ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആത്മഹത്യകളെ കേവലമൊരു മാനസികാരോഗ്യ പ്രശ്നമായി മാത്രം കാണാനാകില്ലെന്നു സുപ്രീംകോടതി നിയോഗിച്ച സമിതി.
വിദ്യാർഥികളിലെ ആത്മഹത്യകളെപ്പറ്റി പഠിക്കാൻ നിയോഗിച്ച സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണു നിർണായക കണ്ടെത്തൽ.
വിദ്യാർഥികളുടെ ആത്മഹത്യക്കു പിന്നിൽ വിദ്യാഭ്യാസരംഗത്തെ വ്യവസ്ഥാപിതവും ഘടനാപരവുമായ പാളിച്ചകളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡൽഹി ഐഐടിയിൽ രണ്ട് വിദ്യാർഥികളുടെ ആത്മഹത്യക്കു പിന്നാലെ കഴിഞ്ഞ മാർച്ചിലാണ് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് എസ്. രവീന്ദ്ര ഭട്ട് അധ്യക്ഷനായ സമിതിക്കു രൂപം നൽകിയത്.
പരാതിപരിഹാരം രേഖകളിൽ മാത്രം
വിദ്യാഭ്യാസമേഖലയിലെ ആത്മഹത്യകൾ തടയാൻ രാജ്യത്ത് കൃത്യമായൊരു നിയമനിർമാണം ഇല്ലെന്നതാണു സമിതിയുടെ പ്രധാന കണ്ടെത്തൽ. നിലവിലുള്ള ഇടപെടലുകൾ പൊതുവായതും ഒരുസംഭവം നടന്നതിനുശേഷം മാത്രമുള്ളതുമാണെന്നും സമിതിയുടെ കണ്ടെത്തലിലുണ്ട്.
ഭൂരിഭാഗം സ്ഥാപനങ്ങളിലും മാനസികാരോഗ്യത്തിന് ആവശ്യമായ സേവനങ്ങൾ ലഭ്യമല്ല. സമിതി നടത്തിയ സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം വിദ്യാർഥികളും തങ്ങളുടെ സ്ഥാപനങ്ങളിലെ കൗൺസലിംഗ് സംവിധാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags : suicide Students mental health issue systemic flaw Supreme Court panel