ഡെട്രോയിറ്റ്: ആഗോള പ്രവാസി മലയാളി ക്രൈസ്തവ കൂട്ടായ്മയായ ഐപിഎൽ ഓൺലൈൻ പ്രാർഥനാ യോഗത്തിന്റെ 634-ാമത് സെഷൻ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സമാപിച്ചു. പ്രമുഖ വചനപ്രഘോഷകനും ആത്മീയ ചിന്തകനുമായ പ്രഫ. കോശി തലയ്ക്കൽ (ഫിലഡൽഫിയ) യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ആത്മീയ വളർച്ചയ്ക്കും പ്രാർഥനാ ജീവിതത്തിനും ഏറെ പ്രചോദനം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ വചനസന്ദേശം. കൂട്ടായ്മയുടെ ചരിത്രത്തിലെ 495-ാമത് പ്രാർഥനാ സന്ദേശമാണ് ഈ യോഗത്തിൽ പങ്കുവയ്ക്കപ്പെട്ടത്.
"ഞാൻ ആരാണ്?' എന്ന ആത്മീയ തിരിച്ചറിവാണ് ദൈവഹിതം നിറവേറാനുള്ള ആദ്യപടിയെന്ന് പ്രഫ. കോശി തലയ്ക്കൽ തന്റെ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. നാം ദൈവത്തിന്റെ മക്കളാണെന്ന സത്യം ഹൃദയത്തിൽ ഉറപ്പിക്കുമ്പോഴാണ് നമ്മുടെ ജീവിതം ദൈവഹിതത്തിന് അനുസൃതമായി രൂപപ്പെടുന്നത്.
എന്നാൽ പലപ്പോഴും ഈ ആത്മീയ സ്വത്വം മറന്നുപോകുന്നതിനാൽ നാം ദൈവഹിതത്തിന് വിരുദ്ധമായ ചിന്തകളിലും പ്രവൃത്തികളിലും അകപ്പെട്ടുപോകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ യോഹന്നാൻ സ്നാപകൻ തന്റെ ദൗത്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളവനായിരുന്നു.
"എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശ്രേഷ്ഠനാണ്; അവൻ ദൈവപുത്രനാണ്' എന്ന് ധൈര്യത്തോടെ ലോകത്തോട് സാക്ഷ്യം പറയാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്വയം ഉയർത്താതെ ക്രിസ്തുവിനെ ഉയർത്തിക്കാട്ടിയ ഈ ആത്മീയ തിരിച്ചറിവും വിനയവുമാണ് യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയുടെ വിജയരഹസ്യം.
അതുപോലെ, നാമും "ഞാൻ കർത്താവിന്റെ മകനാണ്, കർത്താവിന്റെ മകളാണ്' എന്ന ആത്മീയ തിരിച്ചറിവോടെ ജീവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആ തിരിച്ചറിവ് നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും ജീവിതസാക്ഷ്യമായും പ്രതിഫലിക്കണം.
നമ്മുടെ ജീവിതം ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന സാക്ഷ്യമായി മാറുമ്പോഴാണ് ദൈവഹിതം നമ്മിലൂടെ നിറവേറുന്നത്. ഈ ആത്മീയ സത്യം ജീവിതത്തിൽ പ്രാവർത്തികമാക്കി, ക്രിസ്തുവിന്റെ യഥാർഥ സാക്ഷികളായി ജീവിക്കാൻ ഓരോ വിശ്വാസിയെയും പ്രഭാഷകൻ ഉദ്ബോധിപ്പിച്ചു.
ഡെട്രോയിറ്റിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവൽ യോഗത്തിൽ പങ്കെടുത്തവർക്ക് ഹൃദ്യമായ സ്വാഗതമാശംസിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ജയരാജ് തോമസ് (ഡെട്രോയിറ്റ്) പ്രാരംഭ പ്രാർഥന നടത്തി.
തുടർന്ന് ന്യൂയോർക്കിൽ നിന്നുള്ള മേരിക്കുട്ടി കുര്യൻ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷം ഒന്നാം അധ്യായം 19 മുതൽ 23 വരെയുള്ള നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. പ്രഫ. കോശി തലയ്ക്കലിന്റെ മുഖ്യപ്രഭാഷണത്തിന് ശേഷം നടന്ന മധ്യസ്ഥ പ്രാർഥനയ്ക്ക് ഹൂസ്റ്റണിൽ നിന്നുള്ള വത്സ മാത്യു നേതൃത്വം നൽകി.
സംഘാടകർക്ക് വേണ്ടിയും പങ്കെടുത്തവർക്ക് വേണ്ടിയും ഹൂസ്റ്റണിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ. ടി. എ. മാത്യു കൃതജ്ഞത രേഖപ്പെടുത്തുകയും വരാനിരിക്കുന്ന പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്തു.
ഡെട്രോയിറ്റിൽ നിന്നുള്ള റവ. ഡോ. ഇട്ടി മാത്യൂസിന്റെ സമാപന പ്രാർഥനയോടും ആശീർവാദത്തോടും കൂടി ഈ വാരത്തെ പ്രാർഥനാ യോഗം ഭക്തിസാന്ദ്രമായി സമാപിച്ചു. യോഗത്തിന്റെ സുഗമമായ നടത്തിപ്പിനായി ഹൂസ്റ്റണിൽ നിന്നും ഷിജു ജോർജ്, ജോസഫ് ടി. ജോർജ് (രാജു) എന്നിവർ ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകി.
ചൊവ്വാഴ്ച നടക്കുന്ന 635-ാമത് സെഷനിൽ കാനഡയിൽ നിന്നുള്ള പ്രമുഖ ദൈവവചന പണ്ഡിതൻ റവ. ഡോ. ജോൺ മാത്യു മുഖ്യസന്ദേശം നൽകുന്നതായിരിക്കുമെന്ന് ഐപിഎൽ ടീമിന് വേണ്ടി സി.വി. സാമുവൽ അറിയിച്ചു.
Tags : IPL Prayer Meet Prof Koshy Thalakal USA