കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ അഴുക്കുചാലുകളുടെ നിർമാണം അപകടങ്ങൾക്കിടയാക്കുന്നതായി പരാതി.
മഴക്കാലത്ത് മഴവെള്ളം ഒഴുകിപ്പോകാനാകാതെ റോഡിലേയ്ക്കു വന്നു നിറയുന്നതുമൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടായതോടെയാണ് കല്ലടിക്കോട്, വേലിക്കാട് തുടങ്ങിയ ഭാഗങ്ങളിൽ അഴുക്കുചാലുകളുടെ നിർമാണം ആരംഭിച്ചത്.
നിർമാണ വസ്തുക്കളായ മെറ്റലും മണലും റോഡിന്റെ വശങ്ങളിലും റോഡിലേയ്ക്കിറക്കിയുമാണിട്ടിരിക്കുന്നത്. ഇതു പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു. ഈഭാഗത്ത് വാഹനങ്ങൾ വലതുവശത്തേയ്ക്കു നീങ്ങിവേണം പോകാൻ. എതിരേ വരുന്ന വാഹനങ്ങളിൽ തട്ടാനും അപകടമുണ്ടാകാനും ഇടയാകുന്നുണ്ട്.
ഈ ഭാഗത്തുകൂടെ നടന്നു പോകാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. നിർമാണ പ്രവൃത്തികൾ വേഗത്തിൽ തീർത്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags : nattu vishesham Construction dirt road on a national highway