ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മസിനഗുഡി ക്വാറിക്കു പിന്നിലുള്ള സിദ്ദപ്പജി ക്ഷേത്രത്തിലെ പൂജാരി രാജപ്പൻ (40), കോത്തഗിരി കെങ്കരയിലെ താളമൊക്കൈ ഗ്രാമത്തിലെ രഘു (28) എന്നിവരാണു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മസിനഗുഡിയിലെ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് രാജപ്പനെ കാട്ടാന ആക്രമിച്ചത്. ഇയാൾ സംഭവസ്ഥലത്ത് മരിച്ചു. വിവരമറിഞ്ഞ് പോലീസും വനംവകുപ്പും സ്ഥലത്തെത്തി മൃതദേഹം ഊട്ടി ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.
താളമൊക്കൈ ആദിവാസി ഗ്രാമത്തിലെ രഘു വീട്ടിൽനിന്ന് ക്ഷേത്രത്തിലേക്കു പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഇദ്ദേഹവും സംഭവ സ്ഥലത്തു മരിച്ചു. വിവരമറിഞ്ഞ് പോലീസും വനംവകുപ്പും സ്ഥലത്തെത്തി മൃതദേഹം ഊട്ടി ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.
ഈ മാസം എട്ടിന് അയ്യംകൊല്ലി മുരിക്കുംപാടിയിലും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാരിയമ്മാളാണ് രഘുവിന്റെ ഭാര്യ. മക്കൾ: ശിവജി, ജയശ്രീ.
Tags : Two killed Kattana attack Wild Elephant