ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പള വർധന ആവശ്യപ്പെട്ട് ഫാക്ടറി ജീവനക്കാർ നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചു. നോയിഡ ഫേസ് രണ്ടിലെ വ്യവസായ മേഖലയിലാണ് സംഘർഷമുണ്ടായത്. പ്രകോപിതരായ സമരക്കാർ പോലീസ് വാനിന് ഉൾപ്പെടെ തീയിടുകയും പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു.
ശമ്പളം വർധിപ്പിക്കുക, മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൊഴിലാളികൾ പ്രതിഷേധത്തിലായിരുന്നു. അയൽസംസ്ഥാനമായ ഹരിയാനയിൽ അടുത്തിടെ മിനിമം വേതനത്തിൽ 35 ശതമാനം വർധന വരുത്തിയിരുന്നു. സമാനമായ രീതിയിൽ ഉത്തർപ്രദേശിലും വേതനം വർധിപ്പിക്കണമെന്നാണ് നോയിഡയിലെ തൊഴിലാളികളുടെ പ്രധാന ആവശ്യം.
തിങ്കളാഴ്ച രാവിലെ സമരക്കാർ തെരുവിലിറങ്ങിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. സെക്ടർ 84-ലെ ടെക്സ്റ്റൈൽ, ഇലക്ട്രോണിക് ഫാക്ടറികളിലെ ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ രണ്ട് വാഹനങ്ങൾ സമരക്കാർ തീയിട്ടു. സ്വകാര്യ വസ്തുവകകൾക്കും ഫാക്ടറികൾക്കും നേരെയും ആക്രമണമുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
ഹരിയാനയിൽ അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം 11,274 രൂപയിൽ നിന്ന് 15,220 രൂപയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ നോയിഡയിൽ ഇത് ഇപ്പോഴും കുറവാണെന്നും സമാന ജോലി ചെയ്യുന്നവർക്ക് തുല്യവേതനം നൽകണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
Tags : Workers Strike Noida Latest News