ഇംഫാൽ: ഈ മാസം നടന്ന രണ്ടു വ്യത്യസ്ത വംശീയാക്രമണങ്ങളിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേർ മരിച്ചതിനെത്തുടർന്ന് മണിപ്പുരിൽ പ്രതിഷേധം കനക്കുന്നു.
വിവിധ സംഘടനകളുടെ സന്പൂർണ അടച്ചിടൽ ആഹ്വാനം മെയ്തേയ് ഭൂരിപക്ഷമേഖലയായ താഴ്വര ജില്ലകളിലും കുക്കി ഭൂരിപക്ഷപ്രദേശമായ ഉന്നതിയിലും ജനജീവിതം ഒരുപോലെ സ്തംഭിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാരകേന്ദ്രങ്ങളും പൂർണമായും അടഞ്ഞുകിടക്കുകയാണ്.
മെയ്തേയ് വിഭാഗം കൂടുതലായുള്ള അഞ്ച് താഴ്വര ജില്ലകളിലും, ഉഖ്രുൽ, സേനാപതി ജില്ലകളിലെ നാഗാ ജനവാസ മേഖലകളിലും പൊതുഗതാഗതം നിലച്ചു.
ഉറിപോക്ക്, നാഗരം തുടങ്ങി ഇംഫാൽ താഴ്വരയിൽ കൊലപാതകങ്ങൾക്കെതിരേ കുത്തിയിരിപ്പ് സമരം നടന്നു. ബിഷ്ണുപുരിലെ ട്രോംഗ്ലോബിയിൽ കഴിഞ്ഞ ഏഴാം തീയതി നടന്ന ബോംബ് ആക്രമണത്തിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ടു കൂട്ടികളാണ് കൊല്ലപ്പെട്ടത്.
അഞ്ചു വയസുള്ള ആൺകുട്ടിയുടെയും ആറു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെയും ജീവനെടുത്ത ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്കു പരിക്കേൽക്കുകയും ചെയ്തു. കുക്കി ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
ഞായറാഴ്ച വാഹനവ്യൂഹത്തിനു നേരേയുണ്ടായ വെടിവയ്പിൽ വിരമിച്ച സൈനികൻ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടതിന്റെ പേരിൽ ഐക്യ നാഗ കൗൺസിലും മൂന്നു ദിവസത്തെ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
ലിതാനിലെ ടിഎം കാസോം ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ആക്രമണം. വെടിവയ്പിൽ ഒട്ടേറെപ്പേർക്കു പരിക്കേറ്റു. ഇംഫാലിൽ ആശുപത്രിയിൽ കഴിയുന്ന അച്ഛനെ സന്ദർശിച്ചശേഷം ജന്മനാട്ടിലേക്കു മടങ്ങിയ തഷാർ സ്വദേശിയായ മുൻ സൈനികനും ഖരസോം സ്വദേശിയുമാണ് കൊല്ലപ്പെട്ടത്.
പൂർണ സ്തംഭനം: മെയ്തേയ്, കുക്കി, നാഗാ വിഭാഗങ്ങൾ താമസിക്കുന്ന മേഖലകളിൽ പ്രതിഷേധം ശക്തമാണ്.
ബാധിക്കപ്പെട്ട ജില്ലകൾ: അഞ്ച് താഴ്വര ജില്ലകൾക്ക് പുറമെ ഉഖ്രുൽ, സേനാപതി ജില്ലകളിലും ജനം തെരുവിലിറങ്ങി.
പൊതുജീവിതം സ്തംഭിച്ചു:വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, പൊതുഗതാഗതം എന്നിവ പൂർണമായി നിലച്ചു. ഇംഫാൽ താഴ്വരയിൽ കുത്തിയിരിപ്പ് സമരങ്ങൾ അരങ്ങേറുന്നു
യുണൈറ്റഡ് നാഗാ കൗൺസിൽ: നാഗാ വംശജർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മൂന്നു ദിവസത്തെ പണിമുടക്കിന് ആഹ്വാനം.