എഡിൻബർഗ്: യുകെയിലെ കുടിയേറ്റക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ഐഎൽആർ നിയമമാറ്റങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ആശങ്കകൾ ഐഒസി യുകെ സ്കോട്ലൻഡ് പ്രതിനിധികൾ സ്കോട്ടിഷ് നാഷണൽ പാർട്ടി പ്രതിനിധി മാർട്ടിൻ ഡേയെ അറിയിച്ചു.
പിആറിന് അപേക്ഷിക്കാൻ നിലവിലെ അഞ്ച് വർഷത്തെ കാലാവധി 10 വർഷമായി ഉയർത്തുന്നതടക്കമുള്ള ഗവൺമെന്റ് നീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധമാണ് പ്രവാസികൾക്കിടയിലുള്ളതെന്നും ഇതുസംബന്ധിച്ച് ഐഒസി സ്കോട്ലൻഡ് യൂണിറ്റ് തയാറാക്കിയ ഔദ്യോഗിക നിവേദനം ഭാരവാഹികൾ ചേർന്ന് മാർട്ടിൻ ഡേയ്ക്ക് കൈമാറി പിന്തുണ അഭ്യർഥിച്ചു.
നിലവിൽ യുകെയിൽ ഉള്ളവർക്ക് മുൻകാല പ്രാബല്യത്തോടെ നിയമങ്ങൾ മാറുന്നത് നീതിനിഷേധമാണെന്നും പാർലമെന്റിൽ തങ്ങളുടെ ശബ്ദമായി മാറണമെന്നും സംഘടന അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
മേയ് ഏഴിന് നടക്കുന്ന സ്കോടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ലിൻലിത്ഗോ & ഫാൽകിൾർക്ക് പാർലിമെന്റ് മണ്ഡലത്തിലെ സ്കോടീഷ് നാഷണൽ പാർട്ടി സ്ഥാനാർഥിയായ മാർട്ടിൻ ഡേയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നയത്തിനിടയിലാണ് ഐഒസി യുകെ സ്കോട്ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ മോഹനൻ, ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു വർഗീസ്, കേരള ചാപ്റ്റർ കമ്മിറ്റി അംഗം അഡ്വ. ഷോബിൻ സാം, ട്രൂപേഷ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ അറിയിക്കുകയും നിവേദനം സമർപ്പിച്ചു പിന്തുണ തേടിയതും.
സ്കോട്ലൻഡിലെ പ്രവാസി മലയാളി സമൂഹവുമായി ദീർഘകാല അടുപ്പം പുലർത്തുന്ന മാർട്ടിൻ ഡേ പ്രവാസി കുടിയേറ്റക്കാരുടെ ആശങ്കകൾ അനുഭവപൂർവം പരിഗണിക്കാമെന്ന ഉറപ്പും അറിയിച്ചിട്ടുണ്ട്. മാർട്ടിൻ ഡേ ഉൾപ്പടെ അഞ്ച് സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സാരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് യുകെയിലേക്ക് കുടിയേറിയ മൂവാറ്റുപുഴ സ്വദേശി നിതിൻ ചന്ദ് ആണ് മാർട്ടിൻ ഡേയുടെ ഭാര്യ.
രണ്ട് ദിവസങ്ങളിലായി നടന്ന പ്രചരണത്തിലൂടെ ഇതിനോടകം 900 ഓളം വീടുകളിൽ നേരിട്ടെത്തി ലീഫ്ലെറ്റുകൾ വിതരണം ചെയ്യുന്നതിനും വോട്ടർമാരുമായി സംവദിക്കാനും സംഘത്തിന് സാധിച്ചു. വരും ദിവസങ്ങളിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് അഞ്ജു സാബിർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡയാന പോളി, അമ്പിളി പ്രദീഷ് എന്നിവരുടെ നേതൃത്വത്തിൽ വനിതാ പ്രതിനിധികളും പ്രവർത്തനങ്ങളിൽ സജീവമാകും.
Tags : IOC SCOTLAND ILR ISSUE Europe