കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെ പോലീസും സുരക്ഷാ സേനയും നടത്തിയ നടപടിയെക്കുറിച്ച് ലോക്സഭയിൽ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിനോടും രാജ്യത്തോടും മാപ്പ് പറയണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ.
ഡൽഹിയിൽ വെടിവെപ്പ് നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ ഗോയൽ, രാഹുൽ ഗാന്ധിയുടെ പ്രസംഗം "നുണകളുടെ കൂട്ടം" മാത്രമായിരുന്നുവെന്ന് കുറ്റപ്പെടുത്തി. ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ബില്ലിന്മേൽ സംസാരിക്കാതെ, വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞതിന്റെ നിരാശയിലാണ് രാഹുൽ സംസാരിച്ചതെന്നും ആർഎസ്എസിനെതിരായ ആരോപണങ്ങൾ തള്ളിക്കൊണ്ട് മന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്രമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. വിദ്യാർത്ഥികൾക്ക് നേരെ വെടിവെക്കാൻ ഒന്നുകിൽ അമിത് ഷാ ഉത്തരവിട്ടിരിക്കണം, അല്ലെങ്കിൽ ഡൽഹിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹം അജ്ഞനായിരിക്കണം. ആദ്യത്തേതാണെങ്കിൽ അദ്ദേഹം കുറ്റക്കാരനാണ്, രണ്ടാമത്തേതാണെങ്കിൽ അപ്രാപ്തനാണ്. ഭയം മൂലമാണ് അമിത് ഷാ സഭയിൽ വരാത്തതെന്നും രാഹുൽ ആരോപിച്ചു.
ഡൽഹി പോലീസിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും, അദ്ദേഹം വെറുമൊരു നിഴലോ പാവയോ ആണോ എന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര, അരവിന്ദ് സാവന്ത് തുടങ്ങിയ പ്രതിപക്ഷ നേതാക്കളും രാഹുൽ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തി.
Tags : RahulGandhi Loksabha LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash