ബെർലിൻ: ഇറാനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഗൾഫ് മേഖലയിൽ മുപ്പതിനായിരത്തോളം ജർമൻ വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.
ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും ശനിയാഴ്ച നടത്തിയ ആക്രമണത്തിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായിരിക്കുകയാണ്.
വ്യോമപാതകൾ അടച്ചതും വിമാന സർവീസുകൾ റദ്ദാക്കിയതും കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് ദുബായി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലും ഹോട്ടലുകളിലുമായി കഴിയുന്നത്.
നിലവിൽ ആകാശമാർഗം ആളുകളെ ഒഴിപ്പിക്കുക അസാധ്യമാണെന്ന് ജർമൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രധാന വിവരങ്ങൾ:
കുടുങ്ങിക്കിടക്കുന്നവർ: ഏകദേശം 30,000 ജർമൻ വിനോദസഞ്ചാരികൾ. ഇതിൽ പതിനായിരത്തിലധികം പേർ അടിയന്തര സഹായത്തിനായി എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യാത്രാ തടസം: ദുബായി ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങൾ അടച്ചു. ക്രൂയിസ് കപ്പലുകളും സർവീസ് നിർത്തിവെച്ചു.
സുരക്ഷാ നിർദേശം: വിനോദസഞ്ചാരികൾ തങ്ങുന്ന ഹോട്ടലുകളിൽ തന്നെ തുടരണമെന്നും സ്വന്തം നിലയ്ക്ക് അതിർത്തി കടക്കാൻ ശ്രമിക്കരുതെന്നും ജർമൻ ട്രാവൽ അസോസിയേഷൻ (ഡിആർവി) കർശന നിർദേശം നൽകി.
യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് കരുതാനാവില്ലന്നും നിലവിലെ സാഹചര്യത്തിൽ സൈനിക നീക്കത്തിലൂടെ ആളുകളെ ഒഴിപ്പിക്കുക പ്രായോഗികമല്ലന്നും ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ പറഞ്ഞു.
ശനിയാഴ്ച ഇറാനിലെ ഭരണത്തലവൻ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയത്. ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ നൂറിലധികം കുട്ടികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇതിന് മറുപടിയായി ഇറാൻ ഇസ്രായേലിനും ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ തിരിച്ചടി ആരംഭിച്ചു. വരും ആഴ്ചകളിലും ചിലപ്പോൾ ഒരു മാസത്തോളം യുദ്ധം തുടർന്നേക്കാമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകുന്ന സൂചന.
നിലവിൽ ദുബായി സർക്കാർ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ഭക്ഷണവും താമസസൗകര്യവും ഉറപ്പാക്കുന്നുണ്ട്. എങ്കിലും മേഖലയിൽ റോക്കറ്റ് ആക്രമണ ഭീതി നിലനിൽക്കുന്നതിനാൽ വലിയ തോതിലുള്ള അനിശ്ചിതത്വമാണ് തുടരുന്നത്.