം കെട്ടിടങ്ങൾക്ക് വസ്തുനികുതി അനുവദിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. 660 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുകൾക്കു വസ്തുനികുതി ഇളവ് അനുവദിക്കുമ്പോൾ ഒരു വ്യക്തിയുടെ പേരിലുള്ള ഒരു വീടിന് മാത്രമാണ് ഇളവ് നൽകാൻ സാധിക്കുക. എന്നാൽ ഒന്നാം വാർഡിൽ നാലുപേരുടെ ഒന്നിലധികം കെട്ടിടങ്ങൾക്ക് ഇളവനുവദിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
നിർമാണ പ്രവൃത്തികളിൽ കാലതാമസം വരുത്തിയതിനു കരാറുകാരിൽനിന്നും നിയമാനുസൃതം ഈടാക്കേണ്ട പിഴ ഈടാക്കിയില്ലെന്നാണ് മറ്റൊരു കണ്ടെത്തൽ. കരാർ കാലാവധി നീട്ടിക്കൊണ്ടുപോകാൻ കരാറുകാർ അപേക്ഷ നൽകാതെയാണ് ഇളവ് നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. വാഴകൃഷിയ്ക്കും കിഴങ്ങുവർഗ കൃഷിക്കും ധനസഹായം നൽകുന്ന പദ്ധതിയിലും അപാകത ഉണ്ടെന്നു ഓഡിറ്റിൽ കണ്ടെത്തി. പദ്ധതി പ്രകാരം കൃഷി സ്ഥലത്തിന് ആനുപാതിക നിരക്കിലാണ് ആനുകൂല്യം നൽകേണ്ടത്.
എന്നാൽ നാലുകർഷകർക്ക് അനധികൃതമായി ആനുകൂല്യ വിതരണം നടത്തിയിട്ടുണ്ട്. തരിശുഭൂമിയിലെ ആദ്യകൃഷിക്ക് ധനസഹായം നൽകുന്നതിലും വീഴ്ചയുണ്ടായി. ആദ്യമായി കൃഷി ചെയ്യുന്നതാണെന്നു കൃഷി ഓഫീസറുടെ സാക്ഷ്യപത്രം ഇല്ലാതെയാണ് പഞ്ചായത്തിൽനിന്നു ധനസഹായം അനുവദിച്ചിരിക്കുന്നത്.
District News
മങ്കൊമ്പ്: ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ മണപ്ര-പുല്ലങ്ങടി കോതറത്തോട് പാലം പിഡബ്ല്യുഡി ഫണ്ടുപയോഗിച്ച് നിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റെജി ചെറിയാൻ എംഎൽഎ. കേരളകോൺഗ്രസ് നേതാക്കൾ നൽകിയ നിവേദനത്തിൻമേലാണ് എംഎൽഎയുടെ ഉറപ്പു ലഭിച്ചത്.
പാലം നിർമാണം തുടങ്ങുന്നതിനായി പൊതുമരാമത്ത് വകുപ്പിൽനിന്ന് ആവശ്യമായ അധികഫണ്ട് അനുവദിക്കുന്നതിന് ഇടപെടൽ നടത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ഗ്രാമപഞ്ചായത്തത്തംഗം സുജ ട്രീസാ ബേബി, സാജു കടമ്മാട് പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ ജോസ് കോയപ്പള്ളി, സണ്ണി തോമസ്, കെ. വേണുഗോപാൽ, രാജു വർഗീസ്, മാത്യു ചാക്കോ, പി.സി. ഓമനക്കുട്ടൻ, ജോസഫ് കുഞ്ഞ് എട്ടിൽ, ബെന്നിച്ചൻ കിഴക്കേത്തലക്കൽ, ചിത്രാംഗദൻ എന്നിവരാണ് നിവേദനം നൽകിയത്.
District News
ഇരിട്ടി: വന്യമൃഗ ഭീഷണി നേരിടുന്ന പഞ്ചായത്തിലെ തൂക്കുവേലി നിർമാണം ഈ മാസം 22നകം പൂർത്തിയാക്കുമെന്ന് കെൽ പ്രതിനിധി സംഘത്തിന്റെ ഉറപ്പ്. വിവിധ റീച്ചുകളിൽ ഇതിനായി കൂടുതൽ യൂണിറ്റുകളെ നിയോഗിച്ച് നിർമാണം വേഗത്തിലാക്കും മെന്നും കൊൽ പ്രതിനിധികൾ പറഞ്ഞു. കൃഷി വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളുടെ വനാതിർത്തിയിൽ പൂർത്തിയാക്കുന്ന സോളാർ തൂക്കുവേലിയുടെ അയ്യൻകുന്ന് പഞ്ചായത്തിലെ നിർമാണ പ്രവർത്തങ്ങളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അതാത് പഞ്ചായത്ത് അംഗങ്ങളുടെയും പഞ്ചായത്ത് പ്രസിഡന്റിന്റേയും നേതൃത്വത്തിൽ മോണിറ്ററിംഗ് സമിതി രൂപീകരിക്കാനും തീരുമാനമായി.
ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടായിരുന്നിട്ടും നിർമാണം വൈകിയത് കെല്ലും കരാറുകാരനും നടത്തിയ മെല്ലെപോക്ക് ആണെന്ന് പ്രദേശവാസികൾ യോഗത്തിൽ ആരോപിച്ചു. ആറളത്ത് ആനമതിൽ പൂർത്തിയാകുന്നതോടെ ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ എത്താതിരിക്കാൻ സോളാർ വേലി അടിയന്തരമായി പൂർത്തിയാക്കേ ണ്ടതുണ്ടെന്ന് കൊട്ടിയൂർ റേഞ്ചർ നിധിൻ രാജ് അറിയിച്ചു.
പദ്ധതി പൂർത്തിയാകാതിരുന്നാൽ മലയോര പഞ്ചായത്തുകൾക്ക് അത് വലിയ നഷ്ടവും ഭീഷണിയുയമായിരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. നിർമാണം പൂർത്തിയാക്കിയ റീച്ചുകളിൽ സാങ്കേതിക കാരണങ്ങളാൽ നിർമാണം നടത്താൻ കഴിയാതിരുന്ന 700 മീറ്റർ സ്ഥലത്തെ വേലി നിർമാണ് പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.
കാലാവധി ജൂൺ 30ന് തീരും
വന്യമൃഗ ഭീഷണി നേരിടുന്ന പഞ്ചായത്തുകൾക്ക് സുരക്ഷിതത്വം ഒരുക്കാനായി കൃഷി വകുപ്പ് 2.20 കോടി രൂപയാണ് നീക്കിവച്ചത്. പദ്ധതി കാലാവധി പൂർത്തിയാകാറായിട്ടും 94 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. ഈമാസം പദ്ധതി പൂർത്തിയായില്ലെങ്കിൽ 1.24കോടി ലാപ്സാകും. മൂന്നു വർഷം മുന്‍പ് നിർമാണ തുക മുഴുവൻ വനം വകുപ്പ് കൃഷി വകുപ്പിന് കൈമാറിയി രുന്നു. വനം വകുപ്പാണ് നിർമാണ പ്രവൃത്തി കെല്ലിന് കൈമാറിയത്. കെൽ പ്രവൃത്തി മറ്റ് ഉപകരാറുകാർക്ക് കൈമാറിയെങ്കിലും പ്രവൃത്തിയുടെ മെല്ലെ പോക്ക് തിരിച്ചടിയായി.
യോഗത്തിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബോബി എണ്ണച്ചേരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെയിൻസ് ടി. മാത്യു , മനോജ് എം. കണ്ടത്തിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ മേരി റെജി , ജോസ്കുഞ്ഞ് തടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ ഷിബോ അഗസ്റ്റിൻ, അനുപമ ജോസ്, ഷീൻ ജോസഫ് , ടോമി സൈമൺ, ബിന്ദു ഷാജി, കൃഷി ഡപ്യൂട്ടി ഡയറക്ടർ ബിന്ദു കെ. മാത്യു, ഇരിട്ടി സെഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ, ട്രൈബൽ ഓഫീസർ എസ്. ഷാഹിർ തുടങ്ങിയവർ പങ്കെടുത്തു.
District News
എടക്കര: കാട്ടാന ആക്രമണം തടയാൻ വഴിക്കടവ് ആനമറിയിൽ വനംവകുപ്പ് സോളാർ തൂക്കുവേലി നിർമാണം ആരംഭിച്ചു. മൂന്ന് റീച്ചുകളിലായി മൂന്ന് കിലോമീറ്റർ ദൂരമാണ് സോളാർ തൂക്കുവേലി നിർമാണം നടത്തുന്നത്. ആനമറി മുതൽ അന്പതേക്കർ വരെ അറുനൂറ് മീറ്ററും ആനമറി മുതൽ കാഞ്ഞിരേൽ നഗർ വരെ ഒരു കിലോമീറ്ററും നെല്ലിക്കുത്ത് മുതൽ തന്പാൻപൊട്ടി വരെ 1200 മീറ്ററുമാണ് സോളാർ തൂക്കുവേലി നിർമിക്കുക. ബാക്കിയുള്ള ഭാഗങ്ങളിൽ തൂക്കുവേലി പ്രവർത്തിക്കുന്നുണ്ട്.
ആനമറിയിൽ അടിക്കാടുകൾ വെട്ടിമാറ്റുന്ന പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്. തൂക്കുവേലിക്ക് ആവശ്യമായ മെറ്റീരിയലുകൾ ഇറക്കുകയും ചെയ്തു. ഇന്ന് മുതൽ കാലുകൾ കുഴിച്ചിട്ട് ലൈൻ വലിക്കൽ ആരംഭിക്കും.
കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ പുഞ്ചക്കൊല്ലി കുമാരദാസൻ, മൊളയപറന്പിൽ സൈനബ എന്നിവരുടെ വീടിന്റെ അടുക്കള ഷെഡുകൾ തകർന്നിരുന്നു. നിരവധി കർഷകരുടെ കാർഷിക വിളകളും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് വനംവകുപ്പ് തൂക്ക് വേലി നിർമാണം അടിയന്തരമായി ആരംഭിച്ചത്.
District News
ഹരിപ്പാട്: ചിങ്ങോലി പഞ്ചായത്ത് ഒന്നാം വാർഡിൽ ജനവാസമേഖലയിൽ കാർഷിക ആവശ്യത്തിനെന്ന പേരിൽ അനുമതി സമ്പാദിച്ച് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടത്തുന്ന കുഴൽക്കിണർ നിർമാണത്തിനെതിരേ നാട്ടുകാരുടെ വ്യാപക പ്രതിഷേധം. കാർത്തികപ്പള്ളി ജംഗ്ഷനു സമീപം ഭൂജല വകുപ്പിന്റെ വാഹനമുപയോഗിച്ച് 130 മീറ്ററിലധികം താഴ്ചയിലാണ് നിർമാണം ആരംഭിച്ചത്.
രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന രണ്ടു പ്രധാന സ്കൂളുകളും നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയാണിത്. ജനവാസമേഖലയിൽ ഇത്തരത്തിൽ വലിയതോതിൽ ഭൂഗർഭജലം ചൂഷണം ചെയ്യുന്നത് ഭാവിയിൽ കടുത്ത കുടിവെള്ളക്ഷാമത്തിന് കാരണമാകുമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു.
കാർഷിക ആവശ്യത്തിനായാണ് ഭൂജല വകുപ്പിൽനിന്നും നിർമാണ അനുമതി വാങ്ങിയിരിക്കുന്നത്. എന്നാൽ, നിലവിലെ കൃഷി ഓഫീസർ ചുമതലയേറ്റിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ മുൻപ് ഇതിനായി അപേക്ഷ നൽകിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.
ഈ പറമ്പിലുള്ള ചെറിയ കൃഷിയുടെ മറവിലാണോ വാണിജ്യ ആവശ്യങ്ങൾ മുന്നിൽക്കണ്ട് ഇത്തരമൊരു പെർമിറ്റ് സമ്പാദിച്ചതെന്ന കാര്യത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ സംശയിക്കുന്നു. ഒരു വാണിജ്യ ആവശ്യത്തിനായി കൃഷിഭവന്റെ പേരിൽ പെർമിറ്റ് അനുവദിക്കാൻ നിയമപരമായി കഴിയില്ലെന്നും കാർഷിക ആവശ്യത്തിനെന്ന വ്യാജേന പെർമിറ്റ് സംഘടിപ്പിച്ചത് നിയമവിരുദ്ധമാണെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
പരാതി നൽകിയിട്ടും നിർമാണം നിർത്താൻ അധികൃതർ ആവശ്യപ്പെടാത്തതിനെതുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ കഴിഞ്ഞദിവസം രാത്രിയിൽ അതിവേഗം നിർമാണം പൂർത്തീകരിക്കാനുള്ള ശ്രമം സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ ചേർന്നു തടഞ്ഞു.
തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. താഹ, പഞ്ചായത്തംഗം നിബു, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്ന് താത്കാലികമായി നിർമാണം നിർത്തിവപ്പിച്ചു.
തുടർന്ന്, പഞ്ചായത്ത് അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകണമെന്ന് ആവശ്യപ്പെട്ട് കാർത്തികപ്പള്ളി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ടി.എസ്. താഹ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നിബു, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഗോപാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.
വിവാദ നിർമാണത്തിനെതിരേ നാട്ടുകാർ ഒപ്പിട്ട മാസ് പെറ്റീഷൻ പഞ്ചായത്ത് സെക്രട്ടറി, മുഖ്യമന്ത്രി, ജലവിഭവ-കൃഷിവകുപ്പ് മന്ത്രിമാർ എന്നിവർക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും തദ്ദേശ വകുപ്പ് അഡീഷണൽ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് സംയുക്ത പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കൃത്യമായ നിയമസാധുത ബോധ്യപ്പെടുന്നത് വരെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ.
District News
കാസര്‍ഗോഡ്: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മണ്ണിടിച്ചിലും വെള്ളക്കെട്ടും പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ദേശീയ പാതയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. കാസര്‍ഗോഡ് നഗരസഭയില്‍ നുള്ളിപ്പാടിയില്‍ വാഹനങ്ങള്‍ക്ക് സര്‍വീസ് റോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കാന്‍ സംവിധാനമൊരുക്കണമെന്ന് വൈസ് ചെയര്മാന് ആവശ്യപ്പെട്ടു.
അടിയന്തരമായി പരശോധിച്ച് ഗതാഗതം സുഗമമാക്കാന്‍ അധികമായി എന്‍ട്രി പോയിന്റ് കൊടുക്കുന്നതിന് നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ ദേശീയ പാതാ അതോറിറ്റിക്ക് നിര്‍ദേശം നല്കി. മോട്ടോര്‍ വാഹന വകുപ്പും പോലീസും ദേശീയ പാത അതോറിറ്റിയും സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു.
തലപ്പാടി മുതല്‍ കാലിക്കടവ് വരെ വിവിധ പ്രദേശങ്ങളില്‍ കാലവര്‍ഷത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുന്നതിന് റാപിഡ് റെസ്പോണ്‍സ് ടീമിനെ നിര്‍മാണ കരാര്‍ കമ്പനികള്‍ നിയോഗിച്ചിട്ടുണ്ടെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ ഉമേഷ് ഗാര്‍ഹ് പറഞ്ഞു. പടന്നക്കാട് നെഹ്റു കോളജിന് മുന്നിലും ജില്ലാ ആശുപത്രിക്ക് മുന്നിലും കാല്‍നടയ്ക്കുള്ള മേല്‍പ്പാലം നിര്‍മാണം വേഗത്തിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ചട്ടഞ്ചാല്‍ മുതല്‍ ചെര്‍ക്കള വരെയുള്ള ഭാഗവും ചെറുവത്തൂര്‍ വീരമലക്കുന്നിലും മട്ടലായി കുന്നിലും മണ്ണിടിച്ചില്‍ ഭീഷണി നിലവിലുണ്ടെന്നും ദുരന്തം സംഭവിക്കാതിരിക്കാന്‍ മണ്‍സൂണിന് മുമ്പായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ആവശ്യപ്പെട്ടു.
വെള്ളക്കെട്ടിന് സാധ്യതയുള്ള മേഖലകള്‍ സംബന്ധിച്ച് വിശദമായ പഞ്ചായത്തുകളും നഗരസഭകളും സമര്‍പ്പിച്ചിരുന്നെങ്കിലും ദേശീയപാത അതോറിറ്റി ഫണ്ട് ഡെപ്പോസിറ്റ് ചെയ്യുന്നതിന് കാലതാമസം നേരിട്ടതിനാല്‍ ഈവര്‍ഷം വലിയതോതില്‍ വെള്ളക്കെട്ടിനും വീടുകളില്‍ വെള്ളം കയറുന്നതിനും സാധ്യതയുണ്ടെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ ഉമേഷ് ഗാര്‍ഹ് ദേശീയപാത നിര്‍മാണ കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ നിലവില്‍ നടന്നു വരുന്ന നിര്‍മാണ പുരോഗതി യോഗത്തില്‍ വിശദീകരിച്ചു. വീടുകളിലേക്ക് വെള്ളം കയറി മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ പ്രത്യേകം റിലീഫ് ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് തഹസില്‍ദാര്‍മാര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
ദുരന്ത സാധ്യത തടയുന്നതിന് നിര്‍മാണ പുരോഗതി സമയ ബന്ധിതമായി അവലോകനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കാസര്‍ഗോഡ് ആര്‍ഡിഒ ബിനു ജോസഫ്, കാഞ്ഞങ്ങാട് ആര്‍ഡിഒ കെ.ആര്. മനോജ് എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഓവുചാല്‍ നിര്‍മാണത്തിലെ അപാകത, മണ്ണിടിച്ചില്‍, തെരുവുവിളക്കുകള്‍ ഇല്ലാത്ത പ്രശ്നം, തോടുകള്‍ മണ്ണിട്ട് മൂടിയത് എന്നിവ സംബന്ധിച്ച് എല്‍എസ്ജിഡി, റവന്യു, പോലീസ്, ആര്‍ടിഒ, നിര്‍മാണകരാര്‍ കമ്പനി പ്രതിനിധികൾ സംയുക്ത പരിശോധന നടത്തും.
District News
ചെട്ടികാട്: റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്റർ ചെട്ടികാട്, താലൂക്ക് ആശുപത്രിയായി അപ് ഗ്രെഡ് ചെയ്യുന്നതിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടനിർമാണം പാതിവഴിയിൽ.
ആലപ്പുഴ എംഎൽഎയും മുൻ ധനമന്ത്രിയുമായിരുന്ന ഡോ.ടി.എം. തോമസ് ഐസക്കിന്റെ പ്രത്യേക താത്പര്യപ്രകാരം ഏറ്റെടുത്ത ഈ പദ്ധതി പാതിവഴിയിൽ ഇഴയുകയാണെന്ന് കോസ്റ്റൽ ഡിവോലെപ്മെന്റ് കമ്മിറ്റി സെക്രട്ടറി വി.സി. ഉർമിസ് ആരോപിച്ചു. നിർമാണോദ്ഘാടനകല്ലിടൽ ചടങ്ങ് ഓൺലൈനായി നിർവഹിച്ച ദിവസം പ്രഖ്യാപിച്ചത് നിർമാണം ഏറ്റവും വേഗം പൂർത്തീകരിക്കുമെന്നായിരുന്നു.
എന്നാൽ, നാളിതുവരെ 52 ശതമാനം മാത്രമാണ് പണി പൂർത്തീകരിക്കാൻ സാധിച്ചിട്ടുള്ളത്. ഇനിയും കടമ്പകൾ ഏറെ മറികടക്കാനുണ്ട്. കാര്യപ്രാപ്തി ഇല്ലാത്ത നിർമാണകമ്പനിയെ നിർമാണച്ചുമതല ഏൽപ്പിച്ചതോടുകൂടി പ്രവർത്തനങ്ങൾ ഒച്ചിന്റെ വേഗതയിൽ മാത്രമായി. തീരദേശ നിർമാണചട്ടപ്രകാരംമുള്ള ഭരണാഅനുമതി ലഭിക്കാനുണ്ടായ കാലതാമസവും കോടതി വ്യവഹാരവുമെല്ലാം ആശുപത്രി നിർമാണ പുരോഗതിയെ പിന്നോട്ട് വലിച്ചു.
ഇപ്പോഴും ആശുപത്രിക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ മുന്നോട്ടുള്ള വഴി സ്വകാര്യവ്യക്തി വേലികെട്ടി റോഡിൽ തടസങ്ങൾ സൃഷ്ടിച്ചിട്ടുള്ളതും ഇതിനെ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുകയുമാണ്. മേൽപറഞ്ഞ വിഷയങ്ങളിൽ ആരോഗ്യമന്ത്രിയും എംഎൽഎ എ.ഡി. തോമസും അടിയന്തരമായി ഇടപ്പെട്ട് നിർമാണ പ്രവർത്തനം ഉർജിതമാകുകയും നിലവിലെ കിടത്തി ചികിത്സാസംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും വി.സി. ഉർമിസ് പറഞ്ഞു.
District News
വെമ്പല്ലൂർ: വെമ്പല്ലൂർ മേഖലയിൽ അനധികൃത നികത്തലും കെട്ടിട നിർമാണവും.ശ്രീനാരായണപുരം പഞ്ചായത്ത് മൂന്നാംവാർഡിലെ മുള്ളൻ ബസാർ വടക്ക് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഡാറ്റാബാങ്കിൽ ഉൾപ്പെട്ട തണ്ണീർത്തടത്തിലാണ് പഞ്ചായത്ത് ഉത്തരവിനെയും പരിസരവാസികളെയും വെല്ലുവിളിച്ചു അനധികൃതമായി നികത്തി കെട്ടിടം പണിയാൻ ശ്രമിക്കുന്നത്.
മഴക്കാലത്ത് അതിരൂക്ഷമായ വെള്ളക്കെട്ടും വേനലിൽ കടുത്ത ശുദ്ധജലക്ഷാമവും നേരിടുന്ന പരിസ്ഥിതിലോല പ്രദേശമാണിത്. സംഭവത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.
നിയമലംഘനത്തിനെതിരേ ജില്ലാ കലക്ടർക്കും റവന്യു അധികൃതർക്കും പരാതിനൽകുമെന്ന് പരിസ്ഥിതി സംഘടനയായ കോച്ചാലി പെരുംതോട് സമിതി പ്രവർത്തകർ അറിയിച്ചു.
District News
കാണക്കാരി: കടപ്പൂര് ഗവ. ആയുർവേദ ഡിസ്പെൻസറി കെട്ടിട നിർമാണത്തിന് തുടക്കം. ഗ്രാമപഞ്ചായത്ത് വിഹിതം 15 ലക്ഷവും നാഷണൽ ആയുഷ് മിഷൻ വിഹിതമായി 35 ലക്ഷവും ഉൾപ്പെടെ 50 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ആർ. വിജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോൻ മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഷാമോൾ ജോബി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിൻസി ജെയ്സൺ, ടി.എസ്. ബാബു, പഞ്ചായത്തംഗങ്ങളായ ഷിനി ബിജു, എൽസമ്മ ജോൺ, ബെറ്റ്സിമോൾ ജോഷി, മരീന തമ്പി, അനിത ജയമോഹൻ, അജയൻ കാപ്പിലോരത്ത്, ബിബിൻ ഏബ്രഹാം, സോണി ജോസഫ്, റോയി ചാണകപ്പാറ, റെജി ജോസഫ്, ശ്യാമളകുമാരി, ശോഭ, പഞ്ചായത്ത് സെക്രട്ടറി സോണി സി. ഹരിബാൽ, ഡിഎംഒ ഇൻ ചാർജ് ഡോ. ഹരികുമാർ, നാഷണൽ ആയുഷ് മിഷൻ ഡിപിഎം ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. ബിനോജ് കെ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ അഴുക്കുചാലുകളുടെ നിർമാണം അപകടങ്ങൾക്കിടയാക്കുന്നതായി പരാതി.
മഴക്കാലത്ത് മഴവെള്ളം ഒഴുകിപ്പോകാനാകാതെ റോഡിലേയ്ക്കു വന്നു നിറയുന്നതുമൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടായതോടെയാണ് കല്ലടിക്കോട്, വേലിക്കാട് തുടങ്ങിയ ഭാഗങ്ങളിൽ അഴുക്കുചാലുകളുടെ നിർമാണം ആരംഭിച്ചത്.
നിർമാണ വസ്തുക്കളായ മെറ്റലും മണലും റോഡിന്റെ വശങ്ങളിലും റോഡിലേയ്ക്കിറക്കിയുമാണിട്ടിരിക്കുന്നത്. ഇതു പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു. ഈഭാഗത്ത് വാഹനങ്ങൾ വലതുവശത്തേയ്ക്കു നീങ്ങിവേണം പോകാൻ. എതിരേ വരുന്ന വാഹനങ്ങളിൽ തട്ടാനും അപകടമുണ്ടാകാനും ഇടയാകുന്നുണ്ട്.
ഈ ഭാഗത്തുകൂടെ നടന്നു പോകാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. നിർമാണ പ്രവൃത്തികൾ വേഗത്തിൽ തീർത്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
District News
ആലപ്പുഴ: കരാർ വ്യവസ്ഥയനുസരിച്ച് നിർമാണം പൂർത്തിയാക്കാൻ അനുവദിച്ച കാലാവധി പിന്നിട്ടിട്ടും ആലപ്പുഴ ബീച്ച് നവീകരണം ഇഴയുന്നു. കഴിഞ്ഞ എട്ടു മാസം കൊണ്ട് പദ്ധതിയുടെ 10 ശതമാനം നിർമാണം പോലും പൂർത്തിയായില്ല. ബീച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ തുടങ്ങിയ പദ്ധതി കൽക്കെട്ട്, കുഴിയെടുക്കൽ എന്നിവയിൽ ഒതുങ്ങിയിട്ട് മാസങ്ങളായി.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ 2.0 ൽ 93.177 കോടി രൂപ വിനിയോഗിച്ച് ചെയ്യുന്ന ആലപ്പുഴ - എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് എന്ന പദ്ധതിയിൽ ഒന്നാണ് 24.45 കോടി രൂപയുടെ ബീച്ച് നവീകരണം.
നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ലാൻഡ്സ്കേപ്, ദീപാലങ്കാരങ്ങൾ, പാർക്കിംഗ് മൈതാനം, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, പ്രദർശന വേദികൾ, കായിക വേദി കൾ, മാലിന്യ സംസ്കരണ സംവിധാനം, സിസിടിവികൾ തുടങ്ങിയവ ഉൾപ്പെട്ടതായിരുന്നു പദ്ധതി. 2025 സെപ്റ്റംബറിൽ നിർമാണം തുടങ്ങുമ്പോൾ ഡിസംബറിൽ തന്നെ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം.
ബീച്ചിന്റെ വടക്കേയറ്റത്തെ നടപ്പാത, ലാൻഡ്സ്കേപ് തുടങ്ങിയവയ്ക്കുള്ള കല്ലുകെട്ടി, പലയിടങ്ങളിലായി കുഴികളെടുത്ത് റിംഗുകൾ ഇറക്കിയിരിക്കുകയാണ് ഇപ്പോൾ. തെക്കേയറ്റം കാറ്റാടി ബീച്ചിനോട് ചേർന്നു കല്ലുകെട്ടി തിരിച്ചു. കല്ലും മെറ്റലും മണലും പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്.
തീരദേശ റോഡും ബീച്ചിലേക്ക് പ്രവേശിക്കാനുള്ള വഴികളും അടച്ച് ബൈപാസ് നിർമാണ സാമഗ്രികൾ വച്ചിരിക്കുകയാണ്. ഇതോടെ ബീച്ചിലേക്ക് വരുന്നതിനും പോകുന്നതിനും പ്രയാസം നേരിടുന്നതായി വിനോദസഞ്ചാരികളും നാട്ടുകാരും പറയുന്നു.
സമയം തെറ്റുന്ന നിർമാണം കാരണം വിജയ് ബീച്ച് പാർക്കിൽ ആളു കയറാതായിട്ട് മൂന്നു വർഷമായി. ബൈപാസ് നിർമാണവും ബീച്ച് നവീകരണ പ്രവൃത്തികളും തടസം സൃഷ്ടിച്ചതോടെ അവധിക്കാലത്ത് ഒട്ടേറെ കുട്ടികൾ വരുമായിരുന്ന പാർക്കിൽ വളരെ കുറച്ചുപേർ മാത്രമേ എത്തുന്നുള്ളൂ.
പദ്ധതി തുടങ്ങാൻ വേണ്ടി റോഡിനോട് ചേർന്നു കച്ചവടം നടത്തിയിരുന്ന 112 വ്യാപാരികളെ തീരത്തേക്കു മാറ്റിയിരുന്നു. ഇതോടെ ഇവരുടെ കച്ചവടം കുറഞ്ഞു. കടലാക്രമണമുണ്ടായാൽ ആളുകൾ ബീച്ചിലേക്ക് വരാതാകുന്നതോടെ കച്ചവടം മുടങ്ങുമെന്നും വ്യാപാരികൾ പറയുന്നു.
District News
കായംകുളം: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. ആധുനിക സൗകര്യങ്ങളോടുകൂടി 1,40,000 ചതുരശ്ര അടി വിസ്തീർണത്തിൽ അഞ്ചു നിലകളായിട്ടാണ് പുതിയ താലൂക്ക് ആശുപത്രി കെട്ടിടം സജ്ജമാവുന്നത്. കേരള ഹൗസിംഗ് ബോർഡ് കോർപറേഷൻ ആണ് പദ്ധതിയുടെ നിർമാണച്ചുമതല.
150 കിടക്കകളോടുകൂടിയ ഐപി സംവിധാനങ്ങൾ, പേ വാർഡുകൾ, മേജർ ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി സംവിധാനങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയറ്ററുകൾ, സെമിനാർ ഹാൾ, കോൺഫറൻസ് ഹാൾ, തീവ്ര പരിചരണ വിഭാഗങ്ങൾ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്്, ചുറ്റുമതിൽ, അഗ്നിരക്ഷാ ഉപകരണങ്ങൾ, സിസിടിവി യൂണിറ്റുകൾ, ലിഫ്റ്റ് സൗകര്യങ്ങൾ, ജനറേറ്ററുകൾ, വിശാലമായ പാർക്കിംഗ് ഏരിയ, ലാൻഡ്സ്കേപ്പിംഗ്, അത്യാധുനിക ആശുപത്രി ഉപകരണങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദേശീയപാതയോരത്തെയും തീരദേശത്തെയും ആശുപത്രി എന്ന നിലയിൽ മുന്തിയ പരിഗണന നൽകി ജില്ലാ ആശുപത്രിയായി താലൂക്ക് ആശുപത്രിയെ ഉയർത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പുതിയ ഡിപ്പാർട്ടുമെന്റുകൾ ആരംഭിക്കുക, കൂടുതൽ വിദഗ്ധ ഡോക്ടർമാരെയും 24 മണിക്കൂർ ഡ്യൂട്ടി ഡോക്ടർമാരെയും നിയമിക്കുക. എച്ച്എംസി വിപുലമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയരുന്നുണ്ട്.
നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന കായംകുളം താലൂക്കാശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുകയാണ്. കായംകുളം സർക്കാർ ആശുപത്രിക്ക് താലൂക്ക് ആശുപത്രിയുടെ പദവി ലഭിച്ചത് 2006 ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പന്ത്രണ്ടു വർഷം പിന്നിട്ടിട്ടും പദവിക്കൊത്ത അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടില്ലെന്ന പരാതി ശക്തമാണ്. മുമ്പ് കായംകുളം ആശുപത്രിയെ സ്പെഷാലിറ്റി ആശുപത്രിയാക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതും പ്രഖ്യാപനത്തിൽ ഒതുങ്ങി.
District News
ചെറുതോണി: ഇടുക്കി-ഉടുമ്പന്നൂര്‍ റോഡിന്റെ ഭാഗമായ മണിയാറന്‍കുടി-കൈതപ്പാറ വഴിയുള്ള റോഡ് നിര്‍മാണം വീണ്ടും പ്രതിസന്ധിയില്‍. വനംവകുപ്പ്, പൊതുമരാമത്ത്, സര്‍ക്കാര്‍ എന്നിവരുടെ ഭാഗത്തുനിന്നു തടസങ്ങളൊന്നും ഇല്ലെന്നിരിക്കേ റോഡ് നിര്‍മാണം വൈകുന്നതിനു പിന്നില്‍ കരാറുകാരന്റെ അലംഭാവമാണുള്ളതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
റോഡിന്റെ മണ്‍ജോലികള്‍ പൂര്‍ണമായെങ്കിലും കോണ്‍ക്രീറ്റ് ജോലികള്‍ ആരംഭിക്കാന്‍ കരാറുകാരന് ഇതുവരെ തയാറായിട്ടില്ല. റോഡരികില്‍ കോണ്‍ക്രീറ്റിനുള്ള സാധനസാമഗ്രികള്‍ ശേഖരിക്കാന്‍ സ്ഥലമില്ലെന്ന തൊടുന്യായം പറഞ്ഞാണ് കരാറുകാരന് നിര്‍മാണം നീട്ടിക്കൊണ്ടുപോകുന്നത്. നിര്‍മാണ സാമഗ്രികളുമായി എത്തുന്ന ടോറസ് ലോറികള്‍ തിരിക്കാനോ സൈഡ് കൊടുക്കാനോ റോഡിന് വീതിയില്ലെന്നുള്ള ന്യായവും ഇദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.
എന്നാല്‍ മണിയാറന്‍കുടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപവും കൈതപ്പാറ പള്ളി കോമ്പൗണ്ടിലും കോട്ടക്കവലയിലും കോണ്‍ക്രീറ്റിംഗ് സാമഗ്രികള്‍ ശേഖരിക്കാന്‍ മതിയായ സൗകര്യമുണ്ട്. വനത്തില്‍ റോഡരികില്‍ മെറ്റീരിയല്‍സ് ശേഖരിക്കാന്‍ സൗകര്യമനുവദിക്കാമെന്ന് ഡിഎഫ്ഒ അറിയിച്ചിരുന്നു. എന്നാല്‍ നിര്‍മാണമാരംഭിച്ച് ആറു മാസത്തിനുള്ളില്‍ റോഡ് പൂര്‍ത്തീകരിക്കണമെന്ന വ്യവസ്ഥകൂടി അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.
റോഡിന്റെ എല്ലാ ഭാഗങ്ങളിലും വീതിയില്ലെങ്കിലും പല ഭാഗത്തും ലോറികള്‍ക്ക് സൈഡ് കൊടുക്കാനുള്ള സ്ഥലമുണ്ട്. വസ്തുത ഇതായിരിക്കേ ഓരോ കാരണങ്ങള്‍ നിരത്തി നിര്‍മാണം വൈകിക്കുകയാണ്. കോണ്‍ക്രീറ്റിംഗിനായി മണ്‍ജോലികള്‍ നേരത്തേ പൂര്‍ത്തീകരിച്ചതും ഇപ്പോള്‍ വിനയായി മാറിയിട്ടുണ്ട്.
മഴക്കാലത്ത് വെള്ളമൊഴുകി റോഡ് തകരുന്നത് തടയാന്‍ നാട്ടുകാര്‍ കാനയും ഹമ്പും നിര്‍മിച്ചിരുന്നു. കരാറുകാരന് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ഓടകളെല്ലാം നിരത്തിയണ് മണ്‍പണികള്‍ പൂര്‍ത്തീകരിച്ചത്. ഇതുമൂലം മഴ ആരംഭിച്ചതോടെ റോഡിനു നടുവിലൂടെ വെള്ളംഒഴുകുകയാണ്. ഇതു റോഡ് പൂര്‍ണമായും തകരുന്നതിനിടയാക്കി. ഇതുവഴി കാല്‍നടയാത്രപോലും ദുഷ്കരമായിരിക്കുകയാണ്.
മണിയാറന്‍കുടി മുതല്‍ കൈതപ്പാറവരെ 18 കിലോമീറ്റര്‍ ദൂരമാണ് റോഡ് പൂര്‍ത്തിയാക്കാനുള്ളത്. രാഷ്ട്രീയ, ജാതി, മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും ഒത്തുചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് റോഡ് നിര്‍മാണത്തിന് അനുമതി ലഭിച്ചത്. റോഡ് പൂര്‍ത്തിയായാല്‍ ചെറുതോണിയില്‍നിന്നു 40 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തൊടുപുഴയിലെത്തിച്ചേരാനാകും.
ജില്ലാ ആസ്ഥാനമേഖലയില്നിന്നു മൂവാറ്റുപുഴ, എറണാകുളം പ്രദേശങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ എത്തിച്ചേരാനും കഴിയും. അടിയന്തര ചികിത്സ ആവശ്യമായി വരുന്ന ഹൈറേഞ്ചിലെ രോഗികള്‍ക്കും ഇത് ഏറെ ആശ്വാസമാകും. വാഴത്തോപ്പ്, മണിയാറന്‍കുടി മേഖലകളിലേക്ക് കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ പ്രദേശങ്ങളില്‍നിന്നും ജനങ്ങള്‍ കുടിയേറിയത് ഈ കാനന പാതയിലൂടെയാണ്. വര്‍ഷങ്ങളായി തുടരുന്ന ജനങ്ങളുടെ ആവശ്യത്തിന് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് പച്ചക്കൊടി ലഭിച്ചിട്ടും അതെല്ലാം നിഷ്പ്രയോജനമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
പിഎംജിഎസ്വൈ പദ്ധതിയില്‍പ്പെടുത്തി 18 കോടി രൂപയാണ് റോഡ് നിര്‍മാണത്തിന് അനുവദിച്ചിരിക്കുന്നത്. ഈ മാസം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ കരാറുകാരനെതിരേ സമരം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഇവിടത്തുകാര്‍.
District News
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ യാഗ മഹോത്സവത്തിൽ ബാവലിക്കെട്ട് ചടങ്ങ് നടത്തി. പാരന്പര്യ അവകാശികളായ കോട്ടയം മലബാർ പൊന്നന്പിലാത്ത് പാറപ്രവൻ തറവാട്ടുകാർ ബാവലിക്കെട്ടിന് തുടക്കമിട്ടു.
പാറപ്രവൻ തറവാട്ട് ട്രസ്റ്റ് പ്രസിഡന്റും കർണാടയിലെ കാബിനറ്റ് റാങ്കുള്ള മിനിമം വേജസ് ബോർഡ് ചെയർമാനുമായ ഷാഹിദ് തെക്കിലും ട്രസ്റ്റ് സെക്രട്ടറി എൻ.ആർ. മായനും കൊട്ടിയൂരിലെത്തിയാണ് ബാവലിക്കെട്ടിന് തുടക്കമിട്ടത്. വർഷങ്ങളായി മുടങ്ങിക്കിടന്ന തറവാടിന്റെ പാരന്പര്യ അവകാശം പുനസ്ഥാപിക്കണമെന്ന കുടുംബട്രസ്റ്റിന്റെ തീരുമാനപ്രകാരമാണ് തങ്ങൾ എത്തിയതെന്ന് ഇരുവരും പറഞ്ഞു.
ഇന്നലെ രാവിലെ പത്തിന് കൊട്ടിയൂർ മന്ദഞ്ചേരി ബാവലി പുഴയോരത്ത് കല്ലെടുത്ത് വച്ച് ഇവർ പ്രതീകാത്മകമായി ബാവലിക്കെട്ട് നടത്തുകയായിരുന്നു. സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ അഡ്വ. രവീന്ദ്രൻ കണ്ണോത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. ടി. എം ഷാഹിദ് തെക്കിലിനെ കൊട്ടിയൂർ ദേവസ്വം അധികൃതരും ട്രസ്റ്റി ബോർഡ് അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിൽ അന്നദാന വഴിപാട് നടത്തിയാണ് ഇവർ മടങ്ങിയത്.
District News
തളിപ്പറമ്പ്: ദേശീയപാത നിർമണവുമായി ബന്ധപ്പെട്ട് ചെളിപ്രശ്നം നേരിടുന്ന കുപ്പം സിഎച്ച് നഗർ, കുന്നിടിച്ചിൽ ഭീഷണി നേരിടുന്ന കണിക്കുന്ന് മേഖലകൾ, വെള്ളക്കെട്ട് നേരിടുന്ന അണ്ടർപാസ് എന്നിവ ടി.കെ. ഗോവിന്ദൻ എംഎൽഎ സന്ദർശിച്ചു.
ഓരോ മഴക്കാലത്തും കുപ്പം സി എച്ച് നഗർ നിവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് ഉടൻതന്നെ പരിഹാരം കാണുമെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. ടി.ജനാർദനൻ, ഇ.ടി. രാജീവൻ, പി.കെ.സരസ്വതി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, പി.വി. അബ്ദുൾ ഷുക്കൂർ, വില്ലേജ് ഓഫീസർ പി.വി. വിനോദ്, ദേശീയപാത നിർമാണ കന്പനി പ്രതിനിധി എന്നിവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.
District News
കൊട്ടാരക്കര: കൊട്ടാരക്കരയിലെ വിദ്യാഭ്യാസ ഓഫീസുകളെല്ലാം ഒരിടത്താകുന്നതിനു വേണ്ടിയുള്ള വിദ്യാഭ്യാസ സമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുന്നു. മൂന്നുനിലയിലായി ഉയരുന്ന മന്ദിരത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായി. ഉള്ളിലെ ടൈൽ വർക്ക് കഴിഞ്ഞു. ഇനി പുറംവശം സിമന്റ് പൂശാനുണ്ട്. ഇലക്ട്രിക്, പ്ലംബിംഗ് വർക്കുകൾ അവശേഷിക്കുന്നു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ച 5.7കോടി ചെലവിലാണ് 7000 ചതുരശ്ര അടി വിസ്തീർണത്തിൽ വിദ്യാഭ്യാസ സമുച്ഛയം യാഥാർഥ്യമാകുന്നത്.
ഒന്നാം നിലയിൽ സെമിനാർ ഹാൾ, ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, ഓഫീസ് റൂമുകൾ, റെക്കോഡ് റൂമുകൾ, വിവിധ സെഷൻ ഓഫീസുകൾ, ലോബി, ശുചിമുറികൾ എന്നിവയും രണ്ടാം നിലയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ വിവിധ റെക്കോഡ് റൂമുകൾ, ഡയറ്റ് പ്രിൻസിപ്പലിന്റെ ഓഫീസ്, ഡയറ്റ് ഓഫീസ്, ഭക്ഷണശാല, ശുചിമുറികൾ എന്നിവയും മൂന്നാം നിലയിൽ ലക്ചറർ ഹാൾ, ലൈബ്രറി, ലാംഗ്വേജ് ലാബ്, ലോബി, ശുചിമുറികൾ എന്നിവയുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
National
ഛത്രപതി സംഭാജിനഗർ: നാസിക് ടിസിഎസ് നിർബന്ധിത മതപരിവർത്തന, ലൈംഗിക പീഡന കേസ് പ്രതി നിദ ഖാന് ഒളിയിടമൊരുക്കിയ എഐഎംഐഎം നഗരസഭാംഗം മതിൻ പട്ടേലിന്റെ വീട്ടിലെ അനധികൃത നിർമാണം നഗരസഭാ അധികൃതർ പൊളിച്ചുനീക്കി.
മേയ് ഏഴിനാണ് നിദ ഖാൻ അറസ്റ്റിലായത്. മേയ് ഒന്‍പതിന് അനധികൃത നിർമാണം സംബന്ധിച്ച് പട്ടേലിന് ഛത്രപതി സംഭാജിനഗർ കോർപറേഷൻ നോട്ടീസ് അയച്ചു. 72 മണിക്കൂറിനകം മറുപടി നല്‍കണമെന്നായിരുന്നു നിർദേശം.
എന്നാൽ, പട്ടേൽ കോർപറേഷനു മറുപടി നല്‍കിയില്ല. തുടർന്ന് കോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇന്നലെ രാവിലെ നഗരസഭാ അധികൃതരെത്തി പട്ടേലിന്റെ വീട്ടിലെ അനധികൃത നിർമാണം പൊളിച്ചുനീക്കി.
Kerala
കോഴിക്കോട്: വിലങ്ങാട് ഉരുള്‍ ദുരിതബാധിതര്‍ക്കായി കെസിബിസി ആരംഭിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും നാളെ വൈകുന്നേരം നാലിനു മഞ്ഞക്കുന്ന് സെന്റ് അല്‍ഫോണ്‍സ പള്ളി അങ്കണത്തില്‍ നടക്കും.
ദുരിതബാധിതരായ കുടുംബങ്ങള്‍ക്കു കെസിബിസിയുടെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ 41 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനാണു തീരുമാനിച്ചത്. പിന്നീട് ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് പദ്ധതിയില്‍ 70 വീടുകള്‍ ഉള്‍പ്പെടുത്തി.
വിവിധ രൂപതകള്‍, സന്യാസസഭകള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയ 70 വീടുകളും നാളെ കുടുംബങ്ങള്‍ക്കു കൈമാറുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുനരധിവാസ പദ്ധതി നിര്‍വഹണ ചുമതല കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തെയാണു കെസിബിസി ഏല്‍പ്പിച്ചത്. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ താമരശേരി രൂപതാ ഘടകമായ സിഒഡിയാണു വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും.
പുതിയ എട്ടു വീടുകളുടെ നിര്‍മാണം, ജീവനോപാധി സാധ്യതകള്‍ വർധിപ്പിക്കല്‍, പ്രകൃതി ദുരന്തങ്ങളില്‍ കര്‍മനിരതരാകാന്‍ പ്രാപ്തരായ ടാസ്ക് ഫോഴ്സ് ടീം രൂപവത്കരണം, മാനസിക പിന്തുണക്കായുള്ള കൗണ്‍സിലേഴ്സ് ടീം ശക്തീകരണം എന്നിവയ്ക്കാണു രണ്ടാം ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. കെസിബിസി പ്രസിഡന്റ്അർച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപതാധ്യക്ഷന്‍ ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖ പ്രഭാഷണം നടത്തും.
വടകര എംപി ഷാഫി പറമ്പില്‍, നിയുക്ത നാദാപുരം എംഎല്‍എ കെ.എം. അഭിജിത്ത്, മേപ്പയൂര്‍ സലാഫിയ കോളജ് അസോസിയേഷന് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂര്‍, സിഒഡി. പ്രസിഡന്റ് മോണ്‍. ഏബ്രഹാം വയലില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെസിബിസി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗവും രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ്, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, ദേവഗിരി സെന്റ് ജോസഫ്സ് കോളജ് അഡ്മിസിസ്ട്രേറ്റര്‍ ഫാ. ബോണി അഗസ്റ്റിന് സിഎംഐ, സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസി (പ്രസിഡന്റ്- കെസിഎംഎസ്, കെസിബിസി), അപ്പസ്തോലിക് കാര്‍മല്‍ സിസ്റ്റേഴ്സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജസീന, വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, റെജി ജെ. കരോട്ട് (ഓള് കേരള ലേ അനിമേറ്റര്‍, ജീസസ് യൂത്ത്) തുടങ്ങിയവര്‍ പ്രസംഗിക്കും. പദ്ധതിക്കു പിന്തുണ നല്കിയ വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ മോണ്‍. ഏബ്രഹാം വയലില്‍, ഫാ. ജേക്കബ് മാവുങ്കല്‍, ഫാ. സായി പാറന്‍കുളങ്ങര, പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ആല്ബിന് സക്കറിയാസ് എന്നിവര്‍ പങ്കെടുത്തു.
District News
ചാരുംമൂട്: താമരക്കുളം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കാൻ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പഞ്ചായത്തിന്റെ കുഴൽക്കിണറിന്റെ നിർമാണം വൈകുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. വേനൽക്കാലത്ത് മാവേലിക്കര താലൂക്കിൽ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് താമരക്കുളം പഞ്ചായത്ത്.
താമരക്കുളം കണ്ണനാകുഴിയിലും താമരക്കുളം നാലുമുക്കിലുമാണ് രണ്ടു കുഴൽക്കിണറുകൾ സ്ഥാപിക്കാൻ തുക വകയിരുത്തിയത്. ആലപ്പുഴ ഭൂഗർഭ ജലവകുപ്പിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. 2025 ഡിസംബറിൽ കണ്ണനാകുഴി മൂന്നാംവാർഡിൽ കുഴൽക്കിണർ കുഴിക്കാനുള്ള യന്ത്രങ്ങൾ കൊണ്ടുവന്ന് കുഴൽക്കിണർ സ്ഥാപിച്ചു. എന്നാൽ, രണ്ടുമാസം കഴിഞ്ഞിട്ടും പണി തീർന്നതിന്റെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല.
രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നാലുമുക്കിൽ അനുഭവപ്പെടുന്നത്. കണ്ണനാകുഴിയിലെ കുഴൽക്കിണർ കുഴിക്കുന്നതിനു കൊണ്ടുവന്ന പ്ലാന്റ് മാസങ്ങൾ കഴിഞ്ഞിട്ടും താമരക്കുളം നാലുമുക്കിലേക്കു കൊണ്ടുവന്ന് കുഴൽക്കിണർ സ്ഥാപിക്കാൻ ഭൂഗർഭ ജല അഥോറിറ്റി തയാറാകുന്നില്ല. കടുത്ത വേനലിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ് ഭൂഗർഭ ജലഅഥോറിറ്റി. ഭൂഗർഭ ജലവകുപ്പിനു കുഴൽക്കിണർ നിർമിക്കുന്നതിനായി നാലു യന്ത്രങ്ങളാണുള്ളത്. ഇതിൽ മൂന്നെണ്ണവും പ്രവർത്തനക്ഷമല്ലെന്നാണ് ഭൂഗർഭ ജലവകുപ്പ് പറയുന്നത്.
സ്വകാര്യ കുഴൽക്കിണർ നിർമാണക്കമ്പനികളെ സഹായിക്കാനാണ് ഇതെന്നാണ് ഉയർന്നിട്ടുള്ള ആക്ഷേപം. മൂന്നു യന്ത്രങ്ങളുടെ പ്രവർത്തനത്തിനായി അറുപതു പേരാണ് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. കുഴൽക്കിണർ നിർമിക്കുന്നതിനുള്ള ലക്ഷക്കണക്കിനു രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ ഘടിപ്പിച്ചിരിക്കുന്നത് കാലഹരണപ്പെട്ട ലോറികളിലാണ്. ഈ വാഹനങ്ങൾക്കു കാലാകാലങ്ങളിൽ വാഹനവകുപ്പിന്റെയോ മലിനീകരണവകുപ്പിന്റെയോ പരിശോധനകൾ നടത്താനുള്ള നടപടി സ്വീകരിക്കാറില്ലെന്നും പറയുന്നു.
District News
ചേർത്തല: ദേശീയപാത വികസനത്തിന്റെ ഭാഗമായി നഗരത്തിൽ രൂക്ഷമാകുന്ന വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നഗരസഭയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ പ്രശ്നബാധിത മേഖലകളിൽ ദേശീയപാത അധികൃതരും നഗരസഭാ എന്ജിനിയയറിംഗ് വിഭാഗവും ചേർന്ന് സംയുക്ത പരിശോധന നടത്താൻ തീരുമാനമായി.
എക്സ്-റേ ജംഗ്ഷൻ, ദീപിക ജംഗ്ഷൻ, വല്ലയിൽ പ്രദേശം, റെയിൽവേ സ്റ്റേഷൻ പരിസരം, കാർത്യായനി റെസ്റ്റോറന്റിനു സമീപം തുടങ്ങിയ മേഖലകളില്‍ ഗുരുതരമായ വെള്ളക്കെട്ട് ഭീഷണി നേരിടുന്ന പ്രധാന കേന്ദ്രങ്ങളാണെന്ന് യോഗം വിലയിരുത്തി. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി രണ്ടിന്
നഗരസഭാധികൃതരും ദേശീയപാത അധികൃതരും ചേർന്ന് സംയുക്തമായി പ്രശ്നബാധിതമായിട്ടുള്ള സ്ഥലങ്ങള്‍ സന്ദർശിക്കാന്‍ തീരുമാനിച്ചു.
ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലൂടെ ത്വരിത നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. നഗരസഭാ ചെയർപേഴ്സൺ എസ്. സോബിൻ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ടി.കെ. സുജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ വത്സല കുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. സനീഷ്, ടോമി ഏബ്രഹാം, കൗൺസിലർമാരായ കെ.സി. ആന്റണി, അഖിൽ, കെ.എസ്. സലിം, ആർ. അർച്ചന, ടെസി ബോണി, റസിയ എന്നിവരും ദേശീയപാത അധികൃതരെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എന്‍ജിനിയർ രാംകുമാർ, ദേശീയപാതാ കരാർ കമ്പനി പ്രതിനിധി സന്തോഷ് എന്നിവരും, റെയിൽവേയെ പ്രതിനിധീകരിച്ച് സ്റ്റേഷൻ മാസ്റ്റർ രേഷ്മോൻ, ഹൈവേ ആക്ഷൻ കമ്മറ്റി ഭാരവാഹികളായ ഷമ്മി ജോസഫ് കോയിക്കര, എസ്. ശിവൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.
District News
കായംകുളം: കായംകുളം - കാർത്തികപ്പള്ളി റോഡിൽനിന്നു തീരദേശത്തേക്കുള്ള പ്രധാന പാതകളിലൊന്നായ മുതുകുളം ഉമ്മർമുക്ക്- ചക്കിലിക്കടവ് റോഡിന്റെ നിർമാണപ്രവൃത്തികൾ ഇഴയുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. പുനർനിർമാണത്തിനായി റോഡ്കുത്തിയിളക്കിയിട്ട് അഞ്ചുമാസത്തോളമായി. അന്നുമുതൽ നാട്ടുകാർ കടുത്ത യാത്രാദുരിതം അനുഭവിക്കുകയാണ്. റോഡിലൂടെ ഇപ്പോൾ കാൽനടപോലും പറ്റാത്ത അവസ്ഥയായി.
കരിങ്കൽച്ചീളുകൾ ഇരുചക്ര വാഹനങ്ങളുടെ ടയറുകളിലേക്കു തുളച്ചുകയറുന്നത് മൂലം വാഹനങ്ങൾ തകരാറിലാകുന്നതും പതിവായി. കൂടാതെ കല്ലുകളിൽക്കയറി നിയന്ത്രണം വിടുന്ന ഇരുചക്രവാഹനങ്ങളിൽ നിന്നു വീണ് യാത്രക്കാർക്കു പരിക്കേൽക്കുന്നതും വർധിച്ചു . റോഡിന്റെ മോശം അവസ്ഥകാരണം ഓട്ടോറിക്ഷക്കാർപോലും ഈ വഴി വരാൻമടിക്കുകയാണ് .
രോഗികളെ ആശുപത്രിയിലെത്തിക്കുന്നതുപോലും ഇപ്പോൾ നാട്ടുകാർക്ക് വെല്ലുവിളിയാണ്. റോഡിലെ കടുത്ത പൊടിശല്യവും നാട്ടുകാരെ ദുരിതത്തിലാക്കുന്നു . വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന പൊടിപടലം സമീപവാസികൾക്ക് വലിയ ആരോഗ്യപ്രശ്നങ്ങളാണുണ്ടാക്കുന്നത്. നൂറുകണക്കിനു പേർ സഞ്ചരിക്കാൻ ആശ്രയിക്കുന്ന റോഡാണിത് . ഫിഷറീസ് വകുപ്പ് തീരദേശറോഡുകളുടെ നിലവാരമുയർത്തുന്ന നോൺ പ്ലാൻ പദ്ധതിയിലെ ഒരുകോടി രൂപ മുടക്കിയാണ് റോഡ് പുനർനിർമിക്കുന്നത്. റോഡ് നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
National
ലക്നോ: ഉത്തർപ്രദേശിലെ അടിസ്ഥാനസൗകര്യവികസനത്തിൽ നിർണായകമാകുന്ന ഗംഗ എക്സ്പ്രസ് വേയുടെ നിർമാണോദ്ഘാടനം അടുത്ത ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.
37,000 കോടിരൂപയാണു പദ്ധതിക്കു വകയിരുത്തിയിരിക്കുന്നത്. ത്വരിതപുരോഗതിക്ക് നാലു ഭാഗങ്ങളായി നിർമാണം വിഭജിച്ചിരിക്കുകയാണ്.മൊത്തം 594 കിലോമീറ്റർ ദൈർഘ്യത്തിലാണ് എക്സ്പ്രസ് വേ. 9,000 കോടി മുടക്കി ആദ്യഘട്ടത്തിൽ 29.70 കിലോമീറ്റർ ഭാഗത്തെ പണി പൂർത്തിയാക്കും.
രണ്ടാംപാക്കേജിൽ 151.70 കിലോമീറ്ററും മൂന്നാംപാക്കേജിൽ 155.70 കിലോമീറ്ററും ഉണ്ടാകും. 9,000 കോടിരൂപയാണു രണ്ട് ഘട്ടങ്ങളിലും പ്രതീക്ഷിക്കുന്ന ചെലവ്. നാലാമത്തത് 156.847 കിലോമീറ്റർ ദുരത്തിലാണ്. 9,500 കോടിരൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
Kerala
കൊല്ലം: കല്ലുവാതുക്കലിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികൻ മരിച്ച നിലയിൽ. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടിൽ രവീന്ദ്രൻ (65) ആണ് മരിച്ചത്. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ആളാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതാണ് പതിവ്.
രക്തം വാർന്ന നിലയിൽ ആയിരുന്നു മൃതദേഹം. അതേസമയം, മരണം വീഴ്ച മൂലമാണോ ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
District News
പുല്ലൂര്‍: അരിക് ഇടിഞ്ഞ് സംരക്ഷണഭിത്തിയടക്കം തള്ളിപ്പോയി നാലുവര്‍ഷമായി കാടുകയറിക്കിടന്ന മുടിച്ചിറ നവീകരണം എങ്ങു മെത്തിയിട്ടില്ല. തകര്‍ന്നുവീണ സംരക്ഷണഭിത്തി പഴയ കരാറുകാരന് പൊളിച്ചുനീക്കാത്തതാണു പ്രധാനകാരണം. പൊളിച്ചുമാറ്റി സ്ഥലം വൃത്തിയാക്കിയാല്‍ അടുത്ത ദിവസംതന്നെ പണി ആരംഭിക്കുമെന്ന് പണി പുതിയതായി ഏറ്റെടുത്തിരിക്കുന്ന കരാറുകാരന് അറിയിച്ചിരുന്നു വെങ്കിലും ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടി ആയിട്ടില്ല.
മന്ത്രി ആര്. ബിന്ദുവിന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ പുതിയ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി കാടുകയറിക്കിടന്നിരുന്ന മുടിച്ചിറ പുല്ലുവെട്ടി നീക്കി വൃത്തി യാക്കിയിരുന്നു. മുരിയാട് പഞ്ചായത്തിലെ 12,13,14 വാര്‍ഡുകളിലെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിന് പരിഹാരമായിട്ടാണ് 2021 ല്‍ മുടിച്ചിറ നവീകരണം ആരംഭിച്ചത്.
ചണ്ടിയും കാടും മാറ്റി ചിറയ്ക്കകത്തെ ചെളി കോരിയെടുത്ത് ആഴംകൂട്ടി ജലം സംഭരിക്കുന്നതിനാണു പദ്ധതി വിഭാ വനം ചെയ്തത്. മുന്‍ എംഎല്‍എ കെ.യു. അരുണന്റെ പ്രാദേശിക വിക സനഫണ്ടില്നിന്നുള്ള 35 ലക്ഷവും ജലസേചന വകുപ്പിന്റെ നഗരസഞ്ച യിക പദ്ധതിപ്രകാരമുള്ള 39 ലക്ഷവും ഉപയോഗിച്ചാണു നവീകരണം ആരംഭിച്ചത്.
ഇതിനിടയില്‍ 2022 മേയ് മാസത്തിലുണ്ടായ കനത്ത മഴയിലാണ് ചിറയുടെ പ്രധാന ഭാഗം കോണ്‍ക്രീറ്റ് സംരക്ഷണഭിത്തിയടക്കം മണ്ണിടി ഞ്ഞു തകര്‍ന്നുവീണത്. മുള ഉപയോഗിച്ച് താത്കാലികമായി കെട്ടി യെങ്കിലും ശാശ്വത പരിഹാരമായില്ല. പിന്നീട് കോണ്‍ക്രീറ്റ് മതിലും തൂണുകളുമെല്ലാം കാടുകയറി മൂടിപ്പോയി. തകര്‍ന്നുവീണ സംരക്ഷണ ഭിത്തി മുന്‍ കരാറുകാരന് എത്രയുംവേഗം പൊളിച്ചുനീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Kerala
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ നിര്‍മാണം സര്‍ക്കാര്‍ വിചാരിച്ചതുപോലെ നീങ്ങുന്നില്ല. ടൗണ്‍ഷിപ്പില്‍ 410 വീടുകളുടെയും പ്രവൃത്തി ഏപ്രില്‍ 30 നകം പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ജൂണില്‍ പോലും നിര്‍മാണം പൂര്‍ത്തിയാകാത്ത സ്ഥിതിയാണുള്ളത്.
ടൗണ്‍ഷിപ്പില്‍ ഭവന നിര്‍മാണവും മറ്റു പ്രവൃത്തികളും നടത്താന്‍ ഏതാനും തൊഴിലാളികള്‍ മാത്രമാണ് നിലവിലുള്ളത്. ടൗണ്‍ഷിപ്പില്‍ ഉണ്ടായിരുന്നതില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അവരവരുടെ നാടുകളിലാണ്. പശ്ചിമബംഗാളിലുള്ളതടക്കം തൊഴിലാളികള്‍ തിരിച്ചെത്തുന്നമുറയ്ക്കേ പ്രവൃത്തികള്‍ക്ക് വേഗമാകൂ.
അടുത്ത മഴക്കാലത്തിന് മുമ്പ് ടൗണ്‍ഷിപ്പില്‍ താമസമാക്കാന്‍ കഴിയില്ലെന്നു കരുതുന്ന ദുരന്തബാധിതര്‍ നിരവധിയാണ്. 178 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചിരുന്നു. ഇത്രയും വീടുകളുടെ ഉടമാവകാശ രേഖ വിതരണവും നടത്തി. എന്നാല്‍ നാമമാത്ര വീടുകളില്‍ പോലും ദുരന്തബാധിതര്‍ക്ക് താമസമാക്കാനായില്ല.
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, സെപ്റ്റിക് ടാങ്കുകള്‍ എന്നിവയുടെ പ്രവൃത്തി പൂര്‍ത്തിയാകാത്തതും വെള്ളം, വൈദ്യുതി സൗകര്യങ്ങളാകാത്തതുമാണ് വീടുകളില്‍ വാസത്തിന് തടസമായത്. 40 വീടുകള്‍ വാസയോഗ്യമായതായാണ് ജില്ലാ ഭരണകൂടം ഇപ്പോള്‍ പറയുന്നത്. ആദ്യഘട്ടം ഉദ്ഘാടനം നടന്ന് ഒന്നരമാസമായിട്ടും വീടുകളില്‍ താമസിക്കാന്‍ കഴിയാത്തത് ദുരന്തബാധിതരില്‍ അലോസരം സൃഷ്ടിക്കുന്നുണ്ട്.
കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയിലാണ് ടൗണ്‍ഷിപ് നിര്‍മാണം. 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് 2025 ഏപ്രില്‍ 11നാണ് സര്‍ക്കാര്‍ 64.4075 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തത്. ടൗണ്‍ഷിപ്പില്‍ ഓരോ കുടുംബത്തിനും ഏഴ് സെന്റ് സ്ഥലവും വീടുമാണ് നല്‍കുന്നത്.
പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍, ലബോറട്ടറി, ഫാര്‍മസി, പാര്‍ക്കിംഗ് ഏരിയ, കളിസ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്, ഓപ്പണ്‍ എയര്‍ തിയറ്റര്‍, മെമ്മോറിയല്‍ തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
ടൗണ്‍ഷിപ്പില്‍ അഞ്ച് സോണുകളിലാണ് ഭവനങ്ങള്‍ നിര്‍മിക്കുന്നത്. 2025 മാര്‍ച്ച് 27നായിരുന്നു വീടുകളുടെ ശിലാസ്ഥാപനം. സോണ്‍ ഒന്നിലെ 140 വീടുകളില്‍ 107 ഉം സോണ്‍ മൂന്നിലെ 51 വീടുകളില്‍ 28 ഉം സോണ്‍ നാലിലെ 51 വീടുകളില്‍ 43 ഉം വീടുകള്‍ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ടം ഉദ്ഘാടനം നടത്തിയത്.
പുനരധിവാസത്തിന് യോഗ്യരെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതില്‍ 104 കുടുംബങ്ങള്‍ ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്നു തീരുമാനിച്ചിരുന്നു. ഈ കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്കി.
2024 ജൂലൈ 30ന് രാത്രിയായിരുന്നു പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെയാണ് ഉരുള്‍പൊട്ടല്‍ പ്രധാനമായും ബാധിച്ചത്. 298 പേര് ദുരന്തത്തില്‍ മരിച്ചു. 32 പേരെ കാണാതായി.
അടയാളം അവശേഷിപ്പിക്കാതെ 59 വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. 37 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുഞ്ചരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസം നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ജില്ലയ്ക്ക് അകത്തുംപുറത്തും പ്രചാരണവിഷയമാക്കിയിരുന്നു.
Kerala
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ വിശപ്പുരഹിത പദ്ധതിയായ ഇന്ദിര കാന്റീനിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍. ടെന്‍ഡറോ ക്വട്ടേഷനോ ഇല്ലാതെയാണ് ഇന്ദിര കാന്റീനിന്റെ നിര്‍മാണം എന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്കി.
ഇന്ദിര കാന്റീനിനായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പദ്ധതിക്കായി സ്വകാര്യ സ്ഥാപനത്തിന്റെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്ത രീതിയിലും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ക്രമക്കേട് ആരോപിച്ചു. ഇന്ദിര കാന്റീനില്‍ നിന്നുള്ള വരുമാനം എങ്ങോട്ടാണ് പോകുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് ഭരണത്തില്‍ വന്നതോടെ പ്രഖ്യാപിച്ച 50 ഇന കര്മപരിപാടികളില് ആദ്യം പൂര്‍ത്തിയാക്കിയ പദ്ധതിയാണ് ഇന്ദിര കാന്റീൻ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കാന്റീന് പ്രവര്‍ത്തനം ആരംഭിച്ചു. യുഡിഎഫിന്റെ പ്രകടന പത്രികയില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇന്ദിര കാന്റീനുകള്‍ തുറക്കുമെന്നും ഉള്‍പ്പെടുത്തിയിരുന്നു.
വി.ഡി. സതീശന്, ഹൈബി ഈഡന് എംപി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ ഇവിടെയെത്തി ഭക്ഷണം കഴിക്കുകയും പുകഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സമൃദ്ധി കിച്ചനെ തകര്‍ക്കാനായാണ് ഇന്ദിര കാന്റീന് കൊണ്ടുവന്നത് എന്നാണ് ഇടതുപക്ഷത്തിന്റെ വിമര്‍ശനം.
നിലവില്‍ സമൃദ്ധിയില്‍ നിന്നുള്ള ഭക്ഷണമാണ് ഇന്ദിര കാന്റീനില്‍ വിളമ്പുന്നത്. 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം എന്ന ആശയത്തോടെ ആരംഭിച്ച ഇന്ദിര കാന്റീനില്‍ 10 രൂപയ്ക്ക് പ്രഭാത ഭക്ഷണവും അത്താഴവും ലഭിക്കും. അതിനാല്‍ ഇന്ദിര കാന്റീന് വളരെ പെട്ടെന്ന് തന്നെ ക്ലിക്ക് ആയിരുന്നു.
District News
പത്തനംതിട്ട: ജില്ലയുടെ ഹൃദയഭാഗത്തുകൂടിയുള്ള തിരുവല്ല - കുന്പഴ റോഡിന്റെ നവീകരണ ജോലികൾ പാതിവഴിയിൽ നിലച്ചു. ബിഎം ബിസി നിലവാരത്തിൽ ജില്ലയൊട്ടാകെ റോഡുകൾ നവീകരിച്ചതായി അവകാശവാദങ്ങൾ നിലനിൽക്കവേയാണ് സംസ്ഥാന പാത എട്ടിനോടുള്ള അവഗണന.
ബിഎം ബിസി ടാറിംഗ് ആദ്യഘട്ടത്തിൽ നടത്തിയ റോഡുകളിലൊന്നാണിത്. പത്തു വർഷം മുന്‍പാണ് റോഡ് അവസാനം മെച്ചപ്പെടുത്തിയത്. യുഡിഎഫ് സർക്കാരിന്റെ അവസാനകാലഘട്ടത്തിൽ റോഡ് നിർമാണത്തിന് അനുമതി നൽകി പണികൾ പൂർത്തീകരിച്ച് പിന്നീടു വന്ന എൽഡിഎഫ് സർക്കാർ ഉദ്ഘാടനം ചെയ്തു.
അഞ്ചുവർഷത്തെ കരാറിലായിരുന്നു നിർമാണം. ഇതു കഴിഞ്ഞശേഷം അറ്റകുറ്റപ്പണികൾ ഇല്ലാതായതോടെ റോഡ് തകർന്നു തുടങ്ങി. ദീർഘദൂര ബസുകളടക്കം കെഎസ്ആർടിസിയുടെ അന്‍പതിലധികം ഷെഡ്യൂളുകൾ ദിവസവും കടന്നു പോകുന്ന പാതയാണിത്.
ഇതുകൂടാടെ സ്വകാര്യബസുകളും ലോഡ് വാഹനങ്ങളും ടികെ റോഡിൽ ഇടതടവില്ലാതെ പായുന്നു. പല പ്രധാന പാതകളും വിവിധയിടങ്ങളിലായി ടികെ റോഡുമായി സന്ധിക്കുന്നതോടെ തിരക്ക് വർധിക്കും. തിരക്കേറിയ പാതയിൽ തിരുവല്ല മുതൽ പത്തനംതിട്ട വരെ നിരവധി പ്രധാന ജംഗ്ഷനുകളാണുള്ളത്. കൂടാതെ റാന്നി, ചെങ്ങന്നൂർ, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള റോഡുകൾ പലയിടങ്ങളിലായി ടികെ റോഡുമായി സന്ധിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും എംസി റോഡുമായി ബന്ധപ്പെട്ട യാത്രകൾക്ക് പ്രധാനമായും ആശ്രയിക്കുന്നത് ടികെ റോഡിനെയാണ്.
എംസി റോഡിൽ നിന്നു പുനലൂർ - മൂവാറ്റുപുഴ മലയോര സംസ്ഥാന പാതയെ ബന്ധപ്പെടുത്തുന്നതും ടികെ റോഡാണ്. നെടുന്പാശേരി വിമാനത്താവളം, ചെങ്ങന്നൂർ, തിരുവല്ല റെയിൽവേ സ്റ്റേഷൻ യാത്രക്കാരും ഈ റോഡാണ് ഉപയോഗിക്കുന്നത്. റോഡിന്റെ തകർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ കഴിഞ്ഞ വർഷം ഏതാനും ഭാഗങ്ങളിൽ പൂർത്തീകരിച്ചിരുന്നു. വീതി കുറഞ്ഞതും കാലപ്പഴക്കം ചെന്നതുമായ കലുങ്കുകൾ നവീകരിച്ചു. ഇരവിപേരൂർ മുതൽ തിരുവല്ല വരെയും തെക്കേമല - ഇലന്തൂർ ഭാഗവും റീ ടാർ ചെയ്തു. 16 കിലോമീറ്ററാണ് മൊത്തം റീ ടാർ ചെയ്തത്.
അപകട സാധ്യത ഏറെയുള്ള ഭാഗങ്ങളിലാണ് റോഡ് തകർച്ച പൂർണമായിരിക്കുന്നത്. ഈ ഭാഗത്ത് അടിയന്തര അറ്റകുറ്റപ്പണികളും ആവശ്യമാണ്.2015ലാണ് തിരുവല്ല - കുമ്പഴ 33 കിലോമീറ്റർ പാതയുടെ നിർമാണം ആരംഭിച്ചത്. അതേവരെ നിലനിന്ന അലെയ്ൻമെന്റിൽ നേരിയ മാറ്റങ്ങൾ വരുത്തിയ ശേഷമാണ് പഴയ റോഡ് പൊളിച്ച് ആധുനിക രീതിയിൽ പുതിയ പാത നിർമിച്ചത്.
നിർമാണം ഇഴഞ്ഞുനീങ്ങിയതിനാൽ 2016 ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു ദിവസങ്ങൾക്കു മുമ്പുമാത്രമാണ് പൂർത്തീകരിച്ചത്. പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ കൊട്ടി ഘോഷിച്ച് ഉദ്ഘാടനം ചെയ്തു. പ്രതികൂല കാലാവസ്ഥയും രണ്ട് വെള്ളപ്പൊക്കവും അതിജീവിച്ചാണ് ഒന്‍പതു വർഷം പാത നിലനിന്നത്.
ഭാഗിക നിർമാണങ്ങൾ
ടികെ റോഡുമായി ബന്ധപ്പെട്ട് ഇടയ്ക്കു നടത്തിയ ചില നിർമാണങ്ങൾ തകർച്ച രൂക്ഷമാക്കി. പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട കുഴി അടയ്ക്കൽ, ഓടകൾ അടഞ്ഞത്, സമീപന റോഡുകളിൽ നിന്നുള്ള വെള്ളം ഒഴുക്ക്, കലുങ്ക് നിർമാണങ്ങളിലെ അശാസ്ത്രീയത ഇവയാണ് സംസ്ഥാന പാതയുടെ തകർച്ച വേഗത്തിലാക്കിയത്.
ഇരുചക്രവാഹന യാത്രക്കാർ പൊളിഞ്ഞ ഭാഗം ഒഴിവാക്കാൻ ശ്രമിച്ചാൽ പിന്നാലെ വരുന്ന വാഹനങ്ങൾ തട്ടി അപകടത്തിൽപെടാം. വാര്യാപുരം വളവ് നേരേയാക്കാൻ പദ്ധതികൾ ഏറെയുണ്ടായെങ്കിലും നടപ്പായില്ല. വളവുകഴിഞ്ഞെത്തുന്ന ഭാഗത്തെ ഇറക്കവും അപകട മേഖലയായി മാറിയിരിക്കുകയാണ്. പുല്ലാട്, ഇരവിപേരൂർ, മഞ്ഞാടി തുടങ്ങിയ സ്ഥലങ്ങളിൽ സമീപകാലത്തു നടന്ന കലുങ്ക് നിർമിച്ച ഭാഗങ്ങളിൽ ടാറിംഗ് ശരിയായ രീതിയിൽ നടന്നിട്ടില്ല. ഇവിടങ്ങളിൽ വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.
ഇരവിപേരൂർ - തിരുവല്ല നാലുവരിപ്പാത
ടികെ റോഡിൽ ഇരവിപേരൂർ മുതൽ തിരുവല്ല വരെയുള്ള ഭാഗം നാലുവരിപ്പാതയാക്കണമെന്ന നിർദേശം നേരത്തേ ഉയർന്നതാണ്. റോഡിനോടു ചേർന്ന് പലയിടങ്ങളിലും സ്ഥലം വേണ്ടുവോളമുണ്ട്. ഇരവിപേരൂർ ജംഗ്ഷൻ മുതൽ നെല്ലാട് വരെയുള്ള ഭാഗത്ത് റോഡുവക സ്ഥലങ്ങൾ പലയിടത്തും കൈയേറിയിരിക്കുകയാണ്. അനധികൃത കൈയേറ്റം ഒഴിപ്പിച്ച് റോഡിനു വീതി കൂട്ടി എടുക്കാനാകും.
തോട്ടഭാഗം മുതൽ കറ്റോട് പാലംവരെയും റോഡിന്റെ ഒരുവശത്ത് സർക്കാർ വക ഭൂമി വേണ്ടുവോളമുണ്ട്. മുന്‍പ് റോഡ് ആവശ്യത്തിനായി ഏറ്റെടുത്തതോടെ നീരൊഴുക്ക് നിലച്ച നീർച്ചാലുകളുമൊക്കെയായി സ്ഥലം വെറുതെകിടക്കുകയാണ്. ഉപേക്ഷിക്കപ്പെട്ടു പോയ ഈ സ്ഥലങ്ങൾ പലയിടത്തും അനധികൃതമായി കൈയേറുകയും ചെയ്തു.
ടികെ റോഡിൽ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത് ഇരവിപേരൂർ - തിരുവല്ല ഭാഗമാണ്. മിക്ക സമയങ്ങളിലും ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷവുമാണ്. ടികെ റോഡിലേക്ക് റാന്നി റോഡിലെ വാഹനങ്ങൾ കൂടി വന്നു ചേരുന്ന ഭാഗമാണിത്. നെല്ലാട്ട് കല്ലിശേരി റോഡും വള്ളംകുളത്ത് നന്നൂർ റോഡും തോട്ടഭാഗമെത്തുന്പോൾ കവിയൂർ, മല്ലപ്പള്ളി റോഡും സന്ധിക്കുന്പോഴേക്കും തിരക്ക് വർധിക്കും. ആംബുലൻസുകൾ അടക്കം ഈ ഭാഗത്ത് കുരുങ്ങി ക്കിടക്കേണ്ടിവരുന്നത് പതിവുകാഴ്ചയാണ്. ട്രെയിൻ യാത്രക്കാരും മറ്റ് അത്യാവശ്യ യാത്രകൾക്കും പോകേണ്ടവരും ഏറെ ബുദ്ധിമുട്ടുന്നതും ഈ ഭാഗത്താണ്.
Kerala
പരവൂര്‍: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേഗക്കുതിപ്പിന് വഴിതുറക്കുന്നു. വന്ദേ ഭാരത് എക്സ്പ്രസിന്റെ വന്‍ വിജയത്തിന് പിന്നാലെ, മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള രണ്ട് പുതിയ ട്രെയിന്‍സെറ്റുകള്‍ നിര്‍മിക്കാന്‍ റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്കി. സെമി ഹൈസ്പീഡ് ട്രെയിന്‍ രംഗത്ത് ആഗോള നിലവാരത്തിലേക്ക് ഇന്ത്യയെ എത്തിക്കുന്നതാണ് പുതിയ പദ്ധതി.
നിലവില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ആണ് രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിന്‍. എന്നാല്‍ പുതിയ ട്രെയിനുകള്‍ ഈ പരിധി 220 കിലോമീറ്ററായി ഉയര്‍ത്തും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 200 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഇവയുടെ സാധാരണ സര്‍വീസ്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) വഴിയാണ് ട്രെയിനുകള്‍ യാഥാര്‍ഥ്യമാകുന്നത്.
അതിവേഗ ട്രെയിനുകള്‍ രൂപകല്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനുമുള്ള കരാര്‍ പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിന് നല്കി. ഓരോ ട്രെയിനിലും 16 കോച്ചുകള്‍ വീതമുണ്ടാകും. ഒരു കോച്ചിന് 27.86 കോടി എന്ന കണക്കില്‍ 866.87 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. സ്റ്റീല്‍ ബോഡിയുള്ള കോച്ചുകള്‍, പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ചെയര്‍ കാര്‍ സംവിധാനം, അത്യാധുനിക സീറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ ട്രെയിനുകളുടെ പ്രത്യേകതയാണ്.
യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം സമയം ലാഭിക്കാനും പുതിയ ട്രെയിനുകള്‍ സഹായിക്കും. ബ്രോഡ്ഗേജ് പാതകള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്യുന്ന ഈ ട്രെയിനുകള്‍ അതിവേഗ യാത്രയില്‍ വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരിക. ഡിജിറ്റല്‍ സംവിധാനങ്ങളും മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടുത്തി ലോകോത്തര നിലവാരത്തിലാണ് ഇവ ട്രാക്കിലിറങ്ങുക.
Kerala
കൊച്ചി: ശബരി പാത നിര്‍മാണം പുനരാരംഭിച്ചെന്നു റെയില്‍വേ ഹൈക്കോടതിയെ അറിയിച്ചു.
ദക്ഷിണ റെയില്‍വേ, സംസ്ഥാന സര്‍ക്കാര്‍, ഇടുക്കി ജില്ലാ കളക്ടര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷന് സെക്രട്ടറി ജിജോ പനച്ചിനാനി ഹൈക്കോടതിയില്‍ 2019 ല്‍ നല്കിയ ഹര്‍ജിയിലാണു വിശദീകരണം.
ശബരി റെയില്‍ പദ്ധതി മരവിപ്പിച്ചതു മാറ്റിയെന്നും പദ്ധതിക്കുവേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികള്‍ പുനരാരംഭിച്ചെന്നും റെയില്‍വേയും സംസ്ഥാനസര്‍ക്കാരും കോടതിയെ അറിയിച്ചു. ശബരി റെയില്‍ പദ്ധതി എത്രയും വേഗത്തില്‍ നടപ്പാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
National
ന്യൂഡൽഹി: യഥാർഥ സമയപരിധിയിൽ നിർമാണം പൂർത്തിയാക്കാതെ കാലതാമസം നേരിടുന്ന 14 ദേശീയപാതാ പദ്ധതികൾ കേരളത്തിലുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
2025-26 സാന്പത്തികവർഷം കേന്ദ്രസർക്കാർ 10,000 കിലോമീറ്റർ നീളത്തിൽ ദേശീയപാതാ നിർമാണം ലക്ഷ്യമിട്ടിട്ടുണ്ടെന്നും എന്നാൽ ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 7,211 കിലോമീറ്റർ മാത്രമാണു നിർമിച്ചിട്ടുള്ളതെന്നും മന്ത്രാലയം സഭയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കി.
ഈ മാസം 31ന് സാന്പത്തികവർഷം അവസാനിക്കുമെന്നിരിക്കെ യഥാർഥ ലക്ഷ്യത്തിലെത്തണമെങ്കിൽ ഇനിയും 2789 കിലോമീറ്ററിന്റെ നിർമാണം പൂർത്തീകരിക്കണം എന്നതാണു കേന്ദ്രം നൽകുന്ന കണക്കുകളിൽ ചൂണ്ടിക്കാട്ടുന്നത്.
ഈ സാന്പത്തികവർഷമാകട്ടെ ദേശീയപാതാ നിർമാണത്തിന്റെ ശരാശരി വേഗം പ്രതിദിനം 21.5 കിലോമീറ്ററായി കുറഞ്ഞിട്ടുമുണ്ട്. 2024-25ൽ പ്രതിദിനം 29.21 കിലോമീറ്ററിൽ ശരാശരി നിർമാണം നടന്നിരുന്നുവെങ്കിൽ 2023-24ൽ ഇത് 33.83 കിലോമീറ്ററായിരുന്നു.
13,327 കിലോമീറ്റർ നിർമാണം നടത്തി 2020-21 സാന്പത്തികവർഷമാണ് ഏറ്റവും കൂടുതൽ ദേശീയപാതാ നിർമാണം നടന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. ആ വർഷം പ്രതിദിനം ശരാശരി 33.83 കിലോമീറ്റർ നീളത്തിൽ നിർമാണപ്രവർത്തനങ്ങൾ നടന്നിരുന്നു.
അതേസമയം ഏറ്റവും കൂടുതൽ പദ്ധതികൾക്കു കാലതാമസം ഉണ്ടായിരിക്കുന്നത് ഭൂവിസ്തീർണം കൂടുതലുള്ള സംസ്ഥാനങ്ങളായ മഹാരാഷ്ട്ര (62), ആന്ധ്രാപ്രദേശ് (50), ഉത്തർപ്രദേശ് (48) എന്നിവിടങ്ങളിലാണ്.
District News
കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തിലെ കൃഷിസ്ഥലങ്ങളിലൂടെ മൈനര്‍ ഇറിഗേഷന്‍ നടപ്പിലാക്കുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ചെറിയാന് കെ. ജോസ് നിര്‍വഹിച്ചു. സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ചു.
ജയിംസ് ടി. ഉതുപ്പാന്, എം.കെ. രാധാകൃഷ്ണന്, പി.ടി. കുര്യന് എന്നിവര്‍ പ്രസംഗിച്ചു. ഈ പദ്ധതി നടപ്പാകുന്നതോടെ പ്രധാന കൃഷി സ്ഥലങ്ങളായ കാഞ്ഞിരക്കാട്, പാറശേരി, വാട്ടവത്ത്, ഞീഴൂര്‍ പാടശേഖരങ്ങള്‍ ഉള്‍പ്പെടെ 100 ഹെക്ടര്‍ സ്ഥലത്ത് കൃഷിക്ക് പ്രയോജനം ചെയ്യുമെന്ന് കരുതപ്പെടുന്നു.
കൂടാതെ ഈ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും. പദ്ധതി നടപ്പിലാക്കുന്നതിന് 90 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.
District News
ചെറുവള്ളി: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചെറുവള്ളി മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഡോ. എൻ. ജയരാജ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 97.25 ലക്ഷം രൂപ ചെലവഴിച്ച് ചെറുവള്ളി മേഖലാ കുടിവെള്ള പദ്ധതിയുടെ നിർമാണം ആരംഭിച്ചു.
കറുത്ത മഞ്ഞാടിയിലെ ടാങ്കിന്റെ പുനരുദ്ധാരണം, ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്നുള്ള വിതരണ പൈപ്പുകൾ പുനഃസ്ഥാപിക്കുക, മോട്ടർ -പമ്പ് എന്നിവ പ്രവർത്തനക്ഷമമാക്കുന്നതിനുമാണ് ഫണ്ട് വിനിയോഗിക്കുന്നത്. ഇതോടെ ചെറുവള്ളി വില്ലേജിലെ 400ൽപരം കുടുംബങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുവാൻ കഴിയും. പദ്ധതിയുടെ നിർമാണോദ്ഘാടനം ചെറുവള്ളി കറുത്ത മഞ്ഞാടിയിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹൻ, വാട്ടർ അഥോറിറ്റി ബോർഡ് അംഗം ഷാജി പാമ്പൂരി, ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളിക്കുട്ടി തോമസ്, പഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ, എം.ജി. വിനോദ്, ഷാലിജ സുരേന്ദ്രൻ, ശ്രീജിത് വെള്ളാവൂർ, വാട്ടർ അഥോറിറ്റി പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ജിബോയി ജോസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സാം ജോഷ്വാ എന്നിവർ പ്രസംഗിച്ചു.
District News
മാനന്തവാടി: മെഡിക്കൽ കോളജിനായി കണ്ടെത്തിയ അന്പുകുത്തിയിലെ 28 ഏക്കർ ഭൂമി കൈമാറ്റം നടന്ന ഉടൻ കെട്ടിടം നിർമിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി ഒ.ആർ. കേളു.
മെഡിക്കൽ കോളജിൽ പ്രവർത്തന സജ്ജമായ സിടി സ്കാൻ, നവീകരിച്ച ഡയാലിസിസ് യൂണിറ്റ്, 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റർ, പ്രസവവിഭാഗത്തിന്റെ നവീകരണം മുതലായ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വനം വകുപ്പിന് പകരം ഭൂമി കൈമാറിയതായും മെഡിക്കൽ കോളജ് അക്കാദമിക്ക് ബ്ലോക്ക് നിർമാണത്തിനായി 350 കോടി നീക്കി വച്ചതായും മന്ത്രി പറഞ്ഞു. ആധുനിക രീതിയിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി ഘട്ടം ഘട്ടമായി മെഡിക്കൽ കോളജിന്റെ സേവനങ്ങൾ ശക്തിപ്പെടുത്തുകയാണെന്നും മന്ത്രി അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനായി വിവിധ സർക്കാർ പദ്ധതികളിലൂടെ നിരവധി ആധുനിക ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കിയതായി മന്ത്രി അറിയിച്ചു.
എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിലവിലുള്ള നബാർഡ് ബിൽഡിംഗിൽ പുതിയ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം പൂർത്തീകരിച്ചു. ധനകാര്യ കമ്മീഷൻ ഫണ്ടിൽ നിന്നുള്ള 43.9 ലക്ഷം രൂപ വിനിയോഗിച്ച് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കി. കാലപ്പഴക്കം മൂലം പ്രവർത്തനരഹിതമായിരുന്ന സിടി സ്കാൻ മെഷീന് പകരമായി നാല് കോടി രൂപ ചെലവഴിച്ച് പുതിയ അത്യാധുനിക സിടി സ്കാൻ മെഷീൻ സ്ഥാപിച്ചു. ഇതിലൂടെ രോഗികൾക്ക് മികച്ച നിലവാരത്തിലുള്ള പരിശോധനകൾ ആശുപത്രിയിൽ തന്നെ ലഭ്യമാകുന്ന സാഹചര്യം ഉറപ്പാക്കി.
ഓർത്തോപീഡിക് ഓപറേഷൻ തിയേറ്റർ കൂടുതൽ ആധുനികമാക്കുന്നതിനായി 27 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സിആം മെഷീൻ വാങ്ങി സ്ഥാപിച്ചു. കൂടാതെ 14 ലക്ഷം രൂപ ചെലവഴിച്ച് പുതിയ എക്സ്റേ മെഷീൻ ഒപി ബ്ലോക്കിൽ സ്ഥാപിക്കുകയും വയനാട് പാക്കേജിൽ നിന്ന് ഏഴ് ലക്ഷം രൂപ വിനിയോഗിച്ച് അതിന്റെ അനുബന്ധ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. സൗകര്യം പൊതുജനങ്ങൾക്ക് തുറന്നു നൽകിയിട്ടുണ്ട്. വയനാട് പാക്കേജിൽ നിന്ന് ഒരു കോടി വിനിയോഗിച്ച് സർജറി ഓപറേഷൻ തിയേറ്റർ വിഭാഗത്തിലേക്ക് അത്യാധുനിക 4ഡി ലാപറോസ്കോപിക് സെറ്റ് വാങ്ങി. ഇതോടെ താക്കോൽദ്വാര ശസ്ത്രക്രിയകൾ കൂടുതൽ ആധുനിക സംവിധാനങ്ങളോടെ നടത്താൻ സാധിക്കുന്നതായി അധികൃതർ അറിയിച്ചു.
തിമിര ശസ്ത്രക്രിയ വിഭാഗത്തിനായി ആസ്പിരേഷൻ ഡിസ്ട്രിക്റ്റ് ഫണ്ടിന്റെ സഹായത്തോടെ അത്യാധുനിക ഫാക്കോഎമൾസിഫിക്കേഷൻ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. വയനാട് പാക്കേജിന്റെ ഭാഗമായി ബ്രോങ്കോസ്കോപ്പി സ്യൂട്ട്, ബ്ലഡ് ബാങ്ക് റഫ്രിജറേറ്റർ, ഹോർമോണ്‍ അനലൈസർ, ഇമ്മ്യൂണൈസർ, പോർട്ടബിൾ എക്സ്റേ മെഷീൻ എന്നിവയും വാങ്ങി പ്രവർത്തനം ആരംഭിച്ചു. ആരോഗ്യകേരളം പദ്ധതിയുടെ 35 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച അഡീഷണൽ ലക്ഷ്യ സ്റ്റാൻഡേർഡ് ബിൽഡിംഗ് ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തനം പൂർത്തിയാക്കി. ഗൈനക്കോളജി ഓപറേഷൻ തിയേറ്ററിലേക്ക് അത്യാധുനിക ലാപറോസ്കോപിക് സെറ്റ് വാങ്ങുന്നതിനും ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീൻ സ്ഥാപിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മാനന്തവാടി നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ്. മൂസ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി.ഡി. ബെന്നി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. റഫീഖ്, പി.കെ. ജയലക്ഷ്മി ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ പങ്കെടുത്തു.
District News
എടക്കര: അന്തർസംസഥാന പാതയായ നാടുകാണി ചുരത്തിലെ ആനമറി എക്സൈസ് ചെക്ക് പോസ്റ്റ് പ്രവൃത്തി പുരോഗതിയിൽ. കൂട്ടിയോജിപ്പിച്ച കണ്ടെയ്നർ ക്രെയിൻ ഉപയോഗിച്ച് പില്ലറുകൾക്ക് മുകളിൽ സ്ഥാപിച്ചു. ചെക്ക്പോസ്റ്റ് പ്രവർത്തിക്കാനാവശ്യമായ എല്ലാവിധ സൗകര്യങ്ങളുമുള്ള പുതിയ കണ്ടെയ്നറുകളാണ് സ്ഥാപിക്കുന്നത്. ഉടൻ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി ചെക്ക്പോസ്റ്റ് പ്രവർത്തനം തുടങ്ങാനാണ് ശ്രമം.
ഒരു മാസം മുന്‍പ് ആനമറിയിലെ ചെക്ക്പോസ്റ്റ് ഇവിടെനിന്നു മാറ്റി സ്ഥാപിക്കാൻ എക്സൈസ് അധികൃതർ നടപടികൾ സ്വീകരിച്ചിരുന്നു. ആർടിഒ ചെക്ക്പോസ്റ്റിന് സമീപത്ത് റോഡിൽ പുതിയ കണ്ടെയ്നർ സ്ഥാപിക്കാനായിരുന്നു നീക്കം. എന്നാൽ അന്തർസംസ്ഥാന പാതയിലെ നികുതി വെട്ടിപ്പുകാർക്കും ലഹരിമാഫിയക്കും മറ്റ് മാർഗങ്ങളിലൂടെ കടന്നുപോകാൻ സാധിക്കുമെന്ന് ആക്ഷേപമുയർന്നതിനെത്തുടർന്നാണ് നിലിവിലെ സ്ഥലത്തുതന്നെ ചെക്ക്പോസ്റ്റ് നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.
District News
പാലക്കാട്: കെഎസ്ഇബി കടന്പഴിപ്പുറം 33 കെവി സബ്സ്റ്റേഷന്റെ നിർമാണോദ്ഘാടനം ഇന്നു വൈകുന്നേരം മൂന്നിന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. കടന്പഴിപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠൻ എംപി വിശിഷ്ടാതിഥിയാകും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി, ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി എന്നിവർ പങ്കെടുക്കും. സംസ്ഥാനപാത 53ന് അരികിലായി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് പാട്ടത്തിനു വിട്ടുനൽകിയ 23.89 സെന്റ് സ്ഥലത്ത് 5.43 കോടി ചെലവിലാണ് സബ്സ്റ്റേഷൻ നിർമിക്കുന്നത്.
ഇവിടേക്ക് പറളി 110 കെവി സബ്സ്റ്റേഷൻ നിന്നുള്ള പറളി- ശ്രീകൃഷ്ണപുരം 33 കെവി ലൈനിൽ നിന്നും 1.4 കിലോമീറ്റർ ലൈൻ വലിച്ച് 33 കെവി ലൈൻ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. വിതരണത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 11 കെവി ലൈനുകളുടെ ദൈർഘ്യം കുറയുകയും പ്രസരണത്തിനായി 33 കെവി ലൈൻ ഉപയോഗിക്കുന്നതുംമൂലം നിലവിലെ പ്രസരണനഷ്ടം ഗണ്യമായി കുറയുന്നു. ഇതുമൂലം 7,02,400 യൂണിറ്റ് വൈദ്യുതി ലാഭിക്കാനും കഴിയും.
നിലവിൽ കടന്പഴിപ്പുറവും അതിനു ചുറ്റുമുള്ള പുലാപ്പറ്റ, കുളങ്ങാട്ട് കുറിശി, മൂച്ചിത്തറ എന്നിവിടങ്ങളിലേക്കുമെല്ലാം വൈദ്യുതിയെത്തിക്കുന്നത് കല്ലടിക്കോട് 110 കെവി സബ്സ്റ്റേഷനിൽ നിന്നാണ്. ആലന്പാറയിലേക്കു വൈദ്യുതിയെത്തിക്കുന്നത് പത്തിരിപ്പാല110 കെവി സബ്സ്റ്റേഷനിൽ നിന്നാണ്.