ഹരിപ്പാട്: ചിങ്ങോലി പഞ്ചായത്ത് ഒന്നാം വാർഡിൽ ജനവാസമേഖലയിൽ കാർഷിക ആവശ്യത്തിനെന്ന പേരിൽ അനുമതി സമ്പാദിച്ച് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടത്തുന്ന കുഴൽക്കിണർ നിർമാണത്തിനെതിരേ നാട്ടുകാരുടെ വ്യാപക പ്രതിഷേധം. കാർത്തികപ്പള്ളി ജംഗ്ഷനു സമീപം ഭൂജല വകുപ്പിന്റെ വാഹനമുപയോഗിച്ച് 130 മീറ്ററിലധികം താഴ്ചയിലാണ് നിർമാണം ആരംഭിച്ചത്.
രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന രണ്ടു പ്രധാന സ്കൂളുകളും നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയാണിത്. ജനവാസമേഖലയിൽ ഇത്തരത്തിൽ വലിയതോതിൽ ഭൂഗർഭജലം ചൂഷണം ചെയ്യുന്നത് ഭാവിയിൽ കടുത്ത കുടിവെള്ളക്ഷാമത്തിന് കാരണമാകുമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു.
കാർഷിക ആവശ്യത്തിനായാണ് ഭൂജല വകുപ്പിൽനിന്നും നിർമാണ അനുമതി വാങ്ങിയിരിക്കുന്നത്. എന്നാൽ, നിലവിലെ കൃഷി ഓഫീസർ ചുമതലയേറ്റിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ മുൻപ് ഇതിനായി അപേക്ഷ നൽകിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.
ഈ പറമ്പിലുള്ള ചെറിയ കൃഷിയുടെ മറവിലാണോ വാണിജ്യ ആവശ്യങ്ങൾ മുന്നിൽക്കണ്ട് ഇത്തരമൊരു പെർമിറ്റ് സമ്പാദിച്ചതെന്ന കാര്യത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ സംശയിക്കുന്നു. ഒരു വാണിജ്യ ആവശ്യത്തിനായി കൃഷിഭവന്റെ പേരിൽ പെർമിറ്റ് അനുവദിക്കാൻ നിയമപരമായി കഴിയില്ലെന്നും കാർഷിക ആവശ്യത്തിനെന്ന വ്യാജേന പെർമിറ്റ് സംഘടിപ്പിച്ചത് നിയമവിരുദ്ധമാണെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
പരാതി നൽകിയിട്ടും നിർമാണം നിർത്താൻ അധികൃതർ ആവശ്യപ്പെടാത്തതിനെതുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ കഴിഞ്ഞദിവസം രാത്രിയിൽ അതിവേഗം നിർമാണം പൂർത്തീകരിക്കാനുള്ള ശ്രമം സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ ചേർന്നു തടഞ്ഞു.
തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. താഹ, പഞ്ചായത്തംഗം നിബു, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്ന് താത്കാലികമായി നിർമാണം നിർത്തിവപ്പിച്ചു.
തുടർന്ന്, പഞ്ചായത്ത് അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകണമെന്ന് ആവശ്യപ്പെട്ട് കാർത്തികപ്പള്ളി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ടി.എസ്. താഹ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നിബു, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഗോപാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.
വിവാദ നിർമാണത്തിനെതിരേ നാട്ടുകാർ ഒപ്പിട്ട മാസ് പെറ്റീഷൻ പഞ്ചായത്ത് സെക്രട്ടറി, മുഖ്യമന്ത്രി, ജലവിഭവ-കൃഷിവകുപ്പ് മന്ത്രിമാർ എന്നിവർക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും തദ്ദേശ വകുപ്പ് അഡീഷണൽ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് സംയുക്ത പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കൃത്യമായ നിയമസാധുത ബോധ്യപ്പെടുന്നത് വരെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ.
Tags : Nattuvishesham Local News Locals construction borewells