റാഞ്ചി: ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ കേന്ദ്രസർക്കാർ മുൻകൈയെടുത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് മധ്യപ്രദേശിൽ എത്തിച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
സമാനരീതിയിൽ രാജ്യത്ത് കടുവകളില്ലാതായ ഒരു സംസ്ഥാനത്തെ കടുവാ സങ്കേതത്തിലേക്കു മറ്റൊരു സംസ്ഥാനത്ത് നിന്ന് കടുവകളെ എത്തിക്കുന്നതിനുള്ള ഉദ്യമത്തിലാണ്. ജാർഖണ്ഡിലെ പലാമു കടുവാ സങ്കേതമാണ് ഈ ദൗത്യത്തിന് പിന്നിലുള്ളത്.
പേരിൽ കടുവാ സങ്കേതം; എണ്ണം പൂജ്യം!
1974-ൽ പ്രോജക്ട് ടൈഗറിനു കീഴിലാണ് ജാർഖണ്ഡിലെ ഛോട്ടാനഗ്പുരിൽ പലാമു കടുവാ സങ്കേതം സ്ഥാപിതമായത്. 1129.93 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഇവിടം രാജ്യത്തെ ആദ്യകാല കടുവാ സങ്കേതങ്ങളിൽ ഒന്നാണ്. ഒരുകാലത്ത് എഴുപതോളം കടുവകളുണ്ടായിരുന്ന ഇവിടെ ഇന്ന് ഒരൊറ്റ കടുവ പോലുമില്ല.
1970-കളിൽ ഇവിടെ 22 കടുവകളുണ്ടായിരുന്നു. 1995-ൽ 71 കടുവകൾ വരെയുണ്ടായിരുന്നെന്ന് മുൻ ജാർഖണ്ഡ് പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ പ്രദീപ് കുമാർ തന്റെ മേൻ ബാഗ് ഹൂണിൽ എന്ന് പുസ്തകത്തിൽ പരാമർശിക്കുന്നു.
1997-ൽ 44, 2002-ൽ 34, 2010-ൽ 10, 2014-ൽ മൂന്ന് എന്നിങ്ങനെയായിരുന്നു ഇവിടുത്തെ കടുവകളുടെ എണ്ണം. 2023-ലെ അഖിലേന്ത്യ കടുവാ സെൻസസിൽ ഒരു കടുവയുടെ സാന്നിധ്യം മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്.
മധ്യപ്രദേശിൽനിന്ന് കടുവകൾ
നിലവിൽ പലാമു കടുവാ സങ്കേതത്തിലേക്ക് മധ്യപ്രദേശിൽനിന്ന് മൂന്ന് കടുവകളെ എത്തിക്കാനാണ് അധികൃതരുടെ ശ്രമം. കടുവകൾക്ക് പുറമേ 50 കാട്ടുപോത്ത്, 50 മാനുകൾ എന്നിവയെയും എത്തിക്കും. കടുവകൾക്ക് ഇരകളെ ലഭ്യമാക്കുന്നതിനാണ് കാട്ടുപോത്തുകളെയും മാനിനെയും എത്തിക്കുന്നത്. ഇതിനായി ദേശീയ കടുവ സംരക്ഷണ അതോററ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് അധികൃതർ.
Tags : Tiger sanctuary tigers Jharkhand shame