ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ ചാക്കിനുള്ളിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. പരശുറാം പാർക്കിന് സമീപമുള്ള സുഭാഷ് കോളനിയിലെ വീടിന്റെ കാർപോർച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ആണ് വീട്ടുടമസ്ഥയായ മുന്നി ദേവി പോർച്ചിലുണ്ടായിരുന്ന ചാക്ക് കെട്ട് കാണുന്നത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മുകളിലെ രണ്ട് നിലകൾ വാടകയ്ക്ക് നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ചാക്കുകെട്ടിൽ കാണപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിന്റെ മുഖത്ത് മുറിവുകളുണ്ടായിരുന്നതായി പോലീസ് പറയുന്നു. മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ ശേഷം രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ നിലയിലാണ് കണ്ടെത്തിയത്.
ഫോറൻസിക് സംഘം സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡ് എത്തിയതിന് പിന്നാലെ പ്രദേശവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.