ന്യൂഡൽഹി: രാജ്യത്തെ മലിനീകരണത്തിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മലിനീകരണത്തിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പ്രവർത്തിക്കണമെന്നാണ് രാഹുലിന്റെ നിർദേശം.
മലിനീകരണമെന്നത് പ്രത്യയശാസ്ത്രപ്രശ്നമല്ലെന്നും സർക്കാരിനും പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ പൂർണ ഒത്തുതീർപ്പിലെത്താൻ കഴിയുമെന്നും രാഹുൽ ലോക്സഭയുടെ ശൂന്യവേളയിൽ പറഞ്ഞു.
രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ ആവരണത്തിനടിയിലാണെന്നും ലക്ഷക്കണക്കിന് കുട്ടികൾക്ക് ശ്വാസകോശ രോഗങ്ങൾ പിടിപെട്ടെന്നും ഭാവി നശിപ്പിക്കപ്പെട്ടെന്നും ആളുകൾക്ക് അർബുദം പിടിപ്പെടുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
നമ്മുടെ നഗരങ്ങളിൽനിന്ന് മലിനീകരണത്തെ നീക്കം ചെയ്യാൻ സർക്കാർ ഒരു പദ്ധതി തയാറാക്കേണ്ടത് അനിവാര്യമാണെന്നും അത്തരമൊരു പദ്ധതി വികസിപ്പിക്കാനായി സർക്കാരിനോട് സഹകരിക്കാൻ ഞങ്ങൾക്ക് സന്തോഷം മാത്രമേയുള്ളൂവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സർക്കാരിനും മുഴുവൻ പ്രതിപക്ഷത്തിനും ധാരണയിലെത്താൻ കഴിയുന്ന അധികം വിഷയങ്ങളില്ലെന്നും പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയുമെന്ന് രാജ്യത്തെ കാണിക്കാൻ കഴിയുന്ന വിഷയമാണ് മലിനീകരണമെന്നും രാഹുൽ പറഞ്ഞു.
വിഷയത്തിൽ സർക്കാർ പാർലമെന്റിൽ ചർച്ച നടത്തണമെന്നും ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പഴിചാരാതെയുള്ള ഒരു ചർച്ചയാക്കി മാറ്റാൻ ശ്രമിക്കണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇതിനു ശേഷം പ്രധാനമന്ത്രി ഓരോ നഗരങ്ങൾക്കും ഒരു പദ്ധതി മുന്നോട്ടുവെക്കണമെന്നും ഇതിലൂടെ മലിനീകരണം പൂർണമായും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ ജനങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കാൻ കഴിയുമെന്ന് രാഹുൽ പറഞ്ഞു.