ലണ്ടൻ: യുകെയിലെ ഏറ്റവും തിരക്കേറിയ ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലെ ടെർമിനൽ അഞ്ചിൽ ഉണ്ടായ ലഗേജ് കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളുടെ സാങ്കേതിക തകരാർ വലിയ അന്താരാഷ്ട്ര പ്രതിസന്ധിയായി മാറുന്നു.
തകരാറിനെ തുടർന്ന് ഇരുപതിനായിരത്തോളം യാത്രാബാഗുകളാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഈ കനത്ത വീഴ്ച മൂലം തങ്ങൾക്കുണ്ടായ വൻ സാമ്പത്തിക നഷ്ടത്തിനും പേരിനേറ്റ കളങ്കത്തിനും പകരമായി പ്രമുഖ വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയർവേയ്സ്, ഹീത്രൂ വിമാനത്താവള അധികൃതരിൽ നിന്നും 10 മില്യൺ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
വാരാന്ത്യത്തിൽ ഉണ്ടായ ഈ ലഗേജ് പ്രതിസന്ധി മൂലം നാട്ടിലേക്ക് വരാനിരുന്നവരും യുകെയിലേക്ക് മടങ്ങിയവരുമായ നിരവധി മലയാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരാണ് കടുത്ത ദുരിതത്തിലായത്.
ബ്രിട്ടീഷ് എയർവേയ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് സീൻ ഡോയൽ, ഹീത്രൂ വിമാനത്താവളത്തിന്റെ മേധാവി തോമസ് വോൾഡ്ബെയ്ക്ക് നേരിട്ട് എഴുതിയ കത്തിലൂടെ ശക്തമായ അമർഷവും നഷ്ടപരിഹാര ആവശ്യവും അറിയിച്ചു.
ടെർമിനൽ അഞ്ചിലെ ഐടി-ബാഗേജ് ബെൽറ്റ് സംവിധാനങ്ങൾ പൂർണമായും തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം വിമാന സർവീസുകൾ വൈകുകയും പല വിമാനങ്ങൾക്കും യാത്രക്കാരുടെ ലഗേജുകൾ ഇല്ലാതെ തന്നെ സർവീസ് നടത്തേണ്ടി വരികയും ചെയ്തു.
എത്തിച്ചേർന്ന മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തുനിന്നിട്ടും സ്വന്തം സാധനങ്ങൾ ലഭിക്കാതെ നിരാശയോടെ മടങ്ങേണ്ടി വന്നു. ഈ വർഷം മാത്രം ഇത് അഞ്ചാം തവണയാണ് ഹീത്രൂ വിമാനത്താവളത്തിൽ സമാനമായ ബാഗേജ് തകരാറുകൾ സംഭവിക്കുന്നത്.
ഫെബ്രുവരിയിലും ഈസ്റ്റർ അവധിക്കാലത്തും ആയിരക്കണക്കിന് ബാഗുകൾ ഇത്തരത്തിൽ യാത്രക്കാർക്ക് വഴിമാറി നഷ്ടപ്പെട്ടിരുന്നു. വിമാനത്താവളത്തിൽ കുന്നുകൂടിക്കിടക്കുന്ന ലഗേജുകളുടെയും പെട്ടികളുടെയും ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലഗേജുകൾ നഷ്ടപ്പെട്ട യാത്രക്കാരിൽ പലരും തങ്ങളുടെ പ്രധാനപ്പെട്ട മരുന്നുകളും ഔദ്യോഗിക രേഖകളും കുട്ടികൾക്കുള്ള അത്യാവശ്യ സാധനങ്ങളും ലഭിക്കാതെ വലയുകയാണ്. ജന്മദിന ആഘോഷങ്ങൾക്കും ഹണിമൂൺ യാത്രകൾക്കുമായി പുറപ്പെട്ട പലരുടെയും പ്ലാനുകൾ ഈ പ്രതിസന്ധി മൂലം പൂർണ്ണമായും തകിടം മറിഞ്ഞു.
പുറപ്പെടുന്ന വിമാനങ്ങളിലെ ലഗേജുകൾ കൃത്യമായി വിമാനത്തിൽ എത്തിക്കേണ്ട ഉത്തരവാദിത്തം ഹീത്രൂ വിമാനത്താവള അധികൃതർക്കാണെന്നിരിക്കെ, തുടർച്ചയായുണ്ടാകുന്ന ഇത്തരം സാങ്കേതിക വീഴ്ചകൾ ഇനി വച്ചുപൊറുപ്പിക്കാനാകില്ലെന്നാണ് വിമാനക്കമ്പനിയുടെ നിലപാട്.
ലഗേജുകൾ വൈകുന്നത് മൂലം യാത്രക്കാർക്ക് നൽകേണ്ടി വരുന്ന നഷ്ടപരിഹാരവും ഹോട്ടൽ താമസസൗകര്യവും വലിയ സാമ്പത്തിക ബാധ്യതയാണ് കമ്പനിക്കുണ്ടാക്കുന്നത്. അതേസമയം, യാത്രക്കാർക്കുണ്ടായ കടുത്ത ബുദ്ധിമുട്ടിൽ ഹീത്രൂ വിമാനത്താവള വക്താവ് ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു.
നിലവിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതായും 99 ശതമാനം കൃത്യതയോടെയാണ് ഇപ്പോൾ തങ്ങളുടെ സംവിധാനം പ്രവർത്തിക്കുന്നതെന്നും അവർ അവകാശപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന ബാഗുകൾ യാത്രക്കാരുടെ വിലാസത്തിൽ കൊറിയർ വഴി എത്രയും വേഗം സൗജന്യമായി എത്തിക്കാനുള്ള ശ്രമങ്ങൾ ബ്രിട്ടീഷ് എയർവേയ്സുമായി ചേർന്ന് നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
എങ്കിലും സ്കൂൾ വേനൽക്കാല അവധിക്കാലം ആരംഭിക്കാനിരിക്കെ യുകെയിലെ പ്രധാന വിമാനത്താവളങ്ങളിലുണ്ടാകുന്ന ഇത്തരം തുടർച്ചയായ തകരാറുകൾ വരും ദിവസങ്ങളിൽ യാത്ര ചെയ്യുന്ന പ്രവാസികളെ വലിയ ആശങ്കയിലാക്കുന്നുണ്ട്.
നഷ്ടപ്പെട്ട ലഗേജുകൾ തിരിച്ചുകിട്ടാൻ യാത്രക്കാർ എയർലൈൻസിന്റെ ഹെൽപ്പ്ലൈൻ നമ്പറുകളിലോ വെബ്സൈറ്റിലോ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.
Tags : British Airways Baggage Delay London Heathrow Airport